'കശ്‌മീരിൽ വിഘടനവാദം ചരിത്രമായി മാറിയിരിക്കുന്നു, ഇത് പ്രധാനമന്ത്രി മോദിയുടെ വിജയം'; അമിത് ഷാ
ന്യൂഡൽഹി: ജമ്മു കശ്‌മീരിൽ വിഘടനവാദം ചരിത്രമായി മാറിയിരിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു കശ്‌മീർ പീപ്പിൾസ് മൂവ്‌മെന്റ്, ഡെമോക്രാറ്റിക് പൊളിറ്റിക്കൽ മൂവ്‌മെന്റ് എന്നിവ വിഘടനവാദവുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുന്നതായി പ്രഖ്യാപിച്ചുകൊണ്ടാണ് കേന്ദ്ര ആഭ്യന്തര മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.
ഈ നീക്കത്തെ സ്വാഗതം ചെയ്‌ത അമിത് ഷാ മോദി സർക്കാരിന്റെ ഏകീകൃത നയങ്ങൾ കാഷ്‌മീരിൽ നിന്ന് വിഘടനവാദത്തെ തുടച്ചുനീക്കിയെന്ന് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലിയ വിജയം എന്നാണ് ഈ സംഭവ വികാസത്തെ അമിത് ഷാ വിശേഷിപ്പിച്ചത്. എക്‌സ് പോസ്‌റ്റിലൂടെ ആയിരുന്നു അമിത് ഷാ ഇക്കാര്യം പ്രഖ്യാപിച്ചത്.

'ഭാരതത്തിന്റെ ഐക്യം ശക്തിപ്പെടുത്തുന്നതിനുള്ള ഈ നടപടിയെ ഞാൻ സ്വാഗതം ചെയ്യുന്നു, അത്തരം എല്ലാ ഗ്രൂപ്പുകളും മുന്നോട്ട് വന്ന് വിഘടനവാദം എന്നെന്നേക്കുമായി ഉപേക്ഷിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. വികസിതവും സമാധാനപരവും ഏകീകൃതവുമായ ഒരു ഭാരതം കെട്ടിപ്പടുക്കുക എന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയുടെ വീക്ഷണത്തിൽ ഇതൊരു വിജയമാണ്'; അമിത് ഷാ എക്‌സ് പോസ്‌റ്റിൽ പറഞ്ഞു.
നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരം മിർവൈസ് ഉമർ ഫാറൂഖ് നേതൃത്വം നൽകുന്ന അവാമി ആക്ഷൻ കമ്മിറ്റിയെ (എസിസി) അഞ്ച് വർഷത്തേക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചതിന് ദിവസങ്ങൾക്ക് പിന്നാലെയാണ് പുതിയ സംഭവികാസം ഉണ്ടായിരിക്കുന്നത്. കൂടുതൽ സംഘടനകൾ ഇതേ സാഹചര്യം നേരിടുന്നുണ്ട്.
മൗലവി മസ്രൂർ അബ്ബാസ് അൻസാരി നേതൃത്വം നൽകുന്ന ജമ്മു കശ്മീർ ഇത്തിഹാദുൽ മുസ്ലിമീനെയും (ജെകെഐഎം) അഞ്ച് വർഷത്തേക്ക് ആഭ്യന്തര മന്ത്രാലയം നിരോധിച്ചു. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയായി മാറുന്ന, ക്രമസമാധാനപാലനം തകർക്കാൻ ആളുകളെ പ്രേരിപ്പിക്കുന്ന സംഘടനകളാണ് ഇവയെന്ന് അമിത് ഷാ പറഞ്ഞു.
ജമ്മു കശ്‌മീരിലെ വിഘടനവാദ സംഘടനയായ ഹുറിയത്ത് കോൺഫറൻസിൽ ഉൾപ്പെടുന്ന ഭൂരിഭാഗം ഗ്രൂപ്പുകളെയും സർക്കാർ നിരോധിച്ചിട്ടുണ്ട്. കശ്‌മീരിന്റെ സംസ്ഥാന പദവി എടുത്തുകളഞ്ഞ ശേഷവും സംസ്ഥാനത്ത് വിഘടനവാദ ഗ്രൂപ്പുകൾ ശക്തമായി പ്രവർത്തിക്കുന്നുണ്ട്. അവ ഇല്ലാതാക്കാനുള്ള കേന്ദ്ര ശ്രമത്തിന് ഇന്ധനം പകരുന്നതാണ് ഈ തീരുമാനം.
രാജ്യത്തെ തീവ്രവാദി ആക്രമണങ്ങളിലും ഇത്തരം പ്രവർത്തനങ്ങളിലും ഗണ്യമായ കുറവുണ്ടായിട്ടുണെന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്. കഴിഞ്ഞ വർഷം, കശ്‌മീരിലെ തീവ്രവാദ പ്രവർത്തനങ്ങൾ സമീപ വർഷങ്ങളിൽ കുറഞ്ഞതായി സർക്കാർ പാർലമെന്റിൽ പറഞ്ഞിരുന്നു. 2018 ൽ 228 ആയിരുന്ന തീവ്രവാദ ആക്രമണങ്ങൾ 2023ൽ 46 ആയി കുറഞ്ഞുവെന്നും 2024 ജനുവരി മുതൽ ജൂലൈ വരെ 11 സംഭവങ്ങൾ മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂവെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications