ബെംഗളൂരു നഗരം അടിമുടി മാറും; ഔട്ടർ റിംഗ് റോഡ് നവീകരണം വൈകില്ല, 450 കോടിയുടെ പദ്ധതി, സിഗ്നൽ തന്നു!
ബെംഗളൂരു: നഗരവാസികളുടെ സുപ്രധാന ആവശ്യമായ ഔട്ടർ റിംഗ് റോഡ് നവീകരണത്തിനുള്ള വഴികൾ തെളിഞ്ഞു വരികയാണ്. അടുത്തിടെ ഒആർആറിന്റെ വികസനവുമായി ബന്ധപ്പെട്ട ചില വാർത്തകൾ പുറത്തുവന്നിരുന്നു. കോടികൾ ചിലവഴിച്ച് നടപ്പാക്കാൻ പോവുന്ന നവീകരണ പദ്ധതിയെ കുറിച്ചാണ് ഇതിൽ പറഞ്ഞിരുന്നത്. ഇപ്പോഴിതാ ഏറ്റവും പുതിയ വാർത്തകളാണ് ഒആർആർ നവീകരണവുമായി ബന്ധപ്പെട്ട് വരുന്നത്.
ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി കഴിഞ്ഞ ദിവസം ഔട്ടർ റിംഗ് റോഡ് കമ്പനീസ് അസോസിയേഷൻ (ഓർക്ക) ഉൾപ്പെടെ വിവിധ വകുപ്പുകളുമായി കൂടിക്കാഴ്‌ച നടത്തിയതോടെയാണ് ഇത്. 17 കിലോമീറ്റർ ടെക് ഇടനാഴിക്കായുള്ള 450 കോടി രൂപയുടെ പുനർവികസന പദ്ധതി ഇതിൽ അവതരിപ്പിച്ചു. ഒആർആറിലെ മെട്രോ പാതയ്ക്ക് താഴെയുള്ള 8 കിലോമീറ്റർ മേൽപ്പാലം നിർമ്മിക്കാനുള്ള നിർദ്ദേശവും യോഗത്തിൽ ചർച്ചയായി.

ജിബിഎ ചീഫ് കമ്മീഷണർ എം മഹേശ്വർ റാവു അധ്യക്ഷത വഹിച്ച ഈ യോഗത്തിൽ ഓർക്ക പ്രതിനിധികളോടൊപ്പം ട്രാഫിക് പോലീസ്, നമ്മ മെട്രോ, വിവിധ നഗരസഭാ ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. ആറ് മുതൽ എട്ട് ലക്ഷം വരെ ജീവനക്കാർ ജോലി ചെയ്യുന്ന ഒആർആർ വികസിപ്പിക്കാനാണ് അതോറിറ്റിയുടെ ഈ പദ്ധതി ലക്ഷ്യമിടുന്നത്.
റോഡുകൾ ടാർ ചെയ്യൽ, ജംഗ്ഷനുകൾ പുനർരൂപ കൽപന, ബസ് പാത, കാൽനട പാത മെച്ചപ്പെടുത്തൽ, ഏകീകൃത റോഡ് എന്നിവയാണ് പദ്ധതിയിലുള്ളത്. പങ്കെടുത്തവർ നൽകിയ നിർദ്ദേശങ്ങൾ കൂടി ഉൾക്കൊണ്ട് പദ്ധതി പരിഷ്‌കരിക്കാൻ ജിബിഎ ചീഫ് കമ്മീഷണർ ബെംഗളൂരു സ്‌മാർട്ട് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് (ബി-സ്മൈൽ) ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
യോഗത്തിൽ പ്രസ്‌തുത പദ്ധതിയുടെ പ്രവർത്തനങ്ങൾ എപ്പോൾ തുടങ്ങുമെന്ന ചോദ്യവുമുയർന്നു. ഗതാഗത തടസങ്ങൾ ഏറ്റവും കുറച്ചുകൊണ്ട് ജോലികൾ പൂർത്തിയാക്കണമെന്ന് ജോയിന്റ് കമ്മീഷണർ ഓഫ് പോലീസ് (ട്രാഫിക്) കാർത്തിക് റെഡ്ഡി നിർബന്ധിച്ചു. എത്രയും പെട്ടെന്ന് തന്നെ ഒആർആറിലെ പുനർവികസന പദ്ധതികൾ തുടങ്ങാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.
വരാനിരിക്കുന്ന വമ്പൻ പദ്ധതികൾക്ക് പുറമേ നേരത്തെ തുടങ്ങിവച്ച പ്രവൃത്തികളും ഒആർആർ നവീകരണവുമായി ബന്ധപ്പെട്ട് പുരോഗമിക്കുന്നുണ്ട്. അടുത്തിടെ ബെംഗളൂരുവിലെ ഔട്ടർ റിംഗ് റോഡിലുള്ള കാന്തീരവ സ്‌റ്റുഡിയോ ജംഗ്ഷനിലെ അടിപ്പാതയുടെ നിർമ്മാണ പ്രവൃത്തികൾ 14 വർഷത്തെ കാലതാമസത്തിന് ശേഷം ബാംഗ്ലൂർ ഡെവലപ്‌മെന്റ് അതോറിറ്റി (ബിഡിഎ) പുനരാരംഭിച്ചിരുന്നു.
ഇത്ര വർഷങ്ങൾക്ക് ശേഷവും അപൂർണമായ ഈ പദ്ധതിക്കായി ബിഡിഎ ഏകദേശം 100 കോടി രൂപ ചെലവഴിച്ചു കഴിഞ്ഞു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. നിർമ്മാണച്ചെലവുകളും ഭൂമി ഏറ്റെടുക്കലും ഇതിൽ ഉൾപ്പെടുന്നു. പീനിയ ഭാഗത്തേക്കുള്ള റാമ്പും ഔട്ടർ റിംഗ് റോഡിന് താഴെയുള്ള മധ്യഭാഗവും ഇതിനകം പൂർത്തിയായിട്ടുണ്ട്.
എന്നാൽ, നന്ദിനി ലേ ഔട്ട് ഭാഗത്തേക്കുള്ള മറുഭാഗത്തെ റാമ്പിന്റെ നിർമ്മാണം വർഷങ്ങളുടെ കാലതാമസത്തിന് ശേഷം അടുത്തിടെയാണ് ആരംഭിച്ചത്. വടക്കുപടിഞ്ഞാറൻ ബെംഗളൂരുവിലെ പീനിയയെയും കാന്തീരവ സ്‌റ്റുഡിയോ റോഡിനെയും ഈ അടിപ്പാത ബന്ധിപ്പിക്കുന്നു. അതിനാൽ നിരവധി ആളുകൾക്ക് ആശ്വാസമേകുന്ന പദ്ധതിയാണിത്.












Click it and Unblock the Notifications