ബെംഗളൂരു നഗരം ഇനി വിശാലമായി കാണാം; 250 മീറ്റർ ഉയരത്തിൽ സ്‌കൈഡെക്ക് വരുന്നു! ഭൂമി കണ്ടെത്തി
ബെംഗളൂരു: നഗരത്തിന്റെ വിശാലമായ കാഴ്‌ചകൾ കാണാൻ അവസരം ഒരുക്കുന്ന, ഏറെ ചർച്ച ചെയ്യപ്പെട്ട 250 മീറ്റർ ഉയരമുള്ള സ്കൈഡെക്ക് പദ്ധതിക്ക് പുതിയൊരു ഭൂമി കണ്ടെത്തി. ഐടി തലസ്ഥാനത്തിന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള ചല്ലഘട്ട-ഭീമനക്കുപ്പ പ്രദേശത്താവും സ്കൈഡെക്ക് പദ്ധതി നടപ്പാക്കുക. ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ ഈ ആശയം മുന്നോട്ട് വെച്ചതിന് ശേഷം പദ്ധതിക്കായി പരിഗണിക്കുന്ന ആറാമത്തെ സ്ഥലമാണിത്.
ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ സ്ഥലം പദ്ധതിക്കായി അന്തിമമാക്കുമെന്നാണ് അധികൃതർ നൽകുന്ന സൂചന. ബെംഗളൂരു-മൈസൂരു അതിവേഗ പാതയോട് ചേർന്നുള്ള 46 ഏക്കർ ഭൂമി ശിവകുമാർ വ്യാഴാഴ്‌ച സന്ദർശിച്ചു. ഈ ഭൂമി ബെംഗളൂരു വികസന അതോറിറ്റിയുടെ നാദപ്രഭു കെമ്പഗൗഡ ലേഔട്ട് പദ്ധതിയുടെ ഭാഗമായി നേരത്തെ വിജ്ഞാപനം ചെയ്‌തതാണ്.

പദ്ധതിക്ക് മുമ്പ് പരിഗണിച്ച സ്ഥലങ്ങൾ പല കാരണങ്ങളാൽ ഒഴിവാക്കുകയായിരുന്നു. ബൈയപ്പനഹള്ളിയിലെ 10 ഏക്കർ, ഹെമ്മിഗെപുരയിലെ 25 ഏക്കർ, കെഎസ്ഡിഎൽ ഭൂമി, ബെംഗളൂരു യൂണിവേഴ്‌സിറ്റി കാമ്പസിലെ 25 ഏക്കർ, കൊമ്മഘട്ടയിലെ 30 ഏക്കർ എന്നിവയായിരുന്നു അവ. വ്യോമയാന സുരക്ഷാ പ്രശ്‌നങ്ങൾ, പ്രദേശവാസികൾ, വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവരുടെ എതിർപ്പുകൾ, ഭൂമിശാസ്ത്രപരവും സുരക്ഷാപരവുമായ വെല്ലുവിളികളും ഇവ ഉപേക്ഷിക്കാൻ കാരണമായി.
'ഡിസിഎം പരിശോധിച്ച ഈ സ്ഥലം മുൻ ഓപ്ഷനുകളേക്കാൾ അനുയോജ്യമാണ്. ഭൂമിക്ക് നിയമപരമായ സങ്കീർണ്ണതകളൊന്നുമില്ല. മുൻപ് പട്ടികപ്പെടുത്തിയ സ്ഥലങ്ങളെപ്പോലെ വ്യോമയാന സുരക്ഷാ പ്രശ്‌നങ്ങളും ഉണ്ടാകില്ല' സ്കൈഡെക്കിനായുള്ള സ്ഥലം അന്തിമമാക്കുന്ന തീരുമാനമെടുത്താൽ, ബിഡിഎ തന്നെയാകും പദ്ധതി നടപ്പാക്കുകയെന്നാണ് വിവരം.
ബിഡിഎയുടെ കൈവശമുള്ള ഈ ഭൂമി ഒരു പ്രധാന റോഡിൽ നിന്ന് 500 മീറ്റർ ദൂരത്തും ബെംഗളൂരു-മൈസൂരു അതിവേഗ പാതയിൽ നിന്ന് ഒരു കിലോമീറ്റർ മാത്രം അകലെയുമാണ്. 'മറ്റ് ഓപ്ഷനുകളുമായി താരതമ്യം ചെയ്യുമ്പോൾ, ഈ സ്ഥലം നിയമപരമായ പ്രശ്‌നങ്ങളിൽ നിന്ന് മുക്തമാണ്. സർക്കാർ അംഗീകരിച്ചാൽ, ഭൂമി ബിഡിഎയുടെ ഉടമസ്ഥതയിലായതിനാൽ പദ്ധതി നടപ്പാക്കലും എളുപ്പത്തിലാകും' ഇതുമായി ബന്ധമുള്ള അടുത്ത വൃത്തം അറിയിച്ചു.
നേരത്തെ, ഹെബ്ബാൾ ഫ്ലൈഓവർ ജംഗ്ഷനിലെ ബിഡിഎയുടെ പുതിയ റാമ്പ് ഉദ്ഘാടനം ചെയ്‌ത ശേഷം ശിവകുമാർ ഒരു നിർണായക വെളിപ്പെടുത്തൽ നടത്തിയിരുന്നു. നൈസ് റോഡ് പദ്ധതിക്കായി കെഐഎഡിബി ഏറ്റെടുത്ത ഭൂമി സ്കൈഡെക്കിനായി ആവശ്യപ്പെട്ടിരുന്നുവെങ്കിലും നൈസ് അനുമതി നൽകിയില്ലെന്ന് അദ്ദേഹം പറഞ്ഞു. നൈസ് സ്വയം "സർക്കാരിനേക്കാൾ വലുതായി" കരുതുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
'ഞങ്ങൾ അവരോട് എൻഒസി ആവശ്യപ്പെട്ടു, പക്ഷേ അവർ അത് നൽകിയില്ല. തങ്ങൾ സർക്കാരിനും മുകളിലാണെന്ന് അവർ കരുതുന്നു. അവരെ ഒരു പാഠം പഠിപ്പിക്കാൻ എനിക്കറിയാം' എന്നായിരുന്നു ശിവകുമാർ പ്രതികരിച്ചത്. ഇതോടെ ബെംഗളൂരു നഗരത്തിന്റെ വികസനത്തിൽ സർക്കാരും നൈസും രണ്ട് തോണിയിലാണെന്ന വിമർശനങ്ങൾക്ക് ആക്കം കൂടുകയാണ്.
അതിനിടെ ബിഡിഎയുടെ ഉടമസ്ഥതയിലുള്ള ഭൂമി തന്നെ 250 മീറ്റർ സ്കൈഡെക് നിർമ്മാണത്തിനായി അന്തിമമാക്കുമെന്ന് ശിവകുമാർ അറിയിച്ചിട്ടുണ്ട്. ചല്ലഘട്ടയിൽ ഈ 500 കോടി രൂപയുടെ പദ്ധതി യാഥാർത്ഥ്യമായാൽ, നാദപ്രഭു കെമ്പഗൗഡ ലേഔട്ടിനും സമീപ പ്രദേശങ്ങൾക്കും വലിയ അടിസ്ഥാന സൗകര്യ വികസനം ലഭിക്കും. ഇത് മേഖലയുടെ ആകെ വികസനത്തെ വലിയ രീതിയിൽ സ്വാധീനിക്കുമെന്നാണ് വിലയിരുത്തൽ.












Click it and Unblock the Notifications