ബെംഗളൂരു മെട്രോ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഇനി നിയമം ലംഘിച്ചാൽ പിടിവീഴും, 20000 രൂപ അടയ്‌ക്കേണ്ടി വരും
ബെംഗളൂരു: നമ്മ മെട്രോ യാത്രക്കാർ നിയമങ്ങൾ ലംഘിച്ചാൽ ഇനി കൂടുതൽ പിഴ നൽകേണ്ടിവരും. ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് വിവിധ നിയമലംഘനങ്ങൾക്കുള്ള പിഴ 400 ശതമാനത്തിലധികം വർധിപ്പിച്ചതോടെയാണ് ഇത്. പുതിയ പിഴ നിരക്കുകൾ ഇന്നലെ മുതൽ നിലവിൽ വന്നു.
മെട്രോ ട്രാക്കിൽ അനധികൃതമായി പ്രവേശിക്കുന്നവരിൽ നിന്ന് ഇനി മുതൽ 20,000 രൂപ വരെ പിഴ ഈടാക്കും.
ഏറ്റവും ഗുരുതരമായ നിയമലംഘനമായതിനാലാണ് ഇത്രയും വലിയ പിഴ നിശ്ചയിച്ചിരിക്കുന്നത്. മെട്രോയിലെ നിയന്ത്രിത മേഖലകളിൽ അനുമതിയില്ലാതെ പ്രവേശിച്ചാൽ 5000 രൂപ വരെ പിഴ ലഭിക്കും. മെട്രോ സർവീസിനെ തടസപ്പെടുത്തുന്ന പ്രതിഷേധങ്ങൾ, പ്രകടനങ്ങൾ, അനുമതിയില്ലാതെ പോസ്‌റ്ററുകൾ പതിക്കൽ, ചുമരുകളിൽ എഴുത്ത് എന്നിവയ്ക്ക് 10,000 രൂപ വരെ പിഴ ഈടാക്കും.

യാത്രക്കിടെ ഹെഡ്ഫോൺ ഉപയോഗിക്കാതെ ഉച്ചത്തിൽ സംഗീതം കേൾക്കുക, മദ്യപിച്ച് യാത്ര ചെയ്യുക, അസഭ്യമായി പെരുമാറുക, മറ്റുള്ളവരെ അധിക്ഷേപിക്കുക, നിരോധിത വസ്‌തുക്കൾ കൈവശം വയ്ക്കുക തുടങ്ങിയ നിയമലംഘനങ്ങൾക്ക് ഇനി 2500 രൂപ വരെ പിഴ ലഭിക്കും. മുമ്പ് ഈ കുറ്റങ്ങൾക്ക് പരമാവധി 500 രൂപ മാത്രമായിരുന്നു പിഴ ഈടാക്കിയിരുന്നത്.
ടിക്കറ്റുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്കും കർശന നടപടി സ്വീകരിക്കും. ടിക്കറ്റ് അല്ലെങ്കിൽ പാസ് വ്യാജമായി നിർമ്മിക്കുകയോ മാറ്റം വരുത്തുകയോ ചെയ്‌താൽ 20,000 രൂപ വരെ പിഴ ലഭിക്കും. ടിക്കറ്റ് അല്ലെങ്കിൽ പാസ് അനധികൃതമായി വിൽക്കുകയോ മറ്റൊരാൾക്ക് കൈമാറുകയോ ചെയ്‌താലും 20,000 രൂപ വരെ പിഴ ഈടാക്കും. വ്യാജ ടിക്കറ്റ് ഉപയോഗിച്ചാൽ 5,000 രൂപയും മറ്റ് ടിക്കറ്റ് തട്ടിപ്പുകൾക്ക് 25,000 രൂപ വരെയും പിഴ ലഭിക്കും.
പുതിയ ചട്ടപ്രകാരം ഇത്തരം കേസുകൾ ഇനി കോടതിയിലേക്ക് അയക്കില്ല. പകരം, മെട്രോ സ്‌റ്റേഷനുകളിലെ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥർ അന്വേഷണം നടത്തി നേരിട്ട് പിഴ ചുമത്തും. പിഴയെ ചോദ്യം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് 30 ദിവസത്തിനകം മുതിർന്ന ഉദ്യോഗസ്ഥന് അപ്പീൽ നൽകാം. ഈ അപ്പീലിൽ 60 ദിവസത്തിനകം തീരുമാനമെടുക്കും.
ട്രാക്കിൽ അനധികൃത പ്രവേശനം നടത്തുന്നവർക്ക് 20,000 രൂപ, മദ്യപിച്ച് യാത്ര, അസഭ്യ പെരുമാറ്റം, ശല്യമുണ്ടാക്കൽ 2500 രൂപ പിഴ, നിയന്ത്രിത മേഖലയിൽ അനധികൃത പ്രവേശനം നടത്തൽ 5000, പ്രതിഷേധം, പ്രകടനം, അനുമതിയില്ലാത്ത പോസ്‌റ്റർ/എഴുത്ത്- 10,000 രൂപ, ടിക്കറ്റ്/പാസ് വ്യാജമായി നിർമ്മിക്കൽ- 20,000 രൂപ, ടിക്കറ്റ്/പാസ് അനധികൃതമായി വിൽക്കൽ അല്ലെങ്കിൽ കൈമാറ്റം -20,000, വ്യാജ ടിക്കറ്റ് ഉപയോഗിക്കൽ 5000, മറ്റ് ടിക്കറ്റ് തട്ടിപ്പുകൾ- 25,000 രൂപ എന്നിങ്ങനെയാണ് പിഴയുടെ മുഴുവൻ വിശദാംശങ്ങൾ.


Click it and Unblock the Notifications