ബെംഗളൂരുവിലെ യാത്രക്കാർക്ക് ഇത് ദുരിതകാലം; ഹെബ്ബാൾ-സർജാപ്പൂർ പാത വൈകും, ഡബിൾ ഡക്കറിൽ ഉടക്കി കേന്ദ്രം
ബെംഗളൂരു: നഗരത്തിലെ യാത്രക്കാർ പലയിടത്തും ദുരിതം അനുഭവിക്കുകയാണ്. മെട്രോ വികസനത്തിലെ കാലതാമസം യാത്രാസമയം കൂട്ടുകയും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുകയും ചെയ്യുന്ന സ്ഥിതിയാണ് ഇതിന് വഴിയൊരുക്കുന്നത്. നമ്മ മെട്രോയുടെ ഫേസ് 3 എലെ ഹെബ്ബാൾ-സർജാപ്പൂർ ബന്ധിപ്പിക്കുന്ന 36.59 കിലോമീറ്റർ റെഡ് ലൈൻ പദ്ധതിക്ക് 2023 ഡിസംബറിൽ സംസ്ഥാന സർക്കാർ അനുമതി ലഭിച്ചെങ്കിലും, കേന്ദ്ര അംഗീകാരം ഇതുവരെ ലഭിച്ചിട്ടില്ല.
36.59 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ഇടനാഴിയിൽ 28 സ്‌റ്റേഷനുകളുണ്ട്; 22.14 കി.മീ ദൈർഘ്യമുള്ള ഉയരത്തിൽ 17 സ്‌റ്റേഷനുകളും 14.45 കി.മീ ഭൂഗർഭത്തിൽ 11 സ്‌റ്റേഷനുകളും ആണ് ഇതിൽ ഉദ്ദേശിക്കുന്നത്. ഇതിലെ ഡബിൾ ഡക്കർ നിർമ്മാണമാണ് നിലവിലെ കേന്ദ്ര നീക്കത്തിന് കാരണം. മെട്രോയുടെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്ന ലക്ഷ്യം ഇത് തകർക്കുമെന്ന ആശങ്കയിൽ, മുഴുവൻ ദൂരത്തിലും ഡബിൾ ഡക്കർ ഒഴിവാക്കാൻ കേന്ദ്രം അധികൃതരോട് നിർദ്ദേശിക്കുന്നു.

ഈ ഡബിൾ ഡക്കർ പദ്ധതി പലരുടെയും എതിർപ്പ് ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. ഈ ആശയം ആസൂത്രണപരമായി ആത്മഹത്യാപരമാണെന്നാണ് ചിലർ വിശേഷിപ്പിക്കുന്നത്. ഡബിൾ ഡക്കർ പദ്ധതി നിർദ്ദേശിക്കുമ്പോൾ, നിങ്ങൾ മെട്രോ യാത്രക്കാരുടെ എണ്ണം വർധിപ്പിക്കാനുള്ള സാധ്യതയെ ഇല്ലാതാക്കുകയാണെന്നാണ് പൊതുവെ ഉയരുന്ന ആക്ഷേപം.
മെട്രോയ്‌ക്കോപ്പം റോഡ് ശേഷി കൂട്ടുന്നത് യാത്രക്കാരെ സ്വകാര്യ വാഹനങ്ങളിലേക്ക് തിരിച്ചുവിട്ട് പൊതുഗതാഗത ലക്ഷ്യങ്ങളെ ദുർബലപ്പെടുത്തുമെന്നാണ് ഡബിൾ ഡക്കർ നീക്കത്തെ എതിർക്കുന്നവർ പ്രധാനമായും മുന്നോട്ട് വയ്ക്കുന്ന ആശങ്ക. മെട്രോ ഇടനാഴി മാത്രമായി അവതരിപ്പിച്ചിരുന്നെങ്കിൽ പദ്ധതിക്ക് അനുമതി വേഗത്തിൽ ലഭിക്കുമായിരുന്നു എന്നും ഇക്കൂട്ടർ പറയുന്നു.
നിർദ്ദിഷ്‌ട ടണൽ റോഡ് റെഡ് ലൈനിന് സമാന്തരമായി വരുന്നത് നിലവിലുള്ള ഗതാഗത തത്വങ്ങൾക്ക് വിരുദ്ധമാണെന്നാണ് ചിലർ പറയുന്നത്. ജംഗ്‌ഷനുകളിൽ മാത്രമായി പരിമിതപ്പെടുത്തുന്ന ഡബിൾ ഡക്കർ നിർമ്മിതികൾ ട്രാഫിക് തടസങ്ങൾ കുറച്ചേക്കാം. എന്നാൽ ഇത് മുഴുവൻ പാതയിലും നടപ്പാക്കുന്നത് മെട്രോയുടെ ലക്ഷ്യങ്ങളെ ഇല്ലാതാക്കുമെന്നാണ് പറയുന്നത്. ടണൽ റോഡും ഡബിൾ ഡക്കർ പാതയും ടോൾ സംവിധാനമായതിനാൽ യാത്രാച്ചെലവ് വർധിക്കുമെന്നും വിമർശനമുണ്ട്.
തുടർച്ചയായ പരിശോധനകളും രൂപകൽപ്പന മാറ്റങ്ങളും, താങ്ങാനാവുന്ന യാത്രാസൗകര്യം നിഷേധിക്കപ്പെടുന്ന പൗരന്മാർക്ക് അധിക ഭാരമാക്കുന്നുവെന്ന് അവർ മുന്നറിയിപ്പ് നൽകുന്നു. എന്നാൽ, ചെലവ് വ്യക്തമാക്കൽ ഉൾപ്പെടെയുള്ള ഈ പരിശോധനകൾ അനുമതി നടപടിക്രമങ്ങളുടെ ഭാഗമാണെന്നും, നിലവിൽ കേന്ദ്രം ഉന്നയിച്ച ആശങ്കകൾ പരിഹരിക്കുമെന്നുമാണ് അധികൃതർ പറയുന്നത്.
ബെംഗളൂരു മെട്രോയുടെ ഉയർന്ന നിരക്ക്
നിലവിൽ രാജ്യത്ത് തന്നെ ഏറ്റവും കാര്യക്ഷമമായി നടക്കുന്ന മെട്രോ സംവിധാനങ്ങളിൽ ഒന്നാണ് ബെംഗളൂരുവിലേത്. എന്നാൽ ഏറ്റവും അധികം നിരക്ക് ഈടാക്കുന്ന ഒരിടവും ഇത് തന്നെയാണ് എന്നതാണ് ചിലരുടെ ആശങ്ക. അതായത് ഒരേ പാതയിൽ റോഡും മെട്രോയും വരുമ്പോൾ ആളുകൾ താരതമ്യേന ചിലവ് കൂടിയ മെട്രോയെ തഴയുമെന്നും ഇത് കാരണം ഭാവിയിൽ ഈ ലൈനിൽ യാത്രക്കാരുടെ കുറവ് ഉണ്ടാവാമെന്നുമാണ് വിലയിരുത്തൽ.












Click it and Unblock the Notifications