കേരളത്തില്‍ ആധിപത്യം യുഡിഎഫിന് തന്നെ; 14 സീറ്റുകള്‍ വരെ നേടാം, ഇടതിന് 6, രണ്ടിടത്ത് ബിജെപി?
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരത്തില്‍ യുഡിഎഫ് മുന്നേറ്റമുണ്ടാകുമെന്ന് പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസ്-AZ റിസർച്ച് പാർട്ണേഴ്സ് രണ്ടാം ഘട്ട സർവേ ഫലം. 14 സീറ്റുകളില്‍ വരെ യുഡിഎഫ് വിജയിക്കാമെന്ന് പ്രവചിക്കുന്ന സര്‍വ്വെ എല്‍ഡിഫിന് സാധ്യത കല്‍പ്പിക്കുന്നത് 6 സീറ്റുകളിലാണ്.
വീണ്ടും രാഹുലിന്റെ വമ്പന്‍ പ്രഖ്യാപനം; ജിഎസ്ടി നിര്‍ത്തലാക്കും, 22 ലക്ഷം ഒഴിവുകള്‍ നികത്തും
തിരുവനന്തപുരം ഉള്‍പ്പടെ 3 സീറ്റുകളില്‍ എന്‍ഡിഎ മുന്നേറ്റമുണ്ടാക്കുമെന്നതാണ് സര്‍വേയിലെ ഏറെ ശ്രദ്ധേയമായ പ്രവചനം. ആദ്യഘട്ട സര്‍വ്വേയില്‍ നിന്ന് വ്യത്യസ്തമായി രണ്ടാം ഘട്ടത്തില്‍ എല്‍ഡിഎഫും എന്‍ഡിഎയും വോട്ടുവിഹിതം ഏറെ മെച്ചപ്പെടുത്തുന്നുണ്ട്. മണ്ഡലം തിരിച്ചുള്ള സര്‍വ്വെ ഫലം ഇങ്ങനെ..
കാസര്‍കോട്
ശക്തമായ മത്സരം നടക്കുന്ന കാസര്‍കോഡ് ഇടതുമുന്നണിയുടെ കെപി സതീഷ് ചന്ദ്രന് നേരിയ മുന്‍തൂക്കമുണ്ടെന്നാണ് സര്‍വ്വെ പ്രവചിക്കുന്നത്. സതീഷ് ചന്ദ്രൻ 34 ശതമാനത്തിന്‍റെയും യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍ 33 ശതമാനത്തിന്‍റെയും പിന്തുണയാണ് സര്‍വ്വെ പ്രവചിക്കുന്നത്. എന്‍ഡിഎയുടെ രവീശ തന്ത്രിക്ക് 17 ശതമാനത്തിന്‍റെ പിന്തുണയാണ് ഉള്ളത്.
കണ്ണൂര്‍
കാസര്‍കോടിനേക്കാള്‍ ശക്തമായ മത്സരമാണ് കണ്ണൂരെന്നാണ് സര്‍വ്വേയില്‍ വ്യക്തമാകുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ കണ്ണൂരില്‍ ജയിച്ചേക്കുമെന്നാണ് സര്‍വ്വെ അഭിപ്രായപ്പെടുന്നത്. കെ സുധാകരന് 39ഉം ശ്രീമതിക്ക് 38ഉം ശതമാനവും പിന്തുണയാണ് സര്‍വ്വേയില്‍ ഉള്ളത്.
വടകര
ഏറെ ശ്രദ്ധേയമായ രാഷ്ട്രീയ മത്സരം നടക്കുന്ന വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് സര്‍വ്വേ പറയുന്നു. 45 ശതമാനം പേര്‍ കെ മുരളീധരന്‍ ജിയിക്കുമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ സിപിഎമ്മിന്റെ പി ജയരാജനെ 39 ശതമാനം പേരാണ് പിന്തുണച്ചത്.
വയനാട്
വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ നിഷ്പ്രയാസം ജയിക്കുമെന്നാണ് സര്‍വ്വെ അഭിപ്രായപ്പെടുന്നത്. രാഹുല്‍ ഗാന്ധിക്ക് 45 ശതമാനത്തിന്‍റെ പിന്തുണ ലഭിക്കുമെന്ന് സർവേ കണ്ടെത്തുന്നു.ഇടത് സ്ഥാനാര്‍ത്ഥി സുനീറിന് 39 ശതമാനം പേര്‍ വിജിയം പ്രവചിക്കുമ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാറിന് 16ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചത്
മലപ്പുറം
മലപ്പുറം ഇത്തവണയും ലീഗ് കോട്ടയായി തന്നെ നിലനില്‍ക്കും. മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടി 52 ശതമാനം വോട്ടുനേടുമ്പോള്‍ ഇടത് സ്ഥാനാര്‍ത്ഥി വിപി സാനു 29 ശതമാനം വോട്ടില്‍ ഒതുങ്ങുമെന്ന് സര്‍വ്വെ പ്രവചിക്കുന്നു.
പൊന്നാനി
പൊന്നാനിയിലും ലീഗ് കരുത്ത് നിലനിര്‍ത്തുമെന്നതാണ് സര്‍വ്വേ ഫലം. ഇടതുപക്ഷത്തിന്‍റെ 36ശതമാനത്തിന് എതിരെ 46 ശതമാനം വോട്ടർമാരുടെ പിന്തുണയാണ് ഇ ടി മുഹമ്മദ് ബഷീറിന് സർവേ പ്രവചിക്കുന്നത്.
പാലക്കാട്
മലബാര്‍ മേഖലയില്‍ ത്രികോണ മത്സരം നടക്കുന്ന ഏക മണ്ഡലം പാലക്കാടാണ് എന്നതാണ് സര്‍വേയില്‍ വ്യക്തമാക്കുന്നത്. 37 ശതമാനവും വോട്ട് നേടി എല്‍ഡിഎഫിലെ എംബി രാജേഷ് മൂന്നാം തവണയും മണ്ഡലത്തില്‍ നിന്ന് വിജയിക്കുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ ശ്രീകണ്ഠന്‍ 35 ശതമാനവും ബിജെപിയുടെ സി കൃഷ്ണകുമാര്‍ 28 ശതമാനവും വോട്ട് നേടുമെന്ന് സര്‍വ്വെ പറയുന്നു.
ആലത്തൂര്‍
ഇടതുകോട്ടയായ ആലത്തൂരില്‍ ഇത്തവണയും പികെ ബിജു വിജിയിക്കും. ബിജുവിന് 41 ശതമാനവും യുഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന് 39ഉം ശതമാനവും വോട്ട് വിഹിതമാണ് ഏഷ്യാനെറ്റ് ന്യൂസ് AZ റിസർച്ച് പാർട്ണേഴ്സ് സർവേ പ്രവചിക്കുന്നത്.
തൃശൂര്‍
ശക്തമായയ ത്രികോണ മത്സരം നടക്കുന്ന തൃശൂരില്‍ ടിഎന്‍ പ്രതാപനാണ് സര്‍വ്വെ സാധ്യത കല്‍പ്പിക്കുന്നത്. പ്രതാപന് 36 ശതമാനം വോട്ടാണ് നേടാന്‍ കഴിയുക. എൽഡിഎഫിന്‍റെ രാജാജി മാത്യുവിന് 32 ശതമാനം പിന്തുണ ലഭിക്കുമ്പോള്‍ എന്‍ഡിഎയുടെ സുരേഷ് ഗോപിക്ക് 26 ശതമാനം വോട്ടുകള്‍ ലഭിച്ചേക്കും.
ചാലക്കുടി
ചാലക്കുടി ഇന്നസെന്‍റിലൂടെ ഇത്തവണയും ഇടതുമുന്നണി നിലനിര്‍ത്തിയേക്കും. യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹനാനെതിരെ രണ്ട് ശതമാനത്തിന്‍റെ മേൽക്കൈയാണ് എൽഡിഎഫിന്‍റെ സിറ്റിംഗ് എംപിയായ ഇന്നസെന്‍റിന് പ്രവചിക്കപ്പെടുന്നത്.
എറണാകുളം
എറണാകുളം ഇത്തവണയും യുഡിഎഫ് കോട്ടയായി തുടരും. 43 ശതമാനം വോട്ടുകള്‍ നേടിയായിരിക്കും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്‍ വിജയിക്കുക. ഇടത് സ്ഥാനാര്‍ത്ഥി പി രാജീവിന് 32 ശതമാനവും കേന്ദ്രമന്ത്രിയായ അൽഫോൺസ് കണ്ണന്താനത്തിന് 20 ശതമാനവും വോട്ടുകിട്ടുമെന്നാണ് പ്രവചനം.
ഇടുക്കി
ശക്തമായ മത്സരം നടക്കുന്ന ഇടുക്കിയില്‍ ഇത്തവണയും ഇടത് സ്വതന്ത്രന്‍ ജോയിസ് ജോര്‍ജ്ജ് വിജിയിക്കുമെന്നാണ് സര്‍വ്വെ പ്രവചിക്കുന്നത്. ഡീന്‍ കുര്യാക്കോസിനേക്കാള്‍ ഒരു ശതമാനത്തിന്‍റെ മാത്രം മുന്‍തൂക്കമാണ് നിലവില്‍ ജോയ്സിനുള്ളതെന്നാണ്
കോട്ടയം
കോട്ടയത്ത് ഇത്തവണയും യുഡിഎഫ് വലിയ വിജയം നേടിയേക്കുമെന്ന് സര്‍വ്വെ അഭിപ്രായപ്പെടുന്നു. കോട്ടയത്ത് വോട്ട് വിഹിതത്തില്‍ വലിയ വ്യത്യാസമാണ് സര്‍വ്വെ കാണിക്കുന്നത്. തോമസ് ചാഴിക്കാടന് 50 ശതമാനത്തിന്‍റെയും വിഎന്‍ വാസവന് 31 ശതമാനത്തിന്‍റെയും പിന്തുണയാണ് ഉള്ളത്.
ആലപ്പുഴ
ശക്തമായ മത്സരം നടക്കുമെന്ന് ഏവരും കരുതുന്ന ആലപ്പുഴയില്‍ പക്ഷെ യുഡിഎഫിന്‍റെ ഷാനിമോള്‍ ഉസ്മാന് വലിയ വിജയമാണ് സര്‍വ്വെ പ്രവചിക്കുന്നത്. എട്ട് ശതമാനത്തിന്‍റെ ലീഡാണ് സിപിഎമ്മിന്‍റെ എ എം ആരിഫിന് മേൽ ഷാനിമോൾ ഉസ്മാന് സർവേ പ്രവചിക്കുന്നത്.
മാവേലിക്കര
മാവേലിക്കരയിൽ വീണ്ടും കൊടിക്കുന്നിൽ സുരേഷ് വിജയിക്കുമെന്നാണ് സർവേ പ്രവചിക്കുന്നത്. എൽഡിഎഫിന്‍റെ ചിറ്റയം ഗോപകുമാറിനേക്കാള്‍ 13 ശതമാനത്തോളം പിന്തുണ കൊടിക്കുന്നിൽ നേടുമെന്ന് സര്‍വ്വെ അഭിപ്രയാപ്പെടുന്നു.
പത്തനംതിട്ട
പത്തനംതിട്ടയില്‍ യുഡിഎഫിന്‍റെ ആന്‍റോ ആന്‍റണി മണ്ഡലം നിലനിര്‍ത്തുമെന്നാണ് സര്‍വ്വെ പ്രവചിക്കുന്നതെങ്കിലും അട്ടിമറി ഭീഷണിയുമായി തൊട്ടുപിന്നില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനുണ്ട്. ആന്‍റോ ആന്‍റണിക്ക് 36 ശതമാനം വോട്ട് വിഹിതവും കെ സുരേന്ദ്രന് 35 ശതമാനം വോട്ട് വിഹിതവും ലഭിക്കുമ്പോള്‍ ഇടത് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജ്ജിന് 20 ശതമാനം വോട്ടു വിഹിതം മാത്രമാണ് സര്‍വ്വേ പ്രവചിക്കുന്നത്.
കൊല്ലം
എൽഡിഎഫിന്‍റെ കെ എന്‍ ബാലഗോപാലിനേക്കാള്‍ 12 ശതമാനത്തോളം പേരുടെ പിന്തുണയോടെ കൊല്ലം യുഡിഎഫിന്‍റെ എന്‍ കെ പ്രേമചന്ദ്രന്‍ ഇത്തവണയും നിലനിര്‍ത്തുമെന്നാണ് സര്‍വ്വേ പ്രവചനം.
ആറ്റിങ്ങല്‍
ഇഞ്ചോടിഞ്ച് പോരാട്ടം ദൃശ്യമായ ആറ്റിങ്ങലില്‍ 34 ശതമാനത്തിന്‍റെ പിന്തുണയുള്ള യുഡിഎഫിന്‍റെ അടൂര്‍ പ്രകാശിനേക്കാള്‍ ഒരു ശതമാനത്തിന്‍റെ അധികം പിന്തുണയുള്ള ഇടത് സ്ഥാനാര്‍ത്ഥി എ സമ്പത്ത് ഇത്തവണയും ഇടതുകോട്ട കാക്കുമെന്നാണ് സര്‍വ്വെ പറയുന്നത്.
തിരുവനന്തപുരം
തിരുവനന്തപുരത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം വിജയിക്കുമെന്നാണ് സര്‍വ്വെ പ്രവചിക്കുന്നത്. കുമ്മനം രാജശേഖരന് 40ശതമാനത്തിന്‍റെ പിന്തുണയുളളപ്പോള്‍ സിറ്റിംഗ് എംപിയായ ശശി തരൂര്‍ 34 ശതമാനത്തിന്‍റെ പിന്തുണയാണ് ഉള്ളത്. എൽഡിഎഫിന്‍റെ സി ദിവാകരന് 25 ശതമാനം പിന്തുണയാണ് ഉള്ളത്.
കോഴിക്കോട്
ഒളിക്യാമാറ വിവാദങ്ങളൊന്നും കോഴിക്കോട് രാഘവന്‍റെ വിജയത്തെ ബാധിക്കില്ലെന്നാണ് സര്‍വ്വെ കണ്ടെത്തല്‍. രാഘവന്‍ 44 ശതമാനവും സിപിഎമ്മിന്‍റെ എ പ്രദീപ് കുമാര്‍ 36 ശതമാനവും വോട്ട് നേടുമെന്നാണ് പ്രവചനം.
ലോക്സഭ തിരഞ്ഞെടുപ്പ്: കേരളത്തിലെ മണ്ഡലങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം