'നാട്ടിൽ തൊഴിലില്ലായ്‌മ ഇല്ലായിരുന്നെങ്കിൽ യുവാക്കൾ 12 മണിക്കൂർ മൊബൈൽ ഉപയോഗിക്കില്ലായിരുന്നു'; രാഹുൽ ഗാന്ധി
ന്യൂഡൽഹി: രാജ്യത്ത് തൊഴിലില്ലായ്‌മ ഇല്ലെങ്കിൽ യുവാക്കൾ 12 മണിക്കൂർ മൊബൈൽ ഫോൺ ഉപയോഗിക്കില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി സംഭാലിൽ ഒരു സമ്മേളനത്തിൽ സംസാരിക്കവെയാണ് രാഹുൽ ഗാന്ധിയുടെ പരാമർശം. കോൺഗ്രസ് നേതാവിന്റെ ഭാരത് ജോഡോ ന്യായ് യാത്ര മൊറാദാബാദ്, അംറോഹ വഴി സംഭാലിലെത്തി, അവിടെ കോൺഗ്രസ്, സമാജ്‌വാദി പാർട്ടി നേതാക്കൾ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി വധേരയെയും സ്വീകരിച്ചു.
ചന്ദൗസിയിൽ സംസാരിച്ച രാഹുൽ ഗാന്ധി ഒരു യുവാവിനോട് എത്ര മണിക്കൂർ മൊബൈൽ ഉപയോഗിക്കുന്നുവെന്ന് ചോദിച്ചപ്പോൾ 12 മണിക്കൂർ എന്നായിരുന്നു അയാളുടെ മറുപടി. ഇതിനോട് പ്രതികരിച്ചുകൊണ്ടാണ് രാഹുൽ ഗാന്ധി പ്രസ്‌തുത പരാമർശം നടത്തിയത്. "ഇന്ത്യയിൽ തൊഴിലില്ല, അതുകൊണ്ടാണ് നിങ്ങൾ 12 മണിക്കൂർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത്, വൻകിട വ്യവസായികളുടെ മക്കൾ റീൽസ് കാണില്ല, അവർ 24 മണിക്കൂറും വരുമാനം നോക്കി ഇരിക്കുകയാണെന്ന് നിങ്ങൾക്കറിയാമോ?" അദ്ദേഹം ചോദിച്ചു.

"നിങ്ങൾക്ക് തൊഴിൽ ലഭിച്ചാൽ, നിങ്ങൾ അര മണിക്കൂർ റീൽസ് കാണുകയും 12 മണിക്കൂർ ജോലി ചെയ്യുകയും ചെയ്യും," കോൺഗ്രസ് നേതാവ് പറഞ്ഞു. പിന്നാക്ക വിഭാഗങ്ങൾ, ദലിതർ, എസ്‌സി/എസ്‌ടി വിഭാഗങ്ങളിൽ നിന്നുള്ള ആളുകൾ ഉയർന്ന പദവികൾ വഹിക്കുന്നില്ലെന്ന് യാത്രയ്ക്കിടെ നിരവധി തവണ ചൂണ്ടിക്കാട്ടിയ രാഹുൽ ഗാന്ധി, അവരുടെ പ്രാതിനിധ്യമില്ലായ്മയ്‌ക്കെതിരായ ആക്രമണത്തിന്റെ മൂർച്ച കൂട്ടിയിരുന്നു.
"ഞങ്ങൾ ഏതെങ്കിലും കമ്പനിയുടെ ജീവനക്കാരുടെ പട്ടിക എടുത്താൽ, ഉടമകളുടെ പട്ടിക എടുത്താലും ഒരു പിന്നാക്ക-ദലിത് ഉടമയെപ്പോലും കണ്ടെത്താനാവില്ല. മാധ്യമ സ്ഥാപനങ്ങളുടെയോ സ്വകാര്യ കോളേജുകളുടെയോ ഉടമസ്ഥരുടെയോ പട്ടിക എടുക്കുക. ഹൈക്കോടതികളിലെ ജഡ്‌ജിമാർ, അതേ മൂന്നോ നാലോ ശതമാനം ആളുകൾ (ഉന്നത ജാതിയിൽ നിന്നുള്ളവർ) ഈ സ്ഥാനങ്ങളിൽ ജോലി ചെയ്യുന്നു." രാഹുൽ ചൂണ്ടിക്കാട്ടി.
രാജ്യത്ത് ചെറുകിട കർഷകരെയും വ്യാപാരികളെയും ഉന്മൂലനം ചെയ്യാനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും രാഹുൽ ഗാന്ധി അവകാശപ്പെട്ടു. "നിങ്ങൾ പട്ടിണി കിടന്ന് മരിക്കുന്നു, നിങ്ങൾ ഇല്ലാതാക്കപ്പെടുന്നു. ഇന്ത്യയിലെ യുവാക്കൾക്ക് തൊഴിൽ നൽകാൻ ഇക്കൂട്ടർ ആഗ്രഹിക്കാത്തതിനാലാണ് പരീക്ഷാ പേപ്പർ ചോർന്നത്. അവർക്ക് ഒരിക്കലും തൊഴിൽ നൽകാൻ കഴിയില്ല, "കോൺഗ്രസ് നേതാവ് ആരോപിച്ചു.
യാത്ര ഇന്ന് രാജസ്ഥാനിൽ പ്രവേശിച്ച് ധോൽപൂരിൽ അവസാനിക്കും. ഫെബ്രുവരി 27, 28 തീയതികളിൽ യുകെയിലെ കേംബ്രിഡ്‌ജ് സർവകലാശാലയിൽ രാഹുൽ ഗാന്ധിക്ക് രണ്ട് പ്രഭാഷണങ്ങൾ നടത്താനുള്ളതിനാൽ ഫെബ്രുവരി 26 മുതൽ മാർച്ച് 1 വരെ യാത്രയ്ക്ക് ഇടവേളയുണ്ടാകുമെന്ന് കോൺഗ്രസ് അറിയിച്ചു. ഈ കാലയളവിൽ അദ്ദേഹം ന്യൂഡൽഹിയിൽ നടക്കുന്ന ചില യോഗങ്ങളിലും പങ്കെടുക്കും.












Click it and Unblock the Notifications