അല്ലു അർജുന്റെ വീടിന് നേരെ ആക്രമണം; തക്കാളിയും കല്ലുകളും വലിച്ചെറിഞ്ഞ് മുദ്രാവാക്യം മുഴക്കി പ്രതിഷേധക്കാർ
ഹൈദരാബാദ്: നടൻ അല്ലു അർജുന്റെ വീടിന് നേരെ ആക്രമണം. ഒസ്‌മാനിയ സർവകലാശാലയിലെ വിദ്യാർത്ഥികൾ എന്ന് അവകാശപ്പെട്ട് എത്തിയ ഒരുകൂട്ടം ചെറുപ്പക്കാരാണ് അക്രമം അഴിച്ചുവിട്ടത്. വീടിന് നേരെ കല്ലെറിയുകയും തക്കാളി എറിയുകയും ചെയ്‌ത ഇവർ മതിൽ ചാടി കോംബൗണ്ടിന് അകത്തേക്ക് കടന്നിരുന്നു. സംഭവത്തിൽ എട്ട് പേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ടെന്നാണ് ഏറ്റവും ഒടുവിൽ ലഭ്യമായ വിവരം.
സന്ധ്യ തിയറ്ററിൽ ഡിസംബർ നാലിനുണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിക്കുകയും അവരുടെ മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌ത സംഭവത്തിന്റെ ഉത്തരവാദിത്തം അല്ലു അർജുൻ ഏറ്റെടുക്കണമെന്ന് കാട്ടിയായിരുന്നു പ്രതിഷേധം. ഇവരുടെ കൈവശം പ്ലക്കാർഡുകൾ ഉൾപ്പെടെ ഉണ്ടായിരുന്നു എന്നാണ് വീഡിയോ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാവുന്നത്.

ഒസ്‌മാനിയ സർവകലാശാലയുടെ ജോയിന്റ് ആക്ഷൻ കമ്മിറ്റി (ജെഎസി) അംഗങ്ങളെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട എട്ട് പ്രതിഷേധക്കാരെ അറസ്‌റ്റ് ചെയ്‌ത ശേഷം ജൂബിലി ഹിൽസ് പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. പുറത്തുവന്ന വീഡിയോയിൽ നിരവധി പേർ നടന്റെ വീടിനുള്ളിലേക്ക് ഇരച്ചുകയറി നാശ നഷ്‌ടങ്ങൾ ഉണ്ടാക്കുന്നത് വ്യക്തമായി കാണാമായിരുന്നു.
സംഭവം നടക്കുമ്പോൾ അല്ലു അർജുൻ വീട്ടിലുണ്ടായിരുന്നില്ല. എന്നാൽ കുടുംബാംഗങ്ങൾ ഇവിടെ ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല. പ്രതിഷേധക്കാർ മുദ്രാവാക്യം മുഴക്കുകയും ചെടിച്ചെട്ടികൾ നിലത്തെറിഞ്ഞ് തകർക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് സ്ഥലത്തെത്തി ഇവരെ പിടികൂടിയത്.
അതേസമയം, സന്ധ്യ തിയേറ്ററിലെ യുവതിയുടെ മരണത്തിൽ നേരത്തെ അല്ലു അർജുനെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. കഴിഞ്ഞ നടനെതിരെ ഗുരുതര ആരോപണവുമായി എംഎൽഎ അക്ബറുദ്ദീൻ ഒവൈസി രംഗത്ത് വന്നിരുന്നു. യുവതിയുടെ മരണവാർത്ത കേട്ട താരം ഇനി സിനിമ നന്നായി ഓടുമെന്നാണ് പ്രതികരിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
യാതൊരു ഉത്തരവാദിത്വവും പാലിക്കാതെയാണ് അല്ലു തിയേറ്ററിലേക്ക് പോയതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതിനെ ശരിവയ്ക്കുന്ന പ്രതികരണമാണ് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയുടെ ഭാഗത്ത് നിന്നും വന്നത്. പോലീസിൽ നിന്നുള്ള അനുമതി കിട്ടാതെയാണ് സന്ധ്യ തിയറ്ററിലെ പ്രീമിയർ വേദിയിലേക്ക് അല്ലു വന്നതെന്ന് രേവന്ത് റെഡ്ഢി ചൂണ്ടിക്കാട്ടിയിരുന്നു.
അപകടം ഉണ്ടാവുന്ന വേളയിൽ അല്ലു അർജുൻ തുറന്ന ജീപ്പിലിരുന്ന് ആരാധകർക്ക് കൈവീശി കാണിച്ചതിനെയും മുഖ്യമന്ത്രി വിമർശിച്ചിരുന്നു. എന്നാൽ തന്റെ ഇരുപത് വർഷത്തെ അധ്വാനത്തെയും കരിയറിനെയും തകർക്കാനാണ് ശ്രമമെന്നാണ് അല്ലു അർജുൻ ഇതിനോട് പ്രതികരിച്ചത്. അതിനിടെയാണ് താരത്തിന്റെ വീട് ഇന്ന് ആക്രമിക്കപ്പെട്ടത്.












Click it and Unblock the Notifications