ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേ; അധിക നിർമ്മാണ പ്രവർത്തനങ്ങൾ വൈകില്ല, മരങ്ങൾ മുറിച്ചു തുടങ്ങി
മൈസൂരു: ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേയായ എൻഎച്ച് 275ന്റെ റിംഗ് റോഡ് ജംഗ്ഷനിലെ അധിക നിർമ്മാണ പ്രവർത്തനങ്ങൾക്കായി മരങ്ങൾ മുറിച്ചുനീക്കുന്ന നടപടി ആരംഭിച്ചു. 63.67 കോടി രൂപ ചെലവിൽ ദേശീയപാത അതോറിറ്റിയാണ് അധിക നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഓരോ ദിവസവും ഒന്നിലധികം മരങ്ങൾ മുറിച്ചുനീക്കുന്നുണ്ട്.
ഇതോടൊപ്പം ബന്നിമന്റപിലെ പാർക്കുകളിലേക്ക് ചില മരങ്ങൾ മാറ്റി നട്ടുപിടിപ്പിക്കുന്ന ജോലികൾക്കും തുടക്കമായി. റിംഗ് റോഡ് ജംഗ്ഷനിലെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായാണ് ഈ അധിക നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. ആകെ 350 മരങ്ങൾ മുറിച്ചുനീക്കുന്നതിനായി എൻഎച്ച്എഐ വനംവകുപ്പിന്റെ അനുമതി തേടിയിരുന്നു.

22 ഇനങ്ങളിൽപ്പെട്ട മരങ്ങളാണ് ഇതിൽ ഉൾപ്പെട്ടിരുന്നത്. ഇതിൽ 278 മരങ്ങൾ മാറ്റി നട്ടുപിടിപ്പിക്കാനും ഏഴ് മരങ്ങൾ സംരക്ഷിക്കാനും 65 മരങ്ങൾ മുറിച്ചുനീക്കാനുമാണ് മൈസൂരു ടെറിട്ടോറിയൽ ഡിവിഷൻ ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്‌റ്റ് കെ പരമേഷ് അനുമതി നൽകിയത്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സ്ഥലത്ത് വരുന്ന മരങ്ങളാണ് ഇതിന്റെ ഭാഗമായി നീക്കം ചെയ്യുന്നത്.
മൈസൂരു ഭാഗത്ത് നിന്ന് എൻഎച്ച് 275ൽ ഫ്ലൈഓവറും നാല് വരി റാംപുകളും നിർമ്മിക്കുന്നതാണ് പദ്ധതിയിലെ പ്രധാന ഭാഗം. 1008 മീറ്ററാണ് ഈ പദ്ധതിയുടെ നീളം. ഇതിന് പുറമെ മൈസൂരു റിംഗ് റോഡിന് കീഴിലൂടെ 750 മീറ്റർ നീളമുള്ള അണ്ടർപാസും നിർമിക്കും. ഈ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഫൗണ്ടൻ സർക്കിൾ റോഡിൽ 19 മരങ്ങളും ബന്നിമന്റപം റോഡിലെ പാർക്കിൽ 256 മരങ്ങളും ഹുൻസൂർ റോഡിലെ മീഡിയനിൽ 52 മരങ്ങളും നഞ്ചൻഗുഡ് റോഡിലെ മീഡിയനിൽ 20 മരങ്ങളും നീക്കം ചെയ്യേണ്ടതായി വന്നിട്ടുണ്ട്.
നേരത്തെ പദ്ധതിയുടെ വിശദാംശങ്ങൾ പരിശോധിച്ച വിദഗ്‌ധർ വനംവകുപ്പ്, എൻഎച്ച്എഐ ഉദ്യോഗസ്ഥർക്കൊപ്പം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. പാർക്കുകളിലെ കുറഞ്ഞത് 20 മരങ്ങളെങ്കിലും സംരക്ഷിക്കാൻ കഴിയുന്ന തരത്തിൽ പദ്ധതിയുടെ രൂപകൽപ്പനയിൽ ചെറിയ മാറ്റങ്ങൾ വരുത്താമെന്നും അവർ നിർദ്ദേശിച്ചിരുന്നു.
എന്നാൽ ആവശ്യമായ എല്ലാ അനുമതികളും ഇതിനകം ലഭിച്ചുകഴിഞ്ഞതിനാൽ ഈ ഘട്ടത്തിൽ പദ്ധതിയുടെ രൂപകൽപ്പനയിൽ മാറ്റം വരുത്താൻ കഴിയില്ലെന്നാണ് എൻഎച്ച്എഐ ഉദ്യോഗസ്ഥർ അറിയിച്ചത്. ഇതിനെ തുടർന്ന് മൈസൂരു ടെറിട്ടോറിയൽ ഡിവിഷൻ ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്‌റ്റ് മരങ്ങൾ മാറ്റിനടുന്നതിനും മുറിച്ചുനീക്കുന്നതിനുമുള്ള അനുമതി നൽകുകയായിരുന്നു.
മരങ്ങൾ പരമാവധി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകരും ഹരിതപ്രവർത്തകരും എൻഎച്ച്എഐ ഉദ്യോഗസ്ഥരുമായി നിരന്തരം ചർച്ച നടത്തിയിരുന്നു. മരങ്ങൾ സംരക്ഷിക്കുന്നതിനുള്ള നിർദേശങ്ങൾ പരിഗണിക്കാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകുകയും ചെയ്‌തിരുന്നു. എന്നാൽ ഇതിന് പിന്നാലെ തന്നെ പദ്ധതിയുടെ ഭാഗമായി മരങ്ങൾ മുറിച്ചുനീക്കുന്ന ജോലികൾ ആരംഭിച്ചിരിക്കുകയാണ്.


Click it and Unblock the Notifications