ബെംഗളൂരുവിന്റെ മുഖം മാറ്റുന്ന ബിദാദി ടൗൺഷിപ്പ്; ഭൂമി ഏറ്റെടുക്കലിൽ കർഷകർ രണ്ട് തട്ടിൽ, എതിർപ്പ് കൂടുന്നു
ബെംഗളൂരു: ബിദാദിയിൽ വിഭാവനം ചെയ്‌തിരിക്കുന്ന പുതിയ ടൗൺഷിപ്പിന്റെ ഒന്നാം ഘട്ടത്തിനായി 518 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക അന്തിമ വിജ്ഞാപനം പുറത്തുവന്നിരിക്കുകയാണ്. ഇത് പ്രാദേശിക കർഷകർക്കിടയിൽ ചേരിതിരിവുകൾക്ക് വഴിതുറന്നിട്ടുണ്ടെന്നാണ് ഇപ്പോഴത്തെ വിവരം. വിജ്ഞാപനം വന്നതോടെ തൊട്ടടുത്തുള്ള രണ്ട് ഗ്രാമങ്ങളിലെ കർഷകരാണ് പദ്ധതിയുടെ പേരിൽ ഇപ്പോൾ രണ്ട് തട്ടിലായിരിക്കുന്നത്.
ഇതിൽ കെമ്പയ്യനപാളയത്തെ കർഷകർ തങ്ങളുടെ ഭൂമി വിട്ടുനൽകാൻ പൂർണമായും തയ്യാറായപ്പോൾ, തൊട്ടടുത്ത ഗ്രാമമായ ഒഡേരഹള്ളിയിലെ ജനങ്ങൾ ഇതിനെതിരെ കടുത്ത രീതിയിലുള്ള പ്രതിഷേധങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. സമീപകാലത്ത് പുറത്തിറങ്ങിയ വിജ്ഞാപന പരിധിയിൽ വരുന്ന മൂന്ന് കർഷക ഗ്രാമങ്ങളിൽ വച്ച് ഏറ്റവും കൂടുതൽ ഭൂമി ഏറ്റെടുക്കുന്നത് കെമ്പയ്യനപാളയത്തിൽ നിന്നാണ്.

അനുകൂലിച്ച് കെമ്പയ്യപാളയത്തിലെ കർഷകർ
ഇവിടെനിന്ന് മാത്രം 359 ഏക്കർ ഭൂമിയാണ് പദ്ധതിക്കായി സർക്കാർ ഏറ്റെടുക്കാൻ പോകുന്നത്. തുടർച്ചയായി പരാജയപ്പെടുന്ന കുഴൽക്കിണറുകൾ കുഴിക്കാനുള്ള ശ്രമങ്ങൾ, കടുത്ത കാർഷിക തൊഴിലാളി ക്ഷാമം, സമീപപ്രദേശങ്ങളിലെ വ്യവസായ സ്ഥാപനങ്ങളിൽ നിന്നുള്ള കടുത്ത മലിനീകരണം എന്നിവ കൃഷി പൂർണമായും നഷ്‌ടത്തിലാക്കിയെന്നും അതുകൊണ്ടാണ് തങ്ങൾ ഭൂമി വിട്ടുനൽകാൻ തയ്യാറാകുന്നതെന്നും ഇവിടുത്തെ ഭൂരിഭാഗം കർഷകരും വ്യക്തമാക്കുന്നു.
ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കിക്കൊണ്ട് ഒരേക്കർ ഭൂമിക്ക് രണ്ടര കോടി രൂപ വരെയാണ് സർക്കാർ തങ്ങൾക്ക് വാഗ്‌ദാനം ചെയ്യുന്നതെന്നാണ് കർഷകർ വ്യക്തമാക്കുന്നു. ഇതിനുപുറമേ തെങ്ങുകൾക്കും വീടുകൾക്കും പട്ടുനൂൽ പുഴു വളർത്തൽ കേന്ദ്രങ്ങൾക്കും പ്രത്യേകം നഷ്‌ടപരിഹാരം കണക്കാക്കി നൽകുമെന്നും തങ്ങളുടെ വരുംതലമുറയുടെ ഭാവി സുരക്ഷിതമാക്കാൻ ഈ പണം സഹായിക്കുമെന്നും കർഷകർ വിശ്വസിക്കുന്നു.
പ്രതിഷേധവുമായി ഒഡേരഹള്ളി നിവാസികൾ
എന്നാൽ കെമ്പയ്യനപാളയത്തിൽ നിന്നുള്ള കാഴ്‌ചകൾക്ക് നേർവിപരീതമാണ് വെറും 63 ഏക്കർ ഭൂമി ഏറ്റെടുക്കാൻ വിജ്ഞാപനം വന്നിട്ടുള്ള തൊട്ടടുത്ത ഒഡേരഹള്ളിയിലെ ജനങ്ങളുടെ അവസ്ഥ. ഇവിടെ സംസ്ഥാന സർക്കാരിന്റെ നിലപാടുകൾക്കെതിരെയും പ്രത്യേകിച്ച് ഡികെ ശിവകുമാറിനെതിരെയും ജനങ്ങളുടെ ഭാഗത്ത് നിന്നും കടുത്ത അമർഷമാണ് ഉയരുന്നത്. ഏറ്റെടുക്കുന്ന ഭൂമിയെല്ലാം വെറും പാഴ്‌നിലങ്ങളാണെന്ന ഭരണകൂടത്തിന്റെ സാങ്കേതിക വാദങ്ങളെ ഇവിടുത്തെ പ്രാദേശിക കർഷകർ പൂർണമായി തള്ളിക്കളയുന്നു.
വ്യവസായ സ്ഥാപനങ്ങളിൽ ജോലി വാഗ്‌ദാനം ചെയ്യുന്ന പദ്ധതികളെക്കുറിച്ച് പ്രദേശത്തെ മുതിർന്ന നിവാസി തന്റെ ആശങ്കകൾ പങ്കുവെച്ചത് ഈ രീതിയിലാണ്: 'സർക്കാർ ഇവിടെ റസിഡൻഷ്യൽ ഏരിയകളാണ് വികസിപ്പിക്കുന്നതെങ്കിൽ ഞങ്ങളുടെ ഗ്രാമത്തിലെ യുവാക്കൾക്ക് എന്ത് ജോലിയാണ് ലഭിക്കാൻ പോകുന്നത്? ഇവിടെ താമസം മാറ്റിവരുന്ന വലിയ ആളുകളുടെ വീട് തുടയ്ക്കാൻ പോകേണ്ടി വരുമോ? ഒരു പ്ലോട്ടോ അല്ലെങ്കിൽ രണ്ട് കോടി രൂപയോ കിട്ടിയാൽ അത് കൊണ്ട് മൂന്ന് ദിവസത്തെ ആയുസ് പോലും ഉണ്ടാകില്ല. എന്നാൽ മണ്ണ് തലമുറകളോളം നമ്മുടെ കുടുംബങ്ങളെ സംരക്ഷിക്കും'.
എതിർക്കുന്നവരുടെ വാദം
പ്രദേശത്തെ ചെറുകിട കർഷകർ പദ്ധതിയെ അനുകൂലിക്കുന്ന വലിയ കർഷകർക്കും ഭൂവുടമകൾക്കുമെതിരെ മറ്റ് ചില ഗൂഢാലോചനകളും ആരോപിക്കുന്നുണ്ട്. ഭരണകൂടത്തിന്റെ വിഭവങ്ങൾ നേടിയെടുക്കാൻ വേണ്ടി മുന്നിൽ നിൽക്കുന്ന രാഷ്ട്രീയ സ്വാധീനമുള്ള വൻകിട ഭൂവുടമകളും റിയൽ എസ്‌റ്റേറ്റ് വക്താക്കളുമാണ് വിൽപനയെ പിന്തുണയ്ക്കുന്നതെന്നാണ് ഭൂമി കുറവുള്ള ചെറുകിടക്കാരുടെ പ്രധാന ആക്ഷേപം.
അതിനിടെ ആദ്യഘട്ടത്തിൽ ഭൂമി കൈമാറാൻ സമ്മതം അറിയിച്ച് ഒപ്പിട്ടുനൽകിയ കർഷകരുടെ കൃഷിയിടങ്ങളിലേക്ക് റവന്യൂ വകുപ്പിലെ ഔദ്യോഗിക ജീവനക്കാർ എത്തിത്തുടങ്ങിയിട്ടുണ്ട്. വിജ്ഞാപനം അനുസരിച്ച് കർഷകർക്ക് അന്തിമ നോട്ടീസ് നൽകി ഒപ്പ് ശേഖരിക്കുന്നതിലാണ് അവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നൽകുന്ന നോട്ടീസിൽ ഓരോ ഭൂവുടമയുടെയും വിസ്‌തീർണ്ണം, കൃത്യമായ അതിരുകൾ, സർവ്വേ വിവരങ്ങൾ എന്നിവ എഴുതിച്ചേർത്തിട്ടുണ്ട്.














Click it and Unblock the Notifications