രാജസ്ഥാനില്‍ ഗെഹ്ലോട്ടിന്റെ കൗണ്ടര്‍ അറ്റാക്ക്! പൈലറ്റിനേയും വിമതരേയും പുകച്ച് പുറത്ത് ചാടിക്കും
ജയ്പൂര്‍: രാജസ്ഥാനില്‍ സമാധാനപരമായ പ്രശ്‌നപരിഹാരത്തിനുളള സാധ്യതകളെല്ലാം ഏറെക്കുറെ അടഞ്ഞിരിക്കുകയാണ്. വിഷയം ആദ്യം ഹൈക്കോടതിയിലും പിന്നാലെ സുപ്രീം കോടതിയിലും എത്തി നില്‍ക്കുന്നു. 6 മാസത്തോളമായി ബിജെപിയുമായി ചേര്‍ന്ന് സച്ചിന്‍ പൈലറ്റ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ് എന്നാണ് ഗെഹ്ലോട്ട് പക്ഷം ആരോപിക്കുന്നത്.
വിമത എംഎല്‍എമാരില്‍ ചിലര്‍ക്കെതിരെ സര്‍ക്കാര്‍ നിയമനടപടി ആരംഭിച്ച് കഴിഞ്ഞു. രാജസ്ഥാന്‍ പോലീസിന് പക്ഷേ വിമതരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. വിമതരെ പ്രതിരോധം തകര്‍ത്ത് പുറത്തെത്തിക്കാന്‍ വജ്രായുധം പ്രയോഗിക്കാന്‍ ഒരുങ്ങുകയാണ് മുഖ്യമന്ത്രി ഗെഹ്ലോട്ട്.
ഗെഹ്ലോട്ടിന് രണ്ട് ലക്ഷ്യങ്ങൾ
സച്ചിന്‍ പൈലറ്റിനെതിരെ ആക്രമണം കടുപ്പിച്ചിരിക്കുകയാണ് അശോക് ഗെഹ്ലോട്ട് ക്യാംപ്. വിവരമില്ലാത്തവന്‍ എന്നാണ് കഴിഞ്ഞ ദിവസം സച്ചിന്‍ പൈലറ്റിനെ ഗെഹ്ലോട്ട് വിശേഷിപ്പിച്ചത്. സച്ചിന്‍ പൈലറ്റ് തിരികെ വരുന്നത് തടയുക എന്നതിനൊപ്പം സര്‍ക്കാര്‍ അട്ടിമറിക്കപ്പെടുന്നതില്‍ നിന്നും സംരക്ഷിക്കുക എന്നീ രണ്ട് ലക്ഷ്യങ്ങളാണ് നിലവില്‍ ഗെഹ്ലോട്ടിന് രാജസ്ഥാനിലുളളത്.
ഗെഹ്ലോട്ടിന്റെ വീട്ടിൽ യോഗം
ജയ്പൂരിലെ തന്റെ വസതിയില്‍ ഗെഹ്ലോട്ട് കഴിഞ്ഞ ദിവസം എംഎല്‍എമാരുടെ യോഗം വിളിച്ചിരുന്നു. കോണ്‍ഗ്രസിന് പുറത്ത് നിന്ന് സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന എംഎല്‍എമാരും കെസി വേണുഗോപാല്‍ അടക്കമുളള നേതാക്കളും ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു. കൊവിഡ് പ്രതിരോധം ചര്‍ച്ച ചെയ്യുന്നതിനായിരുന്നു യോഗം.
അട്ടിമറി ചെറുക്കാൻ പദ്ധതി
എന്നാല്‍ ഈ യോഗത്തില്‍ കൊവിഡ് മാത്രമല്ല ചര്‍ച്ചയായിരിക്കുന്നത് എന്നാണ് വിവരം. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നടക്കുന്ന നീക്കങ്ങളെ പൊളിക്കാനുളള പദ്ധതി കൂടി ഈ യോഗത്തില്‍ ആലോചനയായിട്ടുണ്ടെന്നാണ് സൂചന. സച്ചിന്‍ പൈലറ്റിനെ നേരത്തെ തന്നെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് നിന്നും ഉപമുഖ്യമന്ത്രി പദവിയില്‍ നിന്നും ഗെഹ്ലോട്ട് നീക്കം ചെയ്തിട്ടുളളതാണ്.
പൈലറ്റിനെ നേരത്തെ പുറത്താക്കി
സച്ചിന്‍ പൈലറ്റിനൊപ്പമുളള രണ്ട് മന്ത്രിമാരെയും സര്‍ക്കാരില്‍ നിന്ന് നീക്കം ചെയ്തു. ബിജെപിയുമായി ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കപ്പെട്ട രണ്ട് എംഎല്‍എമാരെ പാര്‍ട്ടി പുറത്താക്കുകയും ഇവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. രാജസ്ഥാന്‍ പോലീസ് ഇവരെ ചോദ്യം ചെയ്യാന്‍ ഹരിയാനയില്‍ വിമത എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്ന റിസോര്‍ട്ടില്‍ പോയെങ്കിലും ഇവരെ കണ്ടെത്താനായിരുന്നില്ല.
പൈലറ്റ് ക്യാംപ് കോടതിയിൽ
എംഎല്‍എമാരെ ചോദ്യം ചെയ്യുന്നതിന് ഹരിയാന പോലീസിന്റെ സഹായം തേടിയിരിക്കുകയാണ് രാജസ്ഥാന്‍ പോലീസ്. അതിനിടെ രാജസ്ഥാന്‍ സ്പീക്കറുടെ അയോഗ്യതാ നീക്കത്തിന് എതിരെ പൈലറ്റ് ക്യാംപ് കോടതിയെ സമീപിച്ചു. കേസില്‍ വെള്ളിയാഴ്ച ഹൈക്കോടതി വിധി പറയാനിരിക്കുകയാണ്. കോണ്‍ഗ്രസ് നല്‍കിയ വിപ്പ് വിമതര്‍ ലംഘിച്ചെന്നാണ് അയോഗ്യതാ നീക്കത്തിന് കാരണമായി ഗെഹ്ലോട്ട് പക്ഷം ചൂണ്ടിക്കാട്ടുന്നത്.
നിയമസഭയും വിപ്പും
എന്നാല്‍ നിയമസഭ ചേരാതെ വീട്ടിലോ ഹോട്ടലിലോ ചേരുന്ന യോഗത്തിന് വിപ്പ് ബാധകം അല്ലെന്ന് പൈലറ്റ് പക്ഷം വാദിക്കുന്നു. ഈ സാഹചര്യത്തില്‍ അടിയന്തരമായി പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ക്കുക എന്ന തന്ത്രത്തിലേക്കാണ് അശോക് ഗെഹ്ലോട്ട് നീങ്ങുന്നത് എന്നാണ് സൂചന. പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാന്‍ ഗെഹ്ലോട്ട് ഗവര്‍ണറെ കണ്ട് ആവശ്യപ്പെട്ടേക്കും.
Recommended Video
ബിൽ അവതരിപ്പിക്കും
എന്നാല്‍ വിമത എംഎല്‍എമാരുടെ ഹര്‍ജിയില്‍ ഹൈക്കോടതി വിധി പറയുന്നത് വരെ ഗെഹ്ലോട്ട് കാത്തിരുന്നേക്കും. പ്രത്യേക നിയമസഭാ സമ്മേളനം ചേര്‍ന്ന് വിശ്വാസ വോട്ട് തേടുക എന്നതല്ല ഗെഹ്ലോട്ട് ഉദ്ദേശിക്കുന്നത്. മറി്ച്ച് ഒരു ബില്‍ പാസ്സാക്കിയെടുക്കുക എന്നതാണ്. രാജസ്ഥാന്‍ എപിഡെമിക് ഡിസീസസ് 2020 ആണ് സര്‍ക്കാര്‍ നിയമസഭയുടെ മേശപ്പുറത്ത് വെക്കുക.
വിമതർക്ക് എട്ടിന്റെ പണി
ഇവിടെയാണ് വിമത എംഎല്‍എമാര്‍ക്ക് എട്ടിന്റെ പണി വരുന്നത്. തങ്ങള്‍ക്ക് കൂറുമാറ്റ നിരോധന നിയമം ബാധകം അല്ലെന്ന് വാദിക്കുന്ന വിമതര്‍ ആവര്‍ത്തിക്കുന്നത് ബിജെപിയില്‍ ചേരില്ലെന്നും ഇപ്പോഴും കോണ്‍ഗ്രസുകാര്‍ ആണെന്നുമാണ്. അങ്ങനെ വരുമ്പോള്‍ വിമതര്‍ അടക്കമുളള എല്ലാ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കും നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പാര്‍ട്ടി വിപ്പ് നല്‍കും.
വിപ്പ് ലംഘിച്ചാൽ അയോഗ്യത
വിപ്പ് നല്‍കിക്കഴിഞ്ഞാല്‍ എംഎല്‍എമാര്‍ നിയമസഭയില്‍ എത്തിയേ മതിയാകൂ. അതല്ലെങ്കില്‍ അയോഗ്യരാക്കപ്പെടും. ഇതോടെ നിയമസഭാ സമ്മേളത്തിന് എത്താന്‍ എംഎല്‍എമാര്‍ നിര്‍ബന്ധിക്കപ്പെടും. അങ്ങനെ വന്നാല്‍ സച്ചിന്‍ പൈലറ്റിന്റെ വിമത നീക്കം പൊളിഞ്ഞെന്ന് വേണം വിലയിരുത്താന്‍. എന്നാല്‍ ഗെഹ്ലോട്ടിന് വേണ്ടത് അതല്ല. വിശ്വാസ വോട്ടെടുപ്പ് വിമതര്‍ ആവശ്യപ്പെടുന്നതിന് മുന്‍പ് അവരെ അയോഗ്യരാക്കുക എന്നതിനോടാണ് ഗെഹ്ലോട്ട് സര്‍ക്കാരിന് താല്‍പര്യം.
ഭീഷണി ഒഴിവാക്കാം
101 ആണ് 200 അംഗ രാജസ്ഥാന്‍ നിയമസഭയിലെ കേവല ഭൂരിപക്ഷം. 102 പേരുടെ നേരിയ ഭൂരിപക്ഷമാണ് നിലവില്‍ ഗെഹ്ലോട്ടിനുളളത്. 19 വിമതര്‍ അയോഗ്യരാക്കപ്പെട്ടാല്‍ കേവല ഭൂരിപക്ഷം 92 ആയി കുറയും. ഇത് ഗെഹ്ലോട്ടിന് ഗുണം ചെയ്യും. 19 പേർ അയോഗ്യരായാൽ ബാക്കിയുളള 88 കോൺഗ്രസ് എംഎല്‍എമാരുടേയും 10 സ്വതന്ത്രരുടേയും 4 മറ്റ് കക്ഷി എംഎല്‍എമാരുടേയും പിന്തുണയോടെ 103 എന്ന സുരക്ഷിതമായ ഭൂരിപക്ഷം ഗെഹ്ലോട്ടിന് ലഭിക്കുകയും സർക്കാരിനുളള ഭീഷണി ഒഴിവാകുകയും ചെയ്യും.