അയോധ്യ രാമക്ഷേത്ര നിര്‍മാണം; 22 കോടിയുടെ ചെക്കുകള്‍ മടങ്ങി, വീണ്ടും അയക്കണമെന്ന് ട്രസ്റ്റ്
ദില്ലി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ സമാഹരിച്ച 22 കോടി രൂപയുടെ ചെക്കുകള്‍ മടങ്ങി. 15000 ചെക്കുകളാണ് പണമില്ലാതെ മടങ്ങിയിരിക്കുന്നത്. ക്ഷേത്ര നിര്‍മാണത്തിന് സര്‍ക്കാര്‍ രൂപീകരിച്ച ശ്രീരാമജന്മഭൂമി തീര്‍ഥ ട്രസ്റ്റ് പിരിച്ച സംഖ്യയുടെ കണക്കുകള്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. പണമില്ലാത്തതിനാലും കൈയ്യൊപ്പ് ചേര്‍ച്ചയില്ലായ്മ, എഴുത്ത് ഇരട്ടിപ്പ് തുടങ്ങിയ സാങ്കേതിക കാരണങ്ങളാലും ചെക്ക് മടങ്ങിയിട്ടുണ്ട്. വിഷയത്തില്‍ പരിഹാരം കാണാന്‍ സാധിക്കുമോ എന്ന് ബാങ്കുകളുമായി ബന്ധപ്പെട്ട് ആരായുന്നുണ്ടെന്ന് ട്രസ്റ്റ് അംഗം ഡോ. അനില്‍ മിശ്ര പറഞ്ഞു.

മടങ്ങിയ ചെക്കുകളിലെ തെറ്റുകള്‍ തിരുത്താന്‍ വ്യക്തികള്‍ക്ക് ബാങ്കുകള്‍ അവസരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മടങ്ങിയ 15000 ചെക്കുകളില്‍ 2000 അയോധ്യയില്‍ നിന്നു തന്നെയുള്ളതാണ്. ബാക്കി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിച്ചതുമാണെന്ന് ട്രസ്റ്റ് ട്രഷറല്‍ സ്വാമി ഗോവിന്‍ദേവ് ഗിരി പറഞ്ഞു. മടങ്ങിയ ചെക്കുകളെല്ലാം തങ്ങള്‍ തിരിച്ചയച്ചിട്ടുണ്ട്. വ്യക്തികള്‍ക്ക് പുതിയ ചെക്കുകള്‍ നല്‍കാന്‍ ഇതോടെ സാധിക്കുമെന്നും സ്വാമി പറഞ്ഞു.
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ പണം പിരിച്ചത് വിഎച്ച്പി ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ സംഘടനകളാണ്. കഴിഞ്ഞ ജനുവരി 15 മുതല്‍ ഫെബ്രുവരി 17 വരെയായിരുന്നു പിരിവ്. 2500 കോടി രൂപ പിരിച്ചെടുത്തു എന്നാണ് അനൗദ്യോഗിക കണക്കുകള്‍. എന്നാല്‍ ക്ഷേത്ര ട്രസ്റ്റ് ഇതുവരെ സമ്പൂര്‍ണ വിവരം പുറത്തുവിട്ടിട്ടില്ല.
റമദാന്‍ വ്രതം ആരംഭിച്ചു, രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള നോമ്പുതുറ ചിത്രങ്ങള്‍ കാണാം
1992 ഡിസംബര്‍ ആറിനാണ് അയോധ്യയിലെ ബാബറി മസ്ജിദ് പൊളിച്ചത്. ഏറെ കാലം നീണ്ട നിയമനടപടികള്‍ക്ക് ശേഷം ഭൂമി ക്ഷേത്ര നിര്‍മാണത്തിന് സുപ്രീംകോടതി വിട്ടുകൊടുക്കുകയായിരുന്നു. 2019 നവംബര്‍ ഒമ്പതിനായിരുന്നു ഇതുമായി ബന്ധപ്പെട്ട വിധി. പിന്നീടാണ് ക്ഷേത്രം നിര്‍മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക ട്രസ്റ്റ് രൂപീകരിച്ചതും ഫണ്ട് പിരിവ് തുടങ്ങിയതും. 2024 ആകുമ്പോഴേക്കും ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് ട്രസ്റ്റ് ഭാരവാഹികള്‍ പറയുന്നത്.
കാഷ്വൽ ലുക്കിൽ തമന്ന ഭാട്ടിയ, ചിത്രങ്ങൾ കാണാം












Click it and Unblock the Notifications