'തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒരു അജണ്ടയുമില്ല, ഡൽഹിയുടെ ക്രമസമാധാനം തകർത്തത് അവർ'; അരവിന്ദ് കെജ്രിവാൾ
ന്യൂഡൽഹി: വരാനിരിക്കുന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കൃത്യമായ ഒരു അജണ്ടയുമില്ലെന്നും ഉയർത്തിക്കാട്ടാൻ ഒരു മുഖ്യമന്ത്രി സ്ഥാനാർത്ഥി പോലുമില്ലെന്നും എഎപി കൺവീനർ അരവിന്ദ് കെജ്രിവാൾ. ആം ആദ്‌മി പാർട്ടിക്കെതിരെ അഴിമതിയും വാഗ്‌ദാന ലംഘനവും ചൂണ്ടിക്കാട്ടി ബിജെപി 'കുറ്റപത്രം' പുറത്തിറക്കി മണിക്കൂറുകൾക്ക് പിന്നാലെയാണ് അരവിന്ദ് കെജ്രിവാൾ കടുത്ത വിമർശനവുമായി രംഗത്ത് വന്നത്.
ഡൽഹിയിലെ വൈദ്യുതി, വെള്ളം, സ്ത്രീകളുടെ യാത്ര, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ എഎപിയുടെ പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടി കെജ്രിവാൾ, നഗരത്തിലെ ക്രമസമാധാന തകർച്ചയ്ക്ക് ബിജെപിയെ വിമർശിക്കുകയും ചെയ്‌തു. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ഒരു അജണ്ടയും ബിജെപിക്കില്ല. അഞ്ച് വർഷം കൊണ്ട് ഡൽഹിക്ക് വേണ്ടി എന്താണ് ചെയ്‌തതെന്ന് അവർ ജനങ്ങളോട് പറയട്ടെ; മുൻ ഡൽഹി മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഇതിന് ശേഷമാണ് എഎപിയുടെ ഭരണനേട്ടങ്ങൾ കെജ്രിവാൾ എണ്ണിപറഞ്ഞത്. 'വൈദ്യുതി, വെള്ളം, സ്ത്രീകളുടെ യാത്ര, റോഡുകൾ തുടങ്ങി നിരവധി കാര്യങ്ങളിൽ ഡൽഹി നിവാസികൾക്കായി എഎപി ഒരുപാട് കാര്യങ്ങൾ ചെയ്‌തിട്ടുണ്ട്. എന്നാൽ ഇവർ എന്താണ് ചെയ്‌തത്? ഡൽഹിയിൽ ക്രമസമാധാന നില തകർന്നു. അവർ ഒന്നും ചെയ്‌തില്ല. ഇപ്പോൾ അവർ തിരഞ്ഞെടുപ്പ് വന്നപ്പോൾ എനിക്കെതിരെ കുറ്റപത്രം ഇറക്കുകയാണ്. അവർക്ക് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു മുഖമില്ല' അദ്ദേഹം ആരോപിക്കുന്നു.
അതേസമയം, ഡൽഹിയിലെ ഭരണകക്ഷിയായ ആം ആദ്‌മി പാർട്ടിയും അതിന്റെ കൺവീനർ അരവിന്ദ് കെജ്രിവാളും ചേർന്ന് അഴിമതി പരമ്പരയിലൂടെ രാജ്യതലസ്ഥാനത്തെ ഒരു 'അഴിമതി പരീക്ഷണശാല' ആക്കി മാറ്റുകയാണെന്നായിരുന്നു ബിജെപിയുടെ ആരോപണം. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ബിജെപി സ്വരം കടുപ്പിക്കുന്നത്.
'അഴിമതി രഹിത ഭരണം നൽകുമെന്ന് ജനങ്ങൾക്ക് വാഗ്‌ദാനം നൽകി അധികാരത്തിൽ വന്നിട്ടും മദ്യനയം, ഡൽഹി ജൽ ബോർഡ്, ഡിടിസി, വഖഫ് ബോർഡ് എന്നിങ്ങനെ എട്ട് മുതൽ ഒമ്പത് വരെ അഴിമതികളിൽ ഏർപ്പെട്ടിരിക്കുന്ന ഇവർ എന്ത് തരം പാർട്ടിയാണ്?' എന്നായിരുന്നു ബിജെപിയുടെ ചോദ്യം. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ് എഎപിക്കെതിരെ 'കുറ്റപത്രം' പുറത്തിറക്കിയത്.
ആവശ്യത്തിന് കേന്ദ്ര ഫണ്ടുകൾ ലഭ്യമായിരുന്നിട്ടും ഡൽഹിയിലെ ആരോഗ്യ മേഖല, അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം എന്നിവയെ വികസിപ്പിക്കാതെ ആ പണം വകമാറ്റി സ്വന്തം സർക്കാരിന്റെ പരസ്യങ്ങൾക്ക് ഉപയോഗിക്കുകയാണ് എഎപി ചെയ്‌തതെന്നും ബിജെപി ആരോപിക്കുന്നു. ദേശവിരുദ്ധ കക്ഷികൾക്ക് കുടപിടിക്കുന്ന സമീപനമാണ് എഎപിയുടേതെന്നും ബിജെപി ആരോപിക്കുന്നു.












Click it and Unblock the Notifications