കർണാടകയിൽ കോൺഗ്രസിന് തിരിച്ചടി; കോൺഗ്രസ് എംഎൽഎ ആനന്ദ് സിങ് രാജിവെച്ചു, ദില്ലിയിലേക്ക് പോകും!
ബെംഗളൂരു: കർണാടകയിൽ രാഷ്ട്രീയ നാടകങ്ങൾ അരങ്ങ് കൊഴുക്കുന്നു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് എം എല്‍ എമാരെ താമസിപ്പിച്ച റിസോര്‍ട്ടിനുള്ള സുരക്ഷ കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ പിന്‍വലിച്ചതിനു പിന്നാലെ കോൺഗ്രസിന് തിരച്ചടി നൽകികൊണ്ട് മറ്റൊരു റിപ്പോർട്ട് കൂടി പുറത്ത് വന്നു. കോൺഗ്രസ് എംഎൽഎ ആനന്ദ് സിങ് കോൺഗ്രസിൽ നിന്ന് രാജിവെച്ചു. ഇന്ത്യ ടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമം താൻ ബിജെപിയിൽ ചേരില്ലെന്നും എന്നാൽ കോൺഗ്രസിന് പിന്തുണ നൽകില്ലെന്നുമാണ് ആനന്ദ് സിങ് വ്യക്തമാക്കുന്നത്.
മറ്റ് രണ്ട് കോൺഗ്രസ് എംഎൽഎമാരെ കൂടി കാണാതായിട്ടുണ്ട്. കർണാടക ഭരിക്കാൻ എട്ടിൽ കൂടുതൽ എംഎൽഎമാരുടെ പിന്തുണ കൂടിയാണ് ഇനി വേണ്ടത്. കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് എംഎൽഎ പ്രതാപ് ഗൗഡ പാടിലിനെയും ആനന്ദ് സിങിനെയും കാണാനില്ലെന്ന് കോൺഗ്രസിനെ അധികരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തത്. എന്നാൽ അവർ തിരിച്ചുവരുമെന്നും ഭയപെടാനൊന്നുമില്ലെന്നായിരുന്നു കോൺഗ്രസ് പറഞ്ഞിരുന്നത്. കോൺഗ്രസിന്റെ കണക്കു കൂട്ടലുകൾ തെറ്റിച്ചുകൊണ്ടാണ് ഇപ്പോൾ ആനന്ദ് സിങ് കോൺഗ്രസിൽ നിന്ന് രാജിവെച്ചിരിക്കുന്നത്.
അതേസമയം കോൺഗ്രസ്-ജെഡിഎസ് എംഎൽഎമാരെ പാർപ്പിച്ചിരുന്ന റിസോർട്ടിന്റെ സുരക്ഷ യെദ്യൂരപ്പ പിൻവലിച്ചതോടെ എംഎൽഎമാർ സുരക്ഷ തേടി വ്യാഴാഴ്ച രാത്രിയോടെ കേരളത്തിലെത്തും. പ്രത്യേകം ചാർട്ട് ചെയ്ത വിമാനത്തിൽ കൊച്ചിയിലെത്തും. കൊച്ചി കുണ്ടന്നൂരിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലാണ് എംഎൽഎമാരെ താമസിപ്പിക്കുകയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ബെംഗളൂരുവിലെ ഈഗിൾ റിസോൾട്ടിലാണ് കോൺഗ്രസ് എംഎൽഎമാരെ പാർപ്പിച്ചിരിക്കുന്നത്. എംഎൽഎ രാജശേഖർ പാട്ടിൽ റിസോർട്ടിൽ നിന്ന് പോകുകയായിരുന്നു.