ബെംഗളൂരു ഫുട്‌പാത്ത് ഒഴിപ്പിക്കൽ നടപടികളിൽ നിന്ന് പിന്നോട്ടില്ല; കച്ചവടക്കാർക്ക് ബദൽ സൗകര്യം ഒരുക്കും
ബെംഗളൂരു: നഗരത്തിലുടനീളം നടക്കുന്ന ഫുട്‌പാത്ത് ശുചീകരണ ഡ്രൈവ് തുടരുമെന്ന് കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാർ. തെരുവ് കച്ചവടക്കാരെ പുതിയ തിരിച്ചറിയൽ കാർഡുകൾ നൽകി നിയുക്ത വെൻഡിംഗ് സോണുകളിലേക്ക് മാറ്റുമെന്നും അദ്ദേഹം ഉറപ്പ് നൽകി. ജൂലൈ ഒന്നിന് ആരംഭിച്ച ഡ്രൈവ് ബെംഗളൂരുവിലെ അഞ്ച് കോർപ്പറേഷൻ സോണുകളിലുടനീളമുള്ള 435 കിലോമീറ്റർ ഫുട്‌പാത്തുകൾ ഇതിനകം വൃത്തിയാക്കിയതായി മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഡികെ ശിവകുമാർ പറഞ്ഞു.
ഉദ്യോഗസ്ഥർ 1300 ഉന്തുവണ്ടികളും കൈവണ്ടികളും നീക്കം ചെയ്‌തു. കൂടാതെ 2267 എസി ഷീറ്റ് എക്സ്റ്റൻഷനുകൾ പൊളിച്ചുമാറ്റിയിട്ടുണ്ട്. 2100 ഓളം അനധികൃത സ്‌റ്റെപ്പുകളും റാമ്പുകളും വൃത്തിയാക്കി, 2642 തൂണുകളും സൈൻബോർഡുകളും നീക്കം ചെയ്‌തു. 2427 താൽക്കാലിക ഷെഡുകൾ പൊളിച്ചുനീക്കി. 9,878 കൈയേറ്റങ്ങൾ കണ്ടെത്തി ഒഴിപ്പിച്ചു, നികത്തിയ അടിപ്പാതകളുടെ അറ്റകുറ്റപ്പണികൾ ഒരേസമയം നടത്തി.

പൗരന്മാരുടെ സുരക്ഷയ്ക്കും സൗകര്യത്തിനും വേണ്ടിയാണ് ഞങ്ങൾ ഇത് ചെയ്യുന്നത്, വ്യക്തിപരമായ നേട്ടത്തിനല്ലെന്ന് ശിവകുമാർ പറഞ്ഞു. കാൽനടയാത്രക്കാരുടെ സുരക്ഷ ഉയർത്തിക്കാട്ടി, കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ 900-ലധികം കാൽനടയാത്രക്കാർക്ക് അപകടങ്ങളിൽ ജീവൻ നനഷ്‌ടപ്പെട്ടുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഫുട്‌പാത്ത് കയ്യേറിയതും ആളുകളെ റോഡിലൂടെ നടക്കാൻ പ്രേരിപ്പിക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നടപ്പാതകൾ കൈയേറി കാൽനടയാത്രക്കാരെ റോഡിലേക്ക് തള്ളിയിടുകയും വാഹനഗതാഗതം സ്‌തംഭിക്കുകയും അപകടങ്ങൾ വർധിക്കുകയും ചെയ്യുമ്പോൾ ബംഗളൂരുവിനെ രാജ്യം മുഴുവൻ ഉറ്റുനോക്കുകയാണെന്നും വൃത്തിയുള്ള നഗരമായി ഇതിനെ സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പോലീസിനും കോർപ്പറേഷൻ ഉദ്യോഗസ്ഥർക്കും സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും ബിജെപി ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളിലെ നേതാക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും ഈ സംരംഭത്തിന് പിന്തുണ ലഭിച്ചിട്ടുണ്ടെന്നും ശിവകുമാർ പറഞ്ഞു.
തെരുവ് കച്ചവടക്കാരെ കുടിയൊഴിപ്പിക്കുന്നതിന്റെ ആഘാതത്തെക്കുറിച്ചുള്ള ആശങ്കകളോട് പ്രതികരിച്ച ശിവകുമാർ, പൊതു ഇടങ്ങൾ ഉപയോഗിക്കാവുന്നതെന്ന് ഉറപ്പാക്കുന്നതിനൊപ്പം അവരുടെ ഉപജീവനമാർഗം സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും പറഞ്ഞു. കച്ചവടക്കാർക്ക് മുമ്പ് നൽകിയിരുന്ന തിരിച്ചറിയൽ കാർഡുകൾ കോടതി ഉത്തരവിനെ തുടർന്ന് റദ്ദാക്കിയിട്ടുണ്ടെന്നും കൂടുതൽ വെൻഡിംഗ് സ്ഥലങ്ങൾ കണ്ടെത്തി അറിയിച്ചതിന് ശേഷം സർക്കാർ പുതിയ കാർഡുകൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
'വഴിയോരക്കച്ചവടക്കാർക്ക് ഉപജീവനമാർഗം ലഭിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു, പക്ഷേ എല്ലായിടത്തുനിന്നും കച്ചവടക്കാരെ റോഡുകളും ഫുട്‌പാത്തും കൈവശപ്പെടുത്താൻ ഞങ്ങൾക്ക് അനുവദിക്കാനാവില്ല. ജനങ്ങൾക്ക് അസൗകര്യമോ ഗതാഗത തടസമോ ഉണ്ടാക്കാതെ അവർക്ക് വ്യാപാരം നടത്താൻ അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തും' മുഖ്യമന്ത്രി പറഞ്ഞു.
പ്രാദേശിക ഗുണ്ടകളും റൗഡികളും ഉൾപ്പെടുന്ന മാഫിയ കച്ചവടക്കാരിൽ നിന്ന് അനധികൃതമായി പണം പിരിച്ചെടുത്ത് അവർക്ക് സ്ഥലം അനുവദിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഇതു സംബന്ധിച്ച് വിശദമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്‌ചയായി പുരോഗതി താൻ വ്യക്തിപരമായി അവലോകനം ചെയ്യുന്നുണ്ടെന്നും ഓരോ 15 ദിവസം കൂടുമ്പോഴും പരിശോധന തുടരുമെന്നും ശിവകുമാർ പറഞ്ഞു.














Click it and Unblock the Notifications