ബെംഗളൂരു-വിജയവാഡ യാത്രാ സമയം വെറും 6 മണിക്കൂറായി ചുരുങ്ങും; 10 വരിപ്പാത വരുന്നു, ഡിപിആർ ഉടൻ
ബെംഗളൂരു: ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളിൽ ഒന്നായ ബെംഗളൂരുവിനെ സംബന്ധിച്ച് ഇക്കാലമത്രയും അവർക്ക് കേൾക്കേണ്ടി വന്ന പഴി അധികവും റോഡുകളുടെ നിലവാരത്തെ ചൊല്ലിയായിരുന്നു. അത് ഒരുപരിധിവരെ മാറി വരികയാണ് ഇപ്പോൾ. പ്രത്യേകിച്ച് ബെംഗളൂരുവിനെ മറ്റ് വൻ നഗരങ്ങളുമായി ബന്ധപ്പിക്കുന്ന പദ്ധതികൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.
വടക്കൻ ബെംഗളൂരുവിനെയും കിഴക്കൻ ബെംഗളൂരുവിനെയും ബന്ധിപ്പിച്ച് യാത്രാസമയം കുറച്ച് ഗതാഗതക്കുരുക്ക് ലഘൂകരിക്കാൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പുതിയ പദ്ധതി തയ്യാറാക്കുകയാണ്. ഹൊസ്ക്കോട്ടിലെ ബെംഗളൂരു-ചെന്നൈ അതിവേഗപാതയെ വിജയവാഡ അതിവേഗപാതയുമായി ബന്ധിപ്പിക്കുന്ന വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) ഇതിനായി പുരോഗമിക്കുന്നു.

ഈ പദ്ധതിയുടെ ഭാഗമായി, നിലവിലുള്ള ദേശീയപാത 44 (ബെംഗളൂരു-ഹൈദരാബാദ്) 90 കിലോമീറ്റർ ദൂരത്തിൽ പത്തുവരിപ്പാതയായി നവീകരിക്കാനാണ് നീക്കം. കർണാടകയിലെ ദേവനഹള്ളി മുതൽ ആന്ധ്രാപ്രദേശിലെ കൊടികൊണ്ട വരെ ആറുവരി പ്രധാന പാതയുണ്ടാകും. കൊടികൊണ്ടയിൽ നിന്ന് ഇത് ബെംഗളൂരു-കടപ്പ-വിജയവാഡ അതിവേഗപാതയിലേക്ക് ബന്ധിപ്പിക്കുമെന്നാണ് വിവരം. ഇതുവഴി, യാത്രാസമയം 11-12 മണിക്കൂറിൽ നിന്ന് 6-7 മണിക്കൂറായി ചുരുങ്ങുമെന്നാണ് വിലയിരുത്തൽ.
ഡിപിആറിന്റെ കരട് ഫെബ്രുവരി മാസത്തോടെ തയ്യാറാകുമെന്നാണ് പ്രതീക്ഷ. റോഡ് വികസന പ്രവർത്തനങ്ങൾ ദേവനഹള്ളിക്ക് സമീപം കണ്ണമംഗലയിൽ നിനന്നായിരിക്കും ആരംഭിക്കുക. 10 വരിപ്പാതക്കായി ആവശ്യമായ ഭൂരിഭാഗം സ്ഥലവും എൻഎച്ച്എഐയുടെ പക്കലുണ്ട്. റെയിൽവേ മേൽപ്പാലങ്ങൾ ആവശ്യമായി വരുന്ന മൂന്ന് സ്ഥലങ്ങളിൽ മാത്രമാണ് നിലവിൽ ഭൂമി ഏറ്റെടുക്കേണ്ടി വരിക.
ഇവിടുത്തെ സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി നിരവധി അടിസ്ഥാന സൗകര്യ വികസനങ്ങളാണ് ആസൂത്രണം ചെയ്യുന്നത്. ചിക്ബല്ലപൂരിലേക്കുള്ള പത്തുവരിപ്പാത ആന്ധ്രാപ്രദേശ് അതിർത്തിയും കൊടികൊണ്ടയും വരെ നീളും. ദേശീയപാത 44-നെ അതിവേഗപാതയുമായി ബന്ധിപ്പിക്കാൻ കൊടികൊണ്ടയിൽ ഒരു ക്ലോവർലീഫ് ഇന്റർചേഞ്ചും നിർമ്മിക്കും.
ദേശീയപാത 44 ഇതിനോടകം ദേവനഹള്ളിയിലെ സാറ്റലൈറ്റ് ടൗൺ റിംഗ് റോഡുമായി ( എസ്‌ടിആർആർ) സംയോജിപ്പിച്ചിട്ടുണ്ട്. ചിക്ബല്ലപൂരിലേക്കുള്ള നിർദ്ദിഷ്‌ട പത്തുവരിപ്പാത നിലവിലുള്ള ഫ്ളൈഓവറിന് താഴെകൂടി കടന്നുപോകും. ഭാഗികമായി തുറന്ന ബെംഗളൂരു-ചെന്നൈ അതിവേഗപാതയുമായി ബന്ധം വരുന്നതിനാൽ, ഹൊസ്കോട്ടിലേക്കുള്ള എസ്‌ടിആർആറിലെ ഗതാഗതം വർധിക്കാൻ സാധ്യതയുണ്ട്.
കഴിഞ്ഞ വർഷം, ഹൊസ്കോട്ടും കെജിഎഫും തമ്മിലുള്ള 70 കിലോമീറ്റർ ബെംഗളൂരു-ചെന്നൈ അതിവേഗപാതയിൽ ടോൾ പിരിവ് തുടങ്ങിയിരുന്നു. ബെംഗളൂരു-ഹൈദരാബാദ് ഇടനാഴിയിൽ വർധിച്ചുവരുന്ന വാഹന ഗതാഗതവും അപകടങ്ങളും കണക്കിലെടുത്ത്, എൻഎച്ച്എഐ അധിക സുരക്ഷാ നടപടികൾക്കും അംഗീകാരം നൽകിയിട്ടുണ്ടെന്നാണ് വിവരം.
അതേസമയം, ആന്ധ്രയിലെ കൊടികൊണ്ടയ്ക്കും മുപ്പവാരത്തിനും ഇടയിൽ 342 കിലോമീറ്റർ ദൈർഘ്യമുള്ള ഗ്രീൻഫീൽഡ് സെക്ഷൻ എൻഎച്ച്എഐ നിർമ്മിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. നിലവിലുള്ള റോഡ് അടിസ്ഥാന സൗകര്യങ്ങളുടെ ബ്രൗൺഫീൽഡ് അപ്‌ഗ്രേഡുകളിൽ എൻഎച്ച്-44 ലെ ബെംഗളൂരു-കൊടികൊണ്ട സ്ട്രെച്ചും എൻഎച്ച്-16 ലെ അദ്ദങ്കി-വിജയവാഡ സെക്ഷനും കൂടി ഉൾപ്പെടുന്നു.












Click it and Unblock the Notifications