'മുഖ്യമന്ത്രി അഴിമതിയെ എതിർക്കുന്നു, എന്നിട്ടും മന്ത്രിമാർ കൈക്കൂലി ആവശ്യപ്പെടുന്നു'; ആരോപണവുമായി അണ്ണാമലൈ
ചെന്നൈ: തമിഴ്‌നാട്ടിലെ ചില മന്ത്രിമാർ സർക്കാർ ടെൻഡറുകൾ ലഭിക്കുന്നതിനായി കരാറുകാരിൽ നിന്ന് കമ്മിഷൻ ആവശ്യപ്പെടാൻ തുടങ്ങിയതായി മുൻ ബിജെപി നേതാവ് കെ അണ്ണാമലൈ. ആരോപണങ്ങൾക്ക് തെളിവായി ചില മന്ത്രിമാരുടെ ശബ്‌ദരേഖകൾ തന്റെ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയിൽ സംഘടിപ്പിച്ച പരിസ്ഥിതി ബോധവത്കരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അണ്ണാമലൈ.
മുഖ്യമന്ത്രി ജോസഫ് വിജയ് അഴിമതിക്കെതിരാണെന്നും എന്നാൽ അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ചില അംഗങ്ങൾ ഇപ്പോൾ കരാറുകാരിൽ നിന്ന് കമ്മിഷൻ ആവശ്യപ്പെടാൻ തുടങ്ങിയെന്നുമാണ് അണ്ണാമലൈ ആരോപിച്ചത്. മുഖ്യമന്ത്രി അഴിമതിക്കെതിരാണെന്നത് ശരിയാണ്. അത് നമുക്ക് കാണാൻ കഴിയുന്നുണ്ട്. നേരത്തെ വലിയ സർക്കാർ ടെൻഡറുകളിൽ കമ്മിഷൻ ആവശ്യപ്പെട്ടിരുന്നില്ല. എന്നാൽ ഇപ്പോൾ ചില മന്ത്രിമാർ കമ്മിഷൻ ആവശ്യപ്പെടാൻ തുടങ്ങിയിട്ടുണ്ട്; അണ്ണാമലൈ ആരോപിച്ചു.

തന്റെ പക്കൽ ഇതുമായി ബന്ധപ്പെട്ട ശബ്‌ദരേഖകളുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. തിരഞ്ഞെടുപ്പിൽ പണം ചെലവഴിച്ചാണ് തങ്ങൾ അധികാരത്തിലെത്തിയതെന്നും അതിനാൽ രണ്ട് ശതമാനം, മൂന്ന് ശതമാനം, നാല് ശതമാനം എന്നിങ്ങനെ കമ്മിഷൻ നൽകണമെന്നും ചില മന്ത്രിമാർ പറയുന്നുണ്ട്; അണ്ണാമലൈ ചൂണ്ടിക്കാട്ടി.
പ്രശ്‌നം കൂടുതൽ ഗുരുതരമാകുന്നതിന് മുമ്പ് മുഖ്യമന്ത്രി മന്ത്രിമാരെ നിയന്ത്രിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാർ അധികാരത്തിലെത്തിയ ആദ്യഘട്ടം പൂർത്തിയാക്കിയ ശേഷം ഈ വിഷയം ഔദ്യോഗികമായി ഉന്നയിക്കുമെന്നും അണ്ണാമലൈ പറഞ്ഞു. സ്വാതന്ത്ര്യദിന പ്രസംഗത്തിൽ അഴിമതി ഇല്ലാതാക്കും എന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്ന കാര്യം ചൂണ്ടിക്കാട്ടിയ അണ്ണാമലൈ, മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും കൃത്യമായി നിരീക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.
എല്ലാ വാരാന്ത്യങ്ങളിലും അവലോകന യോഗങ്ങൾ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ 'വീ ദ ലീഡേഴ്‌സ്' എന്ന പേരിൽ ജനകീയ നേതൃത്വ പ്രസ്ഥാനം ആരംഭിച്ച അണ്ണാമലൈ, പുതിയതായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അസ്ഥിരപ്പെടുത്തുകയല്ല സംഘടനയുടെ ലക്ഷ്യമെന്ന് വ്യക്തമാക്കി. സർക്കാരിന് പ്രവർത്തിക്കാൻ സമയം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം 234 എംഎൽഎമാരിൽ 154 പേർ ആദ്യമായി നിയമസഭയിലെത്തിയവരാണെന്നും അണ്ണാമലൈ പറഞ്ഞു. അവർക്ക് ഒരു വർഷം സമയം നൽകണം. അവർ പ്രവർത്തിക്കട്ടെ. ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിൽ ആദ്യം അത് ചൂണ്ടിക്കാണിക്കുന്നത് ഞങ്ങളായിരിക്കും; അദ്ദേഹം പറഞ്ഞു.
കാവേരി നദിയിലെ കർണാടകയുടെ നിർദ്ദിഷ്‌ട മേഖദാട്ട് അണക്കെട്ട് പദ്ധതിയോടുള്ള എതിർപ്പും അണ്ണാമലൈ ആവർത്തിച്ചു. കേന്ദ്ര സർക്കാർ വിഷയത്തിൽ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്ത് ആവർത്തിച്ച് ഉണ്ടാകുന്ന നീറ്റ് ചോദ്യപേപ്പർ ചോർച്ചകൾക്ക് പരിഹാരം കാണണമെന്നും അദ്ദേഹം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.


Click it and Unblock the Notifications