അസമില്‍ പതിനാലുകാരിയെ കൂട്ടബലാത്സംഗം ചെയ്ത പ്രതികളിലൊരാള്‍ കുളത്തില്‍ ചാടി മരിച്ചു
ന്യൂഡല്‍ഹി: അസമിലെ കൂട്ടബലാത്സംഗ കേസിലെ പ്രതി രക്ഷപ്പെടാന്‍ ശ്രമിക്കവെ കുളത്തില്‍ ചാടി മരിച്ചു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഇയാള്‍ കുളത്തിലേക്ക് ചാടുകയായിരുന്നു. പതിനാലുകാരി കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ സംഭവ സ്ഥലത്ത് പോലീസ് തെളിവെടുപ്പിനായി കൊണ്ടുവന്നിരുന്നു. ഈ സമയത്താണ് ഇയാള്‍ കുളത്തിലേക്ക് ചാടിയത്. ഇന്നലെയാണ് പ്രതിയായ തഫസ്സുല്‍ ഇസ്ലാമിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.
നാഗോണ്‍ ജില്ലയിലെ ഡിങ്കിലാണ് സംഭവം നടന്നത്. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് ഇയാളെ തെളിവെടുപ്പിന് കൊണ്ടുവന്നത്. എന്നാല്‍ അപ്രതീക്ഷിതമായി പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ കുളത്തിലേക്ക് ചാടി മരിക്കുകയായിരുന്നു. രണ്ട് മണിക്കൂര്‍ നീണ്ട തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെടുത്തത്.

കഴിഞ്ഞ ദിവസമാണ് ബൈക്കിലെത്തിയ മൂന്നുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്. തുടര്‍ന്ന് അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ വഴിയരികില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു. നിലവില്‍ നാഗോണ്‍ ജില്ലയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് പെണ്‍കുട്ടി. സംഭവത്തിലെ മറ്റ് രണ്ട് പ്രതികള്‍ക്കായി അന്വേഷണം പുരോഗമിക്കുന്നുണ്ട്.
അസമില്‍ വലിയ പ്രതിഷേധമാണ് ഇതിനെതിരെ നടക്കുന്നത്. വിദ്യാര്‍ത്ഥി സംഘടനകള്‍ അടക്കം തെരുവില്‍ ഇറങ്ങിയിരിക്കുന്നത്. ബന്ദും പ്രഖ്യാപിച്ചിട്ടുണ്ട്. കടകള്‍ അടച്ചും നാട്ടുകാരും പ്രതിഷേധത്തിന്റെ ഭാഗമായിരിക്കുകയാണ്. പ്രതികള്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് നേരത്തെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞിരുന്നു.
സ്ത്രീകള്‍ക്കെതിരെ അതിക്രമം നടക്കുമ്പോഴെല്ലാം നമ്മള്‍ കടുത്ത നടപടി എടുക്കണം. ജനങ്ങള്‍ക്ക് അത് മനസ്സിലാവണം. സര്‍ക്കാര്‍ ഉദാസീനത കാണിക്കുകയാണെന്ന് അവര്‍ തോന്നിയാല്‍ തീര്‍ച്ചയായും ജനരോഷം ഉയരും. ബംഗാള്‍ സര്‍ക്കാര്‍ അങ്ങനെ ചെയ്യാത്തത് കൊണ്ടാണ് ജനങ്ങള്‍ രോഷാകുലരായത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഒരു പ്രത്യേക വിഭാഗത്തിലുള്ളവര്‍ കൂടുതലായി അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.












Click it and Unblock the Notifications