മതം ചോദിച്ചുള്ള ആക്രമണം, കലിമ ചൊല്ലിയപ്പോൾ തിരിച്ചു കിട്ടിയ ജീവൻ; നടുക്കം മാറാതെ പഹൽഗാം ആക്രമണത്തിലെ ഇരകൾ
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ നടുക്കുന്ന ഓർമ്മയിൽ നിന്ന് രാജ്യം ഇതുവരെയും മുക്തമായിട്ടില്ല. പ്രിയപ്പെട്ടവരേ നഷ്‍ടപ്പെട്ട കുടുംബങ്ങൾക്ക് വേണ്ടി നാടെങ്ങും പ്രാർത്ഥനയാണ്. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ജന്മനാടുകളിലേക്ക് എത്തിച്ചു കൊണ്ടിരിക്കുകയാണ്. ചിലരുടെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയാവുകയും ചെയ്‌തു. സാധാരണയിൽ നിന്നും വ്യത്യസ്‌തമായ ഭീകരാക്രമണം തന്നെയായിരുന്നു പഹൽഗാമിൽ അരങ്ങേറിയത്.
കൊല്ലപ്പെട്ടവരുടെ എണ്ണം കൊണ്ട് മാത്രമല്ല, ആക്രമണ രീതിയും സ്വഭാവവും ഒക്കെ നമ്മളിൽ പലർക്കും അന്യമായിരുന്നു. മതം ചോദിച്ചറിഞ്ഞു കൊണ്ടുള്ള ആക്രമണവും കലിമ ചൊല്ലിയപ്പോൾ വെറുതെ വിട്ടതുമൊക്കെ ഇതിന്റെ ഭാഗം മാത്രം. ആക്രമണം നടന്ന് 48 മണിക്കൂറിനോട് അടുക്കുമ്പോഴും അതിന്റെ ആഘാതത്തിൽ നിന്ന് ഇരകൾ മുക്തമായിട്ടില്ല.

മധുവിധുവിന്റെ സന്തോഷം മരണത്തിന്റെ ദുഖത്തിലേക്ക്
കൊച്ചിയിൽ നേവി ഓഫീസറായ വിനയ് നർവാളും ഭാര്യ ഹിമാൻഷിയും പഹൽഗാം ഭീകരാക്രമണത്തിന്റെ നേർക്കാഴ്‌ച്ച പോലെ കണ്ണിൽ തെളിയുന്നുണ്ട്. സകല ആഘോഷങ്ങളുടെയും അകമ്പടിയോടെ, നൃത്തത്തിന്റെയും സംഗീതത്തിന്റെയും ആരവത്തോടെ ഏപ്രിൽ പതിനാറിനാണ് വിനയ് ഹിമാൻഷിയുടെ കഴുത്തിൽ വരണമാല്യം ചാർത്തിയത്. പ്രായം വെറും 26, മുന്നിലുള്ള ജീവിതത്തിന്റെ പുത്തൻ പ്രതീക്ഷകളുമായി ഇരുവരും വണ്ടി കയറിയത് ജമ്മു കാശ്‌മീരിലേക്ക്, ഭൂമിയിലെ സ്വർഗം അവരെ ചേർത്ത് നിർത്തുമെന്ന ഉറപ്പൊടെ.
ഏപ്രിൽ പത്തൊൻപതിന് നടന്ന വർണാഭമായ കല്യാണ വിരുന്ന് പരിപാടികൾക്ക് ശേഷമാണ് ഇരുവരും മധുവിധു ആഘോഷിക്കാനായി ജമ്മു കശ്‌മീരിലേക്ക് പറന്നത്. ഏപ്രിൽ 22ന് പഹൽഗാമിലെ പുൽമൈതാനിയിൽ ആയുധമേന്തിയ ഭീകരർ ചോരപ്പുഴ ഒഴുക്കിയപ്പോൾ മരിച്ചുവീണ 26 പേരിൽ ഒരാളായി ഹിമാൻഷിയുടെ സ്വന്തം വിനയും ഉണ്ടായിരുന്നു.
വിനയുടെ ചേതനയറ്റ ശരീരത്തിന് സമീപം വിറങ്ങലിച്ചുകൊണ്ട്, നിർവികാരതയോടെ കണ്ണീരുമായി നിൽക്കുന്ന ഹിമാൻഷിയുടെ ചിത്രം ഇന്ത്യൻ ജനതയെ ഒന്നാകെ വേട്ടയാടി, ഏറെക്കാലം ആ മുറിവ് ഉണങ്ങാതെ അവശേഷിക്കും. വിനയുടെ മൃതദേഹം സകല സൈനിക ബഹുമതികളോടെയും പൊതുദർശനത്തിന് വച്ചപ്പോൾ അവിടെ പൊട്ടിക്കരഞ്ഞുകൊണ്ട് ഹിമാൻഷി ഉണ്ടായിരുന്നു.
'എന്നും വിനയ് നിന്നെയോർത്ത് അഭിമാനിക്കുന്നു, ഏത് കാലത്തും നീയൊരു അഭിമാനമാണ്' ത്രിവർണ പതാകയിൽ പൊതിഞ്ഞ വിനയ് നർവാളിന്റെ ഭൗതിക ശരീരത്തിൽ കൈവച്ചുകൊണ്ട് ഹിമാൻഷി പറഞ്ഞ വാക്കുകളാണ് ഇത്. ആക്രമണം നടന്ന് രണ്ടാം ദിനത്തിലേക്ക് എത്തുമ്പോൾ അതിന്റെ വിശദാംശങ്ങൾ പറയുന്ന ഹിമാൻഷിയുടെ വീഡിയോയും ഇപ്പോൾ വൈറലാണ്.
'ഞാൻ ഭേൽ പുരി കഴിക്കുകയായിരുന്നു, എന്റെ ഭർത്താവും ഇവിടെ ഉണ്ടായിരുന്നു. ഒരാൾ വന്ന് അദ്ദേഹം മുസ്ലീമാണോ എന്ന് ചോദിച്ചു, അദ്ദേഹം അക്കാര്യം നിഷേധിച്ചപ്പോൾ ആ മനുഷ്യൻ അദ്ദേഹത്തെ വെടിവച്ചു കൊന്നു' പഹൽഗാം ആക്രമണം നടന്ന വേളയിൽ ഹിമാൻഷി പറഞ്ഞ വാക്കുകളായിരുന്നു ഇത്. ആകെ 26 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
കലിമ ചൊല്ലി ജീവൻ രക്ഷിച്ച പ്രൊഫസർ
പഹൽഗാമിലെ പുൽമൈതാനിയിൽ ഭീകരർ അക്രമം അഴിച്ചുവിട്ടപ്പോൾ പതറാതെ, പ്രതിസന്ധിയിൽ തളരാതെ സ്വജീവൻ രക്ഷിക്കാൻ അവസരോചിതമായി ചിന്തിച്ച അസം പ്രൊഫസറുടെ വാർത്ത ദുരന്ത ഭൂമിയിൽ നിന്നുള്ള ആശ്വാസമായിരുന്നു. ദേബാശിഷ് ഭട്ടാചാരി സിൽച്ചാറിലെ അസം സർവകലാശാലയിലെ ബംഗാളി വിഭാഗം മേധാവിയായിരുന്നു, കുടുംബത്തോടൊപ്പമാണ് അദ്ദേഹം അവധിക്കാലം ആഘോഷിക്കാൻ പഹൽഗാമിൽ എത്തിയത്.
ബൈസരൻ പുൽമേട്ടിൽ കുടുംബത്തോടൊപ്പം പ്രകൃതി ഭംഗി ആസ്വദിക്കുന്ന വേളയിലാണ് അപ്രതീക്ഷിതമായി അദ്ദേഹം വെടിയൊച്ചകൾ കേട്ടത്. മൃഗങ്ങളെ ഓടിക്കാൻ ഫോറസ്‌റ്റ് ഗാർഡുകൾ ഒപ്പിച്ച പണിയാവും എന്ന് കരുതിയിരുന്ന അദ്ദേഹത്തിന്റെ ചിന്തകൾ അസ്ഥാനത്താക്കി കൊണ്ടാണ് അവിടേക്ക് ഭീകരർ ഇരച്ചുകയറിയത്.
ഒരു തീവ്രവാദി വന്ന് തന്റെ തലയ്ക്ക് നേരെ തോക്ക് ചൂണ്ടിയപ്പോൾ, സമീപത്ത് നിന്ന് മറ്റുള്ളവർ ലാ ഇല്ലല്ലാഹ് മുഹമ്മദുർ റസൂലുല്ലാഹ് എന്ന ഇസ്ലാമിക് കലിമ ചൊല്ലുന്നത് അദ്ദേഹം കേൾക്കുകയായിരുന്നു. ഇസ്ലാമിക വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്ന വാക്യമായിരുന്നു അത്. ഇതോടെ അദ്ദേഹവും അത് ഏറ്റുപിടിച്ചിരുന്നു. അങ്ങനെയാണ് തീവ്രവാദി അദ്ദേഹത്തെ വെറുതെ വിട്ടത്. എങ്കിലും ഇതുവരെയും ആക്രമണത്തിന്റെ ആഘാതത്തിൽ നിന്ന് അദ്ദേഹവും കുടുംബവും മുക്തമായിട്ടില്ല.
ഭീകരരോട് പൊരുതി മരിച്ചുവീണ സയിദ്
കുതിര സവാരിക്കാരനായ 28 കാരൻ സയിദ് മരണം വരിച്ചത് തന്റെ കൂടെയുണ്ടായിരുന്ന വിനോദ സഞ്ചാരികളെ രക്ഷിക്കാൻ വേണ്ടിയായിരുന്നു. മതത്തിന്റെ പേര് പറഞ്ഞ് ഭീകരർ പാഞ്ഞടുത്തപ്പോൾ അവരുടെ തോക്ക് തട്ടി മാറ്റി തന്റെ കൂടെയുണ്ടായിരുന്ന സഞ്ചാരികളെ രക്ഷിക്കാനാണ് സയിദ് ശ്രമിച്ചത്. എന്നാൽ മറ്റൊരു ഭീകരൻ സയിദിന് നേരെ വെടിയുതിർത്തു. സയിദിന്റെ വിയോഗത്തിൽ കരയുന്ന കുടുംബം തീരാവേദനയാണ്.












Click it and Unblock the Notifications