പുതിയ കാലത്തെ രീതികളുമായി ബെംഗളൂരു നഗരം; മാലിന്യ ശേഖരണത്തിന് ഗോബ്ലർ യന്ത്രങ്ങൾ കൊണ്ട് വരും!
ബെംഗളൂരു: നഗരത്തെ സംബന്ധിച്ച് അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു മുന്നേറ്റത്തിന് തന്നെയാണ് അടുത്തകാലത്തായി സാക്ഷ്യം വഹിച്ചത്. റോഡുകളും മേൽപ്പാലങ്ങളും മെട്രോയും ഒക്കെയായി നഗരം വികസിക്കുമ്പോഴും അതിനിടയിൽ വലിയൊരു വെല്ലുവിളിയായി പ്രാദേശിക ഭരണകൂടത്തിന് മുൻപിൽ ഉണ്ടായിരുന്ന ഒന്നാണ് മാലിന്യ നിർമ്മാർജനം. നഗരത്തിലെ തെരുവുകൾ വൃത്തിഹീനമായി കിടക്കുന്നത് പലപ്പോഴും വിമർശനങ്ങൾ ക്ഷണിച്ചുവരുത്തിയിരുന്നു.
ഇപ്പോഴിതാ മാലിന്യ ശേഖരണത്തിനായി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി അഥവാ ജിബിഎ 'ഗോബ്ലർ' യന്ത്രങ്ങൾ ഉപയോഗിക്കാൻ ആലോചിക്കുകയാണ്. റോഡുകൾ വൃത്തിയാക്കാൻ സഹായിക്കുന്ന ശക്തമായ സക്ഷൻ സംവിധാനങ്ങളുള്ള സ്‌മാർട്ട് ലിറ്റർ പിക്കർ യന്ത്രങ്ങളാണിവ. കഴിഞ്ഞ ദിവസം കൊമേഴ്സ്യൽ സ്ട്രീറ്റിൽ യന്ത്രത്തിന്റെ പ്രദർശനം കണ്ട ശേഷം, ജിബിഎ ചീഫ് കമ്മീഷണർ മഹേശ്വർ റാവു പരീക്ഷണ ഓട്ടങ്ങൾ നടത്താനും പ്രകടന റിപ്പോർട്ട് സമർപ്പിക്കാനും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

'240 ലിറ്റർ മാലിന്യ ശേഖരണ കണ്ടെയ്‌നർ, ഡസ്‌റ്റ് ഫിൽട്ടർ, കൺട്രോൾ ബട്ടണുകൾ, മാലിന്യം ശേഖരിക്കാനുള്ള ജോയിസ്‌റ്റിക്ക്, മിന്നുന്ന മുന്നറിയിപ്പ് ലൈറ്റ്, രാത്രി പ്രവർത്തനങ്ങൾക്കുള്ള എൽഇഡി ലൈറ്റ്, പിന്നോട്ട് പോകുമ്പോഴുള്ള മുന്നറിയിപ്പ് അലാറം, അഗ്നിശമന ഉപകരണങ്ങൾ എന്നിവ ഗോബ്ലർ യന്ത്രത്തിൽ ഉൾപ്പെടുന്നു. മാലിന്യം ശേഖരിച്ച ശേഷം, ജൈവവിയോജക ബാഗുകൾ ഉപയോഗിച്ച് ഇത് സൂക്ഷിക്കാനും സംസ്‌കരിക്കാനും കഴിയും' എന്ന് ജിബിഎ ഒരു പ്രസ്‌താവനയിൽ അറിയിച്ചു.
റോഡരികിലെ പൊടി, മരക്കഷണങ്ങൾ, പ്ലാസ്‌റ്റിക്, പേപ്പർ, ഗ്ലാസ്, ഉണങ്ങിയ ഇലകൾ, പ്ലാസ്‌റ്റിക് കവറുകൾ എന്നിവയുൾപ്പെടെയുള്ള മാലിന്യം കാര്യക്ഷമമായി വലിച്ചെടുത്ത് വൃത്തിയാക്കാൻ യന്ത്രത്തിന് സാധിക്കുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഇത് റോഡുകൾ ശുചിയാക്കാൻ സഹായിക്കുകയും മാലിന്യ ശേഖരണം കൂടുതൽ എളുപ്പമാക്കുകയും ചെയ്യും. 12 ലിറ്റർ ജലസംഭരണ ശേഷിയും പ്രഷർ പൈപ്പ് ക്ലീനിംഗ് സംവിധാനവും ഇതിനുണ്ട്.
ഈ ഗോബ്ലർ യന്ത്രങ്ങൾ ഒരൊറ്റയാൾക്ക് എളുപ്പത്തിൽ കൈകാര്യം ചെയ്യാനാകും. ഓപ്പറേറ്റർക്ക് യന്ത്രത്തിൽ നിന്ന് കൊണ്ട് സഞ്ചരിക്കുകയോ, അല്ലെങ്കിൽ യന്ത്രത്തോടൊപ്പം നടന്നുകൊണ്ട് ഇത് പ്രവർത്തിപ്പിക്കുകയോ ചെയ്യാം. അതുകൊണ്ട് തന്നെ മാനുഷിക അധ്വാനവും ഇതിനെ സംബന്ധിച്ച് മറ്റ് സാധാരണ രീതികളെക്കാൾ വളരെ കുറവാണ്. മാത്രമല്ല മനുഷ്യരേക്കാൾ കാര്യക്ഷമമായി പ്രവർത്തിക്കാനും ഇത്തരം യന്ത്രങ്ങൾക്ക് സാധിക്കും.
കെആർ മാർക്കറ്റ്, റസ്സൽ മാർക്കറ്റ്, കൊമേഴ്സ്യൽ സ്ട്രീറ്റ്, എംജി റോഡ്, ചർച്ച് സ്ട്രീറ്റ്, മറ്റ് സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റ് (സിബിഡി) റോഡുകളിൽ ഈ യന്ത്രം പരീക്ഷിക്കുമെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപ്പറേഷൻ കമ്മീഷണർ രാജേന്ദ്ര ചോളൻ വ്യക്തമാക്കിയതോടെ ബെംഗളൂരു നഗരം വലിയൊരു മാറ്റത്തിന് തന്നെ ഒരുങ്ങുകയാണ്. ഇതിന്റെ പ്രവർത്തനം തൃപ്‌തികരമാണെന്ന് കണ്ടെത്തിയാൽ ഭാവിയിൽ നഗരം മുഴുവൻ പദ്ധതി വ്യാപിപ്പിക്കും.














Click it and Unblock the Notifications