ബിദാദി ടൗൺഷിപ്പ് പദ്ധതി; ഒടുവിൽ കർഷകരുമായി ചർച്ച നടത്തി ഡികെ ശിവകുമാർ, ഇനി സമിതി തീരുമാനിക്കും
ബെംഗളൂരു: ബിദാദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ 540 ദിവസത്തിലേറെയായി കർഷകർ നടത്തുന്ന പ്രതിഷേധത്തിന് ഒടുവിൽ കർഷകരെ ചർച്ചയ്ക്ക് ക്ഷണിച്ച് മുഖ്യമന്ത്രി ഡികെ ശിവകുമാർ. പദ്ധതിക്കായി കർഷകരുടെ ഭൂമി ബലമായി ഏറ്റെടുക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി കർഷക പ്രതിനിധികൾ പറഞ്ഞു. ഏറെ നാളത്തെ പ്രതിഷേധത്തിനും സമരങ്ങൾക്കും ഒടുവിലാണ് സർക്കാർ ചർച്ചയ്ക്ക് തയ്യാറായിരിക്കുന്നത്.
മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയ കർഷക പ്രതിനിധികൾ പറയുന്നതനുസരിച്ച്, പദ്ധതിയുമായി ബന്ധപ്പെട്ട അന്തിമ വിജ്ഞാപനത്തിന് ശേഷമുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോകില്ലെന്ന് ശിവകുമാർ അവർക്ക് ഉറപ്പുനൽകിയിട്ടുണ്ട്. ഇതിൽ ഭൂമിയുടെ അന്തിമ വില നിശ്ചയിക്കുന്ന നടപടിയും ഉൾപ്പെടുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട സമരം 540ആം ദിവസത്തിലേക്ക് കടക്കുന്ന വേളയിലാണ് ഈ നിർണായക സംഭവവികാസം.

മുൻ ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് ഗുഹനാഥൻ നരേന്ദ്രയുടെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സർക്കാർ പദ്ധതിയിൽ തുടർനടപടികൾ സ്വീകരിക്കുക എന്നാണ് ലഭ്യമായ വിവരം. പദ്ധതിയെ വിവിധ വശങ്ങളിൽ നിന്ന് വീണ്ടും പരിശോധിക്കാനാണ് ഈ സമിതിയെ നിയോഗിച്ചിരിക്കുന്നത്.
പരിസ്ഥിതി, സാമൂഹികം, കൃഷി എന്നീ മേഖലകളിൽ നിന്നുള്ള കൂടുതൽ വിദഗ്‌ധരെ സമിതിയിൽ ഉൾപ്പെടുത്തണമെന്നത് കർഷകരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു. മുഖ്യമന്ത്രി ഈ ആവശ്യം അംഗീകരിച്ചതായി കർഷക സംഘടനകൾ പറഞ്ഞു. കർഷകരുടെ ഭാഗത്ത് നിന്ന് ഉൾപ്പെടുത്തേണ്ട വിദഗ്‌ധരുടെ പേരുകൾ രണ്ട് ദിവസത്തിനുള്ളിൽ നൽകുമെന്നും അദ്ദേഹം അറിയിച്ചു. സമിതിയുടെ അന്തിമ റിപ്പോർട്ട് 20 ദിവസത്തിനുള്ളിൽ സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഭൂമി ഡീനോട്ടിഫൈ ചെയ്യണമെന്ന ആവശ്യത്തിൽ ഇപ്പോൾ നേരിട്ട് നടപടി സ്വീകരിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതായി കർഷകർ വ്യക്തമാക്കി. എന്നാൽ നിയമപരമായ സമയപരിധി കഴിഞ്ഞാൽ കർഷകർക്ക് കോടതിയെ സമീപിച്ച് ഭൂമി ഡീനോട്ടിഫൈ ചെയ്യാൻ ആവശ്യപ്പെടാം. അത്തരം ഹർജികളെ സർക്കാർ എതിർക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞതായി വിവരമുണ്ട്.
അതേസമയം, ബൈരമംഗള സർക്കിളിലെ പ്രതിഷേധം തുടരുമെന്നാണ് കർഷകർ അറിയിച്ചിരിക്കുന്നത്. എന്നാൽ സമരത്തിന്റെ തീവ്രത കുറയ്ക്കും. സമിതി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം മാത്രമേ പ്രതിഷേധം പൂർണമായി അവസാനിപ്പിക്കണമോ എന്ന കാര്യത്തിൽ തീരുമാനം എടുക്കുകയുള്ളൂ എന്നാണ് കർഷകർ വ്യക്തമാക്കുന്നത്.
540 ദിവസത്തിലേറെയായി ബൈരമംഗള സർക്കിളിൽ സമരം നടത്തിയിരുന്ന കർഷകർ പിന്നീട് പ്രതിഷേധം ബെംഗളൂരുവിലെ ഫ്രീഡം പാർക്കിലേക്ക് മാറ്റിയിരുന്നു. ചൊവ്വാഴ്‌ച വിധാന സൗധ വളയാനും അവർ തീരുമാനിച്ചിരുന്നു. റാലി ആരംഭിക്കുന്നതിന് മുമ്പ് ബഡഗലപുര നാഗേന്ദ്ര, ചുക്കി നഞ്ചുണ്ടസ്വാമി, മേലുകോട്ട എംഎൽഎ ദർശൻ പുട്ടണ്ണയ്യ, നടൻ പ്രകാശ് രാജ് തുടങ്ങിയ നിരവധി പ്രമുഖർ കർഷകർക്ക് പിന്തുണ നൽകിയിരുന്നു.
കൂടാതെ ഫ്രീഡം പാർക്കിന് സമീപം വൻ പോലീസ് സന്നാഹം തന്നെ നിലയുറപ്പിച്ചിരുന്നു. ഇപ്പോഴിതാ മുഖ്യമന്ത്രി ചർച്ചയ്ക്ക് തയ്യാറായതോടെ കർഷകരുടെ പ്രതിഷേധത്തിന് താൽക്കാലിക ആശ്വാസം ലഭിച്ചിരിക്കുകയാണ്. ഇനി സമിതിയുടെ റിപ്പോർട്ടും സർക്കാരിന്റെ തുടർനടപടികളുമാണ് പദ്ധതിയുടെ ഭാവിയിൽ നിർണായകമാകുക.




Click it and Unblock the Notifications