മേഘാലയയില്‍ വീണ്ടും കോണ്‍ഗ്രസിന് തിരിച്ചടി: 11 കൗണ്‍സിലർമാർ തൃണമൂലില്‍ ചേർന്നു
കൊല്‍ക്കത്ത: മേഘാലയില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി നല്‍കി മമത ബാനർജി നേതൃത്വം നല്‍കുന്ന തൃണമൂല്‍ കോണ്‍ഗ്രസ്. മുന്‍ മുഖ്യമന്ത്രി ഉള്‍പ്പടേയുള്ള 12 പേരുടെ കൂറുമാറ്റത്തിന് പിന്നാലെ പത്തിലേറെ വരുന്ന കോണ്‍ഗ്രസ് കൌണ്‍സിലർമാരാണ് ഇന്ന് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് കൂടുമാറിയിരിക്കുന്നത്. ഗാരോ ഹിൽസ് ഓട്ടോണമസ് ഡിസ്ട്രിക്ട് കൗൺസിലിലെ (ജിഎച്ച്എഡിസി) 11 അംഗങ്ങളും വ്യാഴാഴ്ച വൈകുന്നേരം പാർട്ടി വിട്ട് ടിഎംസിയുടെ വേദിയിലെത്തി പാർത്തി അംഗത്വം സ്വീകരിച്ചു. മേഘാലയില്‍ കോണ്‍ഗ്രസ് ഏറ്റവും ശക്തമായ മേഖലയാണ് ഗാരോ ഹിൽസ്. ഇവിടെ നിന്നുള്ള ജനപ്രതിനിധികള്‍ പാർട്ടി വിട്ടത് കോണ്‍ഗ്രസിന് അപ്രതീക്ഷിത തിരിച്ചടിയായി.
സംസ്ഥാനത്ത് ആകെയുള്ള 17 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 12 പേരും പാർട്ടി വിട്ടതോടെ നിയമസഭയില്‍ പ്രതിപക്ഷ നേതൃപദവിയും കോണ്‍ഗ്രസിന് നഷ്ടമായിരുന്നു. ഇതോടൊപ്പം തന്നെ 400 യൂത്ത് കോൺഗ്രസ് അംഗങ്ങളും 600 നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ അംഗങ്ങളും സംഘടനയില്‍ നിന്നും രാജിവെച്ചിട്ടുണ്ട്. ഇവരും മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് പാർട്ടിയിൽ ചേരാനാണ് സാധ്യത.

1952-ൽ മേഘാലയ അസമിന്റെ ഭാഗമായിരുന്നപ്പോഴാണ് ജിഎച്ച്എഡിസി രൂപീകരിക്കുന്നത്. രൂപീകൃതമായതിന് ശേഷം ഇതാദ്യമായാണ് കൌണ്‍സിലില്‍ കോൺഗ്രസിന് തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രതിനിധി ഇല്ലാത്തത് ഇതാദ്യമാണ്. ഈ വർഷം ഏപ്രിലിൽ നടന്ന എച്ച്എഡിസി തെരഞ്ഞെടുപ്പിൽ 30ൽ 12 സീറ്റും നേടി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിരുന്നു. പിന്നീട്, ഒരു ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി ഒരാൾ പ്രാദേശിക യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടിയിലേക്ക് കൂറുമാറിയതോടെയാണ് അംഗബലം 11 ആയി ചുരുങ്ങിയത്.
വ്യാഴാഴ്ച നടന്ന ചടങ്ങിൽ 11 കൗൺസിൽ അംഗങ്ങളെ ടിഎംസി പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. അടുത്തിടെ പാർട്ടിയില്‍ ചേർന്ന് നിരവധി എംഎൽഎമാരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ടിഎംസി സംസ്ഥാന നേതാവും മുൻ മുഖ്യമന്ത്രിയുമായ മുകുൾ സാംഗ്മ ബാക്കിയുള്ള അഞ്ച് കോൺഗ്രസ് എംഎൽഎമാരോടും പാർട്ടിയിൽ ചേരാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
അടിസ്ഥാന യാഥാർത്ഥ്യം മനസ്സിലാക്കാനും ബോധപൂർവമായ തീരുമാനമെടുക്കാനുമാണ് അദ്ദേഹം അവരോട് ആവശ്യപ്പെട്ടിരിക്കുന്നത്. അവർ ബിസിനസല്ല, ജനങ്ങളെ സേവിക്കാനാണ് ആഗ്രഹിക്കുന്നുവെങ്കിൽ കോൺഗ്രസില്‍ നിന്നും പുറത്ത് വരണം. മേഘാലയയ്ക്കകത്തും പുറത്തും കോൺഗ്രസിൽ നിന്നും മറ്റ് പാർട്ടികളിൽ നിന്നുമുള്ള നേതാക്കളും പ്രവർത്തകരും ടിഎംസിയിലേക്ക് വലിയ തോതിലുള്ള കൂറുമാറ്റം ഉണ്ടാവുമെന്നും സാംഗ്മ പറഞ്ഞു.












Click it and Unblock the Notifications