ബലാത്സംഗക്കേസുകളിൽ 21 ദിവസത്തിനകം വധശിക്ഷ; ദിശ ബിൽ പാസാക്കി ആന്ധ്രാ സർക്കാർ
ഹൈദരാബാദ്: സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ നിലപാട് കടുപ്പിച്ച് ആന്ധ്രാപ്രദേശ് സർക്കാർ. ബലാത്സംഗക്കേസിലെ പ്രതികളുടെ വധി ശിക്ഷ 21 ദിവസത്തിനകം നടപ്പിലാക്കാൻ വ്യവസ്ഥ ചെയ്യുന്ന 'ദിശ' ബിൽ 2019 ( ആന്ധ്രാ പ്രദേശ് ക്രിമിനൽ നിയമ ദേദഗതി ബിൽ) ആന്ധ്രാ നിയമസഭ പാസാക്കി. സ്ത്രീകൾക്കെതിരായ അതിക്രമം തടയുന്നതിന്റെ ഭാഗമായാണ് പുതിയ നിയമ നിർമാണം.
തെലങ്കാനയിൽ യുവ ഡോക്ടറെ ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ പശ്ചാത്തലത്തിലാണ് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ ആന്ധ്രാ സർക്കാർ നിയമം കടുപ്പിക്കുന്നത്. ബലാത്സംഗ കേസുകളിലെ അന്വേഷണം 7 പ്രവർത്തി ദിവസത്തിനകം പൂർത്തിയാക്കണമെന്നും കുറ്റപത്രം സമർപ്പിച്ച് 14 ദിവസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നും ബിൽ വ്യവസ്ഥ ചെയ്യുന്നു.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ പരിഗണിക്കാൻ പ്രത്യേക കോടതി വേണമെന്ന ആവശ്യവും മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്. ഓരോ ജില്ലയിലും പ്രത്യേക കോടതികൾ സ്ഥാപിക്കും. സമൂഹ മാധ്യമങ്ങളുലൂടെ സ്ത്രീകളെ അപകീർത്തിപ്പെടുത്തിയാൽ രണ്ട് വർഷമാണ് തടവ്. പോക്സോ കേസുകളിൽ 7 വർഷം വരെ തടവ് ശിക്ഷ ലഭിക്കും. നേരത്തെ ഇത് 3 വർഷമായിരുന്നു.
പുതിയ നിയമപ്രകാരം ശിക്ഷയ്ക്കെതിരെ സമർപ്പിക്കുന്ന അപ്പീൽ 6 മാസത്തിനകം തീർപ്പാക്കണം. ഐപിയിയിൽ പുതിയതായി 354 E, 354 F, 354G എന്നീ വകുപ്പുകൾ കൂടി ചേർക്കും.












Click it and Unblock the Notifications