ബെംഗളൂരു നിവാസികൾക്ക് സന്തോഷിക്കാം; പർപ്പിൾ, ഗ്രീൻ ലൈനുകളിലേക്ക് കൂടുതൽ ട്രെയിനുകൾ, ജൂൺ മുതൽ
ബെംഗളൂരു: നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഗതാഗത സംവിധാനമായ മെട്രോയെ സംബന്ധിച്ച് ആളുകൾ ഏറ്റവും കൂടുതൽ ഉന്നയിക്കുന്ന പരാതിയാണ് സർവീസുകളിലെ കുറവ്. ഇപ്പോഴിതാ മെട്രോയുടെ പർപ്പിൾ, ഗ്രീൻ ലൈനുകളിലെ തിരക്കേറിയ സമയങ്ങളിലെ യാത്രക്കാർക്ക് പുതിയ ട്രെയിനുകളെക്കുറിച്ചുള്ള വാർത്ത ആശ്വാസം നൽകുന്ന ഒന്നാണ്. മെയ്-ജൂൺ മാസത്തോടെ മൂന്ന് പുതിയ ട്രെയിനുകൾ സർവീസ് ആരംഭിക്കുമെന്നും, ഇതോടെ നിലവിലെ തിരക്കിന് കുറവുണ്ടാകുമെന്നുമാണ് അധികൃതരുടെ ഉറപ്പ്.
മാസങ്ങൾ നീണ്ട കാലതാമസത്തിന് ശേഷം, ബംഗാൾ ആസ്ഥാനമായുള്ള ടിറ്റാഗർ റെയിൽ സിസ്റ്റംസ് ലിമിറ്റഡ് അവരുടെ ആദ്യത്തെ ഡിടിജി ട്രെയിൻ ഫെബ്രുവരി 18-ന് അയച്ചു. ഈ ട്രെയിൻ ഫെബ്രുവരി അവസാനത്തോടെ പീനിയ ഡിപ്പോയിൽ എത്തുമെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്. 2019-ൽ, ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള സിആർആർസി നാൻജിംഗ് പുഷെൻ 1578 കോടി രൂപയുടെ കരാർ നേടിയിരുന്നു.

യെല്ലോ ലൈനിനായി 15ഉം, പർപ്പിൾ, ഗ്രീൻ ലൈനുകൾക്കായി 21 ഉം ഉൾപ്പെടെ 36 ട്രെയിനുകൾ വിതരണം ചെയ്യാനായിരുന്നു കരാർ. പിന്നാലെ അവർ യെല്ലോ, പർപ്പിൾ ലൈനുകൾക്ക് ഓരോ പ്രോട്ടോടൈപ്പ് ട്രെയിനുകൾ നൽകി. ബാക്കിയുള്ള 34 ട്രെയിനുകൾ സിആർആർസിയുടെ ഇന്ത്യൻ പങ്കാളിയായ ടിആർഎസ്എൽ ആണ് നിർമ്മിക്കുന്നത്.
ടിആർഎസ്എൽ ഇതുവരെ എട്ട് യെല്ലോ ലൈൻ ട്രെയിനുകൾ വിതരണം ചെയ്‌തിട്ടുണ്ട്. ഫെബ്രുവരി 18-ന് അയച്ച ട്രെയിൻ, പർപ്പിൾ, ഗ്രീൻ ലൈനുകൾക്കായുള്ള 20 ട്രെയിനുകളിൽ ആദ്യത്തേതാണ്. പീനിയ ഡിപ്പോയിൽ എത്തിയ ശേഷം, ആറ് കോച്ചുകൾ കൂട്ടിച്ചേർത്ത് പൂർണമായ ഒരു ട്രെയിനായി മാറ്റും. തുടർന്ന് ഇത് സ്‌റ്റാറ്റിക്, ഇലക്ട്രിക്കൽ സർക്യൂട്ട് പരിശോധനകൾക്ക് വിധേയമാക്കും. തുടർന്ന് രാത്രികാലങ്ങളിൽ മെയിൻ ലൈനിൽ 750 കിലോമീറ്റർ ദൂരത്തേക്ക് പരീക്ഷണ ഓട്ടവും നടത്തും.
യെല്ലോ ലൈൻ ട്രെയിനുകൾ ഡ്രൈവറില്ലാ ഓപ്പറേഷനുകൾ സാധ്യമാക്കുന്ന കമ്മ്യൂണിക്കേഷൻസ് ബേസ്ഡ് ട്രെയിൻ കൺട്രോൾ സംവിധാനത്തിൽ പ്രവർത്തിക്കുമ്പോൾ, പർപ്പിൾ, ഗ്രീൻ ലൈൻ ട്രെയിനുകൾ ലോക്കോ പൈലറ്റുമാരെ ആവശ്യമുള്ള ഡിടിജി സിഗ്നലിംഗ് സിസ്‌റ്റം ഉപയോഗിച്ചാണ് ഓടുന്നത്. കഴിഞ്ഞ ജനുവരിയിൽ പർപ്പിൾ ലൈൻ പ്രോട്ടോടൈപ്പ് ലഭിച്ചിട്ടും, യാത്രക്കാരുമായി സർവീസ് ആരംഭിക്കാൻ ആവശ്യമായ നിയമപരമായ അനുമതികൾ ബിഎംആർസിഎല്ലിന് ഇതുവരെ ലഭിച്ചിട്ടില്ല.
അതിനിടെ നിർമ്മാണത്തിലിരിക്കുന്ന മൂന്നാമത്തെ ഡിടിജി ട്രെയിൻ മാർച്ചോടെ ടിആർഎസ്എൽ എത്തിക്കുമെന്നാണ് വിവരം. പിന്നീട് യെല്ലോ ലൈനിനായുള്ള ശേഷിക്കുന്ന ഏഴ് സിബിടിസി ട്രെയിനുകളും, അതിനുശേഷം പർപ്പിൾ, ഗ്രീൻ ലൈനുകൾക്കായുള്ള അവസാനത്തെ 18 ട്രെയിനുകളും കൂടി കമ്പനി വിതരണം ചെയ്യും.
പർപ്പിൾ, ഗ്രീൻ ലൈനുകളിൽ 57 ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ടെങ്കിലും, ബെംഗളൂരുവിലെ തിരക്കേറിയ സമയങ്ങളിലെ മെട്രോ യാത്ര മുംബൈ ലോക്കൽ ട്രെയിനുകളിലെ തിക്കിനും തിരക്കിനും സമാനമായാണ് വിലയിരുത്തുന്നത്. ട്രെയിനിൽ കയറാൻ ഇടം കണ്ടെത്താനായി പല യാത്രക്കാരും നിരവധി ട്രെയിനുകൾ ഒഴിവാക്കേണ്ടി വരുന്നു. നിലവിൽ പ്രതിദിന ശരാശരി യാത്രക്കാരുടെ എണ്ണം ഒരു ദശലക്ഷം കടന്നിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് കൂടുതൽ ട്രെയിനുകൾ ഈ ലൈനിൽ വരുന്നത് വലിയ രീതിയിൽ ഗുണകരമാവുമെന്ന വിലയിരുത്തൽ. ലക്ഷക്കണക്കിന് ആളുകളാണ് മെട്രോ സംവിധാനത്തെ ബെംഗളൂരുവിൽ ആശ്രയിക്കുന്നത്. അതുകൊണ്ട് തന്നെ വേണ്ടത്ര സർവീസുകൾ ഏർപ്പെടുത്തണമെങ്കിൽ കൂടുതൽ ട്രെയിനുകൾ കൂടിയേ തീരൂ.












Click it and Unblock the Notifications