ബെംഗളൂരുവിലെ നടപ്പാതകളിൽ കാൽനട യാത്രക്കാർക്ക് പുല്ലുവില; 5000 രൂപ പിഴയിട്ടിട്ടും രക്ഷയില്ല..!
ബെംഗളൂരു: നഗരത്തിലെ ഫുട്‌പാത്തുകളെ കൈയേറ്റങ്ങളിൽ നിന്ന് ഒഴിപ്പിച്ച് കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഭരണകൂടം നടപടികൾ ശക്തമാക്കിയിട്ടും, ഇരുചക്ര വാഹനങ്ങൾ നടപ്പാതകളിലൂടെ സഞ്ചരിക്കുന്ന പ്രവണത തുടരുന്നതിൽ ആശങ്ക. ഇത് കാൽനടയാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ബെംഗളൂരു ട്രാഫിക് പൊലീസിന്റെ കണക്കുകൾ പ്രകാരം, 2026-ലെ ആദ്യ അഞ്ച് മാസങ്ങളിൽ മാത്രം 12,032 പേർക്കതിരെ നടപ്പാതയിലൂടെ വാഹനം ഓടിച്ചതിന് കേസെടുത്തിട്ടുണ്ട്. 2025-ൽ ഏകദേശം 19,000 കേസുകളും, 2024-ൽ 17,000 കേസുകളും രജിസ്‌റ്റർ ചെയ്‌തിരുന്നു. വർഷംതോറും ഇത്തരം നിയമലംഘനങ്ങൾ വർധിക്കുന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഈ സാഹചര്യത്തിലാണ് ബെംഗളൂരു വികസനമന്ത്രി കൃഷ്‌ണ ബൈരെ ഗൗഡ, നടപ്പാതയിലൂടെ വാഹനം ഓടിക്കുന്നവർക്കുള്ള പിഴ 5000 രൂപയായി ഉയർത്താൻ നിർദേശിച്ചത്. പലരും ഈ നിർദേശത്തെ സ്വാഗതം ചെയ്തെങ്കിലും, പിഴ മാത്രം വർധിപ്പിച്ചാൽ പ്രശ്‌നം പരിഹരിക്കാനാകില്ലെന്നും, നിയമം കർശനമായും തുടർച്ചയായും നടപ്പാക്കണമെന്നും നഗരവാസികൾ അഭിപ്രായപ്പെടുന്നു.
എംജി റോഡ്, രാജ്ഭവൻ റോഡ്, റിച്ച്മണ്ട് റോഡ്, വൈറ്റ്ഫീൽഡ്, മറത്തഹള്ളി, ബെല്ലന്തൂർ, ഹെഗ്ഡെ നഗർ, ഔട്ടർ റിങ് റോഡിലെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഇരുചക്ര വാഹന യാത്രക്കാർ പതിവായി നടപ്പാതകൾ ഉപയോഗിക്കുന്നതായി നാട്ടുകാർ പറയുന്നു. നേരത്തെ ഓൺലൈൻ ഫുഡ് ഡെലിവറി ജീവനക്കാരിൽ മാത്രം ഒതുങ്ങിയിരുന്ന ഈ പ്രവണത ഇപ്പോൾ ഓഫീസ് ജീവനക്കാരും ഓട്ടോറിക്ഷ ഡ്രൈവർമാരും മറ്റ് യാത്രക്കാരും പിന്തുടരുന്നതായും ആളുകൾ ചൂണ്ടിക്കാട്ടുന്നു.
റോഡുകളുടെ മോശം അവസ്ഥയും ഇതിനൊരു കാരണമാണെന്ന് ചിലർ ചൂണ്ടിക്കാണിക്കുന്നു. ഇത്തരം നിയമലംഘനങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് കുട്ടികളെയും മുതിർന്ന പൗരന്മാരെയും ഭിന്നശേഷിക്കാരെയുമാണെന്ന് നഗരവാസികൾ പറയുന്നു. പല പ്രദേശങ്ങളിലും നടപ്പാതകൾ സുരക്ഷിതമായി ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്.
നടപ്പാതകൾ കാൽനടയാത്രക്കാർക്ക് മാത്രമായി മാറ്റിവെച്ചിരിക്കുന്നതാണെന്നും, അവിടെ വാഹനമോടിക്കുകയോ പാർക്ക് ചെയ്യുകയോ ചെയ്യുന്നത് മോട്ടോർ വാഹന നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണെന്നും ബെംഗളൂരു ട്രാഫിക് പൊലീസ് അറിയിച്ചു. നിയമലംഘനങ്ങൾക്കെതിരെ നടപടി ശക്തമാക്കിയിട്ടുണ്ടെങ്കിലും, ദീർഘകാല പരിഹാരത്തിനായി കർശനമായ നിയമനടപടി, മികച്ച റോഡ് രൂപകൽപന, പൊതുജന ബോധവൽക്കരണം എന്നിവ അനിവാര്യമാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അതേസമയം, നടപ്പാതകളിലെ മറ്റൊരു പ്രധാന പ്രശ്‌നമായി കയ്യേറ്റങ്ങൾ തുടരുകയാണ്. പാർക്ക് ചെയ്‌ത വാഹനങ്ങൾ, തെരുവ് കച്ചവടക്കാർ, ചരക്ക് കയറ്റിറക്കൽ പ്രവർത്തനങ്ങൾ എന്നിവ കാരണം പല സ്ഥലങ്ങളിലും നടപ്പാതകൾ ഇപ്പോഴും തടസപ്പെട്ടിരിക്കുകയാണ്. സമീപകാലത്ത് നടത്തിയ ഒഴിപ്പിക്കൽ നടപടികൾക്ക് ശേഷവും പല സ്ഥലങ്ങളിലും വീണ്ടും കയ്യേറ്റങ്ങൾ വീണ്ടും നടന്നതായി പ്രദേശവാസികൾ ആരോപിക്കുന്നു.



Click it and Unblock the Notifications