Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650!

ബെംഗളൂരു: നഗരത്തിൽ നിയമവിരുദ്ധമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ നീക്കം ചെയ്യാനുള്ള ടോവിംഗ് സംവിധാനം പുനരാരംഭിക്കാൻ ഒരുങ്ങുകയാണ് അധികൃതർ. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി ഇതിന്റെ ഭാഗമായി, ടോവിംഗ് നിരക്കുകൾ നിശ്ചയിക്കുകയും ചെയ്‌തിരിക്കുകയാണ് ഇപ്പോൾ. ഇരുചക്ര വാഹനങ്ങൾക്ക് 650 രൂപയും കാറുകൾക്ക് 1000 രൂപയുമാണ് പുതിയ നിരക്കുകൾ. ട്രാഫിക് പോലീസ് പാർക്കിംഗ് ലംഘനങ്ങൾക്ക് ഈടാക്കുന്ന നിലവിലുള്ള പിഴകൾക്ക് പുറമെയായിരിക്കും ഈ തുക.

പുതിയ സംവിധാനമനുസരിച്ച്, ടോവിംഗ് വാഹനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ചുമതല അഞ്ച് കോർപ്പറേഷനുകൾക്കാണ്. ഈ വാഹനങ്ങൾ ഉപയോഗിച്ച് തെറ്റായി പാർക്ക് ചെയ്‌ത വാഹനങ്ങളെ നീക്കം ചെയ്യുകയും നിയമലംഘകരിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്യേണ്ടത് ട്രാഫിക് പോലീസിന്റെ ഉത്തരവാദിത്തമായിരിക്കും. തുടക്കത്തിൽ, ഓരോ കോർപ്പറേഷനും രണ്ട് വാഹനങ്ങൾ വീതം വിന്യസിക്കും. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യാനും ഈ വാഹനങ്ങൾ ഉപയോഗിക്കുമെന്ന് അധികൃതർ അറിയിച്ചു.

bengaluru

ടോവിംഗ് നിരക്കുകളിൽ മാറ്റമൊന്നുമില്ലെങ്കിലും, ഔദ്യോഗികമായി ഇത് പ്രാബല്യത്തിൽ വരുത്തുന്നതിനായി ഗ്രേറ്റർ ബെംഗളൂരു ഗവേണൻസ് ആക്റ്റ്, 2024 ഭേദഗതി ചെയ്‌തുകൊണ്ടുള്ള വിജ്ഞാപനം സർക്കാർ അടുത്തിടെ പുറത്തിറക്കിയിരുന്നു. ഇത് പുതിയ സംവിധാനത്തിന് നിയമപരമായ സാധുത നൽകുന്നു.

അനധികൃത പാർക്കിംഗ് ഗതാഗതക്കുരുക്കിന് കാരണമാവുക മാത്രമല്ല, മനുഷ്യന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടി ബെംഗളൂരു സിറ്റി ട്രാഫിക് പോലീസ് നേരത്തെ ജിബിഎയുടെ ചീഫ് കമ്മീഷണർക്ക് കത്തെഴുതിയിരുന്നു. നടപ്പാതകളിലും കവലകളിലും മറ്റും അലക്ഷ്യമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതുൾപ്പെടെയുള്ള ബുദ്ധിമുട്ടുകളും കത്തിൽ എടുത്തുപറഞ്ഞിരുന്നു.

നഗരത്തിൽ മുമ്പ് നിലവിലുണ്ടായിരുന്ന ടോവിംഗ് സംവിധാനത്തിന് അതിന്റെതായ പ്രശ്‌നങ്ങളുണ്ടായിരുന്നു എന്നതാണ് വാസ്‌തവം. അന്ന്, ഇരുചക്രവാഹനങ്ങൾ വലിച്ചെടുക്കാൻ 300 രൂപയും കാറുകൾക്ക് 500 രൂപയുമാണ് സ്വകാര്യ കരാറുകാർക്ക് ലഭിച്ചിരുന്നത്. ഇതേ തുക ട്രാഫിക് പോലീസിനും ലഭിച്ചിരുന്നു. ഇത് അടിസ്ഥാനപരമായി ഒരു ലാഭവിഹിതം പങ്കിടൽ മാതൃകയായിരുന്നു.

എന്നാൽ, വരുമാനം വർധിപ്പിക്കാനുള്ള ശ്രമത്തിൽ സ്വകാര്യ ഓപ്പറേറ്റർമാർ നോ-പാർക്കിംഗ് ബോർഡുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ നിന്ന് പോലും വാഹനങ്ങൾ മാറ്റാൻ തുടങ്ങി. ഇത് ജനങ്ങളിൽ നിന്ന് വ്യാപകമായ പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കി. ഈ ജനരോഷം കണക്കിലെടുത്ത്, അന്നത്തെ മുഖ്യമന്ത്രി ബസവരാജ ബൊമ്മെ വാഹനങ്ങൾ പിടിച്ചെടുക്കുന്നത് നിർത്തലാക്കാൻ ഉത്തരവിടുകയായിരുന്നു.

പുതിയ പരിഷ്‌കരിച്ച സംവിധാനത്തിൽ, പിടിച്ചെടുക്കുന്ന വാഹനങ്ങളുടെ എണ്ണം പരിഗണിക്കാതെ, സിവിക് ബോഡി ഏജൻസികൾക്ക് നിശ്ചിത പ്രതിമാസ പേയ്മെന്റ് നൽകും. മുൻ സംവിധാനത്തിലെ അമിതമായ ടോവിംഗിന് പ്രേരണ നൽകുന്ന പ്രവണതകളെ ലക്ഷ്യം വെച്ചാണ് ഈ മാറ്റമെന്ന് അധികൃതർ വ്യക്തമാക്കുന്നു. നിലവിൽ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ഇതോടെ ബെംഗളൂരു നിവാസികൾ കൂടുതൽ കരുതലോടെ നീങ്ങേണ്ടി വരും.

സ്വതവേ ഗതാഗത കുരുക്ക് മൂലം ഇഴയുന്ന ബെംഗളൂരുവിലെ റോഡുകൾക്ക് മേൽ കൂടുതൽ ഭാരം അടിച്ചേൽപ്പിച്ചു കൊണ്ടാണ് അനധികൃത പാർക്കിംഗ് യഥേഷ്‌ടം നടന്നിരുന്നത്. പലപ്പോഴും ഇത് കാൽനട യാത്രക്കാർക്കും വലിയ രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. പുതിയ പിഴ തുക വന്നതോടെ അതിന് കാര്യമായ മാറ്റമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+