'മതപരമായ കാര്യങ്ങളിൽ വഖഫ് ബോർഡിലെ അമുസ്ലീങ്ങളായ അംഗങ്ങൾ ഇടപെടില്ല'; അമിത് ഷാ
ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇക്കാര്യത്തിൽ ആശങ്കകൾ അസ്ഥാനത്താണെന്നാണ് അദ്ദേഹം പറയുന്നത്. വഖഫ് ബോർഡിലെ അമുസ്ലീങ്ങളായ അംഗങ്ങൾ മതപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഇടപെടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മുസ്ലീങ്ങളല്ലാത്ത അംഗങ്ങളെ ബോർഡിൽ ഉൾപ്പെടുത്താനുള്ള നീക്കം എതിർപ്പ് നേരിട്ടതോടെയാണ് അദ്ദേഹം രംഗത്ത് വന്നത്.
വഖഫ് ഭേദഗതി ബില്ലിൽ ശക്തമായ എതിർപ്പ് ഉന്നയിച്ച പ്രതിപക്ഷ നിരയിലെ നേതാക്കളെ അദ്ദേഹം വിമർശിക്കുകയും ചെയ്‌തു. ബില്ലിനെക്കുറിച്ച് തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കുന്നകയാണ് പ്രതിപക്ഷ നേതാക്കളെന്നാണ് അമിത് ഷാ ചൂണ്ടിക്കാണിക്കുന്നത്. നിയമനിർമ്മാണം ഒരു സമുദായത്തിന്റെയും മതപരമായ ആചാരങ്ങളിൽ ഇടപെടുന്നില്ലെന്നും അമിത് ഷാ പറഞ്ഞു.

വഖഫ് കാര്യങ്ങളിൽ ഇടപെടുന്നതിന് തുല്യമാണ് മുസ്ലീങ്ങൾ അല്ലാത്തവരെ ബോർഡിൽ ഉൾപ്പെടുത്തിയതെന്ന വാദത്തെ അമിത് ഷാ പൂർണമായും തള്ളിക്കളയുകയും ചെയ്‌തു. അത്തരം ആരോപണങ്ങൾ അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പറയുന്നു. പ്രതിപക്ഷം പ്രധാനമായും വഖഫ് ബില്ലിനെതിരെ ഉന്നയിച്ച പ്രധാന ആരോപണങ്ങളിൽ ഒന്നിലാണ് ഇപ്പോൾ ഷാ മറുപടി നൽകിയിരിക്കുന്നത്.
വഖഫ് നിയമത്തിന്റെ നടത്തിപ്പും സംഭാവനകൾക്കായി നൽകുന്ന ഫണ്ടും സുഗമമായി നടക്കുന്നുണ്ടോ ഇല്ലയോ എന്ന് നിരീക്ഷിക്കുകയാണ് ബോർഡിലെ മുസ്ലീങ്ങൾ അല്ലാത്തവരുടെ ജോലിയെന്നാണ് അമിത് ഷാ ചൂണ്ടിക്കാട്ടിയത്. നടപടികൾ നിയമപ്രകാരമാണോ നടക്കുന്നത്, സംഭാവനകൾ ഉദ്ദേശിച്ച കാര്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടോ എന്നിവയാവും അവർ നിരീക്ഷിക്കുകയെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാണിക്കുന്നു.
ഭരണഘടനാ ഭേദഗതിയിലൂടെ വഖഫ് സ്വത്തുക്കളുടെ സുതാര്യത ഉറപ്പാക്കാനും അവയുടെ ദുരുപയോഗം തടയാനുമാണ് ബിൽ ലക്ഷ്യമിടുന്നതെന്നും മതപരമായ സ്വയംഭരണത്തെ ലംഘിക്കുകയല്ലെന്നും അമിത് ഷാ ആവർത്തിച്ചു. ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ഇന്ന് ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജുജു ബിൽ പാർലമെന്റിൽ അവതരിപ്പിച്ചത്.
കടുത്ത പ്രതിഷേധമാണ് വിഷയത്തിൽ പ്രതിപക്ഷം ഉയർത്തിയത്. അതിനിടെ പാര്‍ലമെന്റില്‍ ഇന്ന് അവതരിപ്പിച്ച വഖഫ് ഭേദഗതി ബില്‍ പിന്‍വലിക്കാന്‍ നേരിട്ട് ഇടപെടണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. എല്ലാ എൻഡിഎ ഇതര കക്ഷികളും വിഷയത്തിൽ ശക്തമായ എതിർപ്പ് അറിയിച്ചതിന് പിന്നാലെയാണ് സ്‌റ്റാലിൻ മോദിക്ക് കത്തെഴുതിയത്.
ഭരണഘടന ഓരോ പൗരനും അവരവരുടെ മതം പിന്തുടരാനുള്ള അവകാശം നൽകുന്നുണ്ടെന്നും ഈ അവകാശം ഉയർത്തിപ്പിടിക്കേണ്ടതും സംരക്ഷിക്കേണ്ടതും തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളുടെ കടമയാണെന്നും കത്തിൽ എംകെ സ്‌റ്റാലിൻ പറഞ്ഞു. അതിനിടെ പ്രതിപക്ഷ പ്രതിഷേധം ശക്തമാവുമ്പോഴും ബിൽ പാസാക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം.












Click it and Unblock the Notifications