ബെംഗളൂരു ഔട്ടർ റിംഗ് റോഡ് നവീകരണം വൈകുന്നു; എന്നിട്ടും യാത്രക്കാർക്ക് ആശ്വാസം..! ബി സ്‌മൈൽ നീക്കം ഇങ്ങനെ
ബെംഗളൂരു: നഗരത്തിലെ ഏറ്റവും തിരക്കേറിയ ഗതാഗത ഇടനാഴികളിലൊന്നായ ഔട്ടർ റിംഗ് റോഡിന്റെ സമഗ്ര നവീകരണ പദ്ധതി വൈകുന്നു. ഔട്ടർ റിംഗ് റോഡ് അഥവാ ഒആർആർ നവീകരണ പദ്ധതിയുടെ കരാർ ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്‌ത കമ്പനിക്ക് നൽകേണ്ടതില്ലെന്ന് ബെംഗളൂരു സ്‌മാർട്ട് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് (ബി സ്‌മൈൽ) തീരുമാനിച്ചതോടെയാണ് ഇത്. പദ്ധതി നടപ്പാക്കൽ വീണ്ടും വൈകാനിടയായതിൽ പക്ഷേ യാത്രക്കാരും പ്രദേശവാസികളും ഒരുപോലെ ആശ്വാസത്തിലാണ് എന്നതാണ് വിരോധാഭാസം.
പദ്ധതിക്കായി കൂടുതൽ കമ്പനികൾക്ക് മത്സരിക്കാൻ അവസരമൊരുക്കുന്നതിനായി ബി-സ്മൈൽ പുതിയ ടെൻഡറുകൾ ക്ഷണിച്ചിട്ടുണ്ട്. പുതിയ ടെൻഡർ നടപടികൾ പൂർത്തിയായ ശേഷമായിരിക്കും കരാർ നൽകുകയും നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്യുക. മഴക്കാലത്ത് വൻതോതിൽ റോഡ് പൊളിക്കൽ ഒഴിവാക്കാൻ ബിസ്മൈൽ തീരുമാനം ഇടയാക്കുന്നതിനാലാണ് യാത്രക്കാർ ആശ്വസിക്കുന്നത്. ഇതോടെ ദിവസേന ലക്ഷക്കണക്കിന് യാത്രക്കാരും ഐടി ജീവനക്കാരും ആശങ്കയിൽ നിന്ന് മുക്തരായി.

സിൽക്ക് ബോർഡ് ജംഗ്ഷനിൽ നിന്ന് കെആർ. പുരം വരെ ഏകദേശം 17 കിലോമീറ്റർ നീളമുള്ള ഒആർആർ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന പദ്ധതിക്കാണ് സർക്കാർ നേരത്തെ അംഗീകാരം നൽകിയിരിക്കുന്നത്. ഏകദേശം 450 കോടി ചെലവിൽ നടപ്പാക്കുന്ന പദ്ധതിയിൽ അടിസ്ഥാന സൗകര്യ വികസനങ്ങൾക്ക് ഒപ്പം തന്നെ മേഖലയെ ലോക നിലവാരത്തിലേക്ക് ഉയർത്താനുള്ള നടപടികളും ഉൾപ്പെടുത്തിയിരുന്നു.
റോഡിന്റെ കോൺക്രീറ്റ് നവീകരണം, വിശാലമായ നടപ്പാതകൾ, സൈക്കിൾ ട്രാക്കുകൾ, ബസ് മുൻഗണനാ പാതകൾ, മികച്ച ഡ്രെയിനേജ് സംവിധാനം, സ്‌മാർട്ട് സ്ട്രീറ്റ് ലൈറ്റുകൾ, ആധുനിക റോഡ് ഫർണിച്ചർ എന്നിവ ഉൾപ്പെടും. ഗതാഗത സൗകര്യം മെച്ചപ്പെടുത്തുകയും മെട്രോ തുറക്കുന്ന സമയത്ത് അവസാന മൈൽ കണക്റ്റിവിറ്റിയും വർധിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
ആദ്യഘട്ടത്തിൽ പദ്ധതി ഉടൻ ആരംഭിച്ച് ഏകദേശം 11 മാസത്തിനുള്ളിൽ പൂർത്തിയാക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ ശക്തമായ മഴയും നിലവിൽ ഒആർആറിൽ തുടരുന്ന മെട്രോ നിർമ്മാണവും കണക്കിലെടുത്ത് റോഡ് പൊളിക്കൽ താൽക്കാലികമായി മാറ്റിവെക്കാൻ അധികൃതർ തീരുമാനിച്ചു. മഴക്കാലത്ത് നിർമാണം ആരംഭിച്ചാൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുകയും യാത്രക്കാരുടെ ബുദ്ധിമുട്ട് വർധിക്കുകയും ചെയ്യുമെന്ന വിലയിരുത്തലും ഇതിന് കാരണമായി.
ഇതിനിടെ, ബെംഗളൂരുവിൽ പെയ്യുന്ന കനത്ത മഴ ഒആർആറിലെ പല ഭാഗങ്ങളിലും വീണ്ടും വെള്ളക്കെട്ടും മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്കും സൃഷ്‌ടിച്ചിട്ടുണ്ട്. പ്രത്യേകിച്ച് പനത്തൂർ, ബാലഗെരെ, ബെല്ലന്ദൂർ തുടങ്ങിയ മേഖലകളിൽ മഴക്കാലത്ത് യാത്ര ഇപ്പോഴും വെല്ലുവിളിയായി തുടരുകയാണ്. അതിനാൽ വലിയ തോതിലുള്ള റോഡ് നിർമ്മാണം മഴ കഴിഞ്ഞശേഷം ആരംഭിക്കുന്നത് യാത്രക്കാർക്ക് താൽക്കാലിക ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.
അതേസമയം, പദ്ധതി വൈകിയെങ്കിലും ഇടനാഴിയുടെ സമഗ്ര നവീകരണം ഉപേക്ഷിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. മഴക്കാലം അവസാനിച്ച ശേഷം ടെൻഡർ നടപടികളും മറ്റ് സാങ്കേതിക നടപടികളും പൂർത്തിയാക്കി നിർമാണം ആരംഭിക്കാനാണ് നീക്കം. പദ്ധതി പൂർത്തിയാകുന്നതോടെ ബെംഗളൂരുവിലെ ഏറ്റവും തിരക്കേറിയ ഐടി ഇടനാഴിക്ക് കൂടുതൽ സുരക്ഷിതവും കാൽനടയാത്രക്കും പൊതുഗതാഗതത്തിനും അനുയോജ്യമായ ആധുനിക റോഡ് അടിസ്ഥാനസൗകര്യം ലഭിക്കുമെന്നാണ് കരുതുന്നത്.














Click it and Unblock the Notifications