കോൺഗ്രസിന് വീണ്ടും തിരിച്ചടി; 2 എംഎൽഎമാർ കൂടി പാർട്ടി വിട്ട് ബിജെപിയിൽ
ദില്ലി: തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ ഹിമാചൽ പ്രദേശിൽ കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി രണ്ട് എം എൽ എമാർ പാർട്ടി വിട്ടു. പാർട്ടി വർക്കിംഗ് പ്രസിഡന്റ് ഉൾപ്പെടെയാണ് രാജിവെച്ച് ബി ജെ പിയിൽ ചേർന്നത്.
കാൻഗ്ര സീറ്റിൽ നിന്നുള്ള എം എൽ എയും വർക്കിംഗ് പ്രസിഡന്റുമായ പവൻ കാജൽ, സോളൻ ജില്ലയിലെ നലഗഢിൽ നിന്നുള്ള എം എൽ എ ലഖ്വീന്ദർ റാണ എന്നിവരാണ് ബി ജെ പിയിൽ ചേർന്നത്.കാൻഗ്ര ജില്ലയിലെ കോൺഗ്രസിന്റെ ഒബിസി മുഖമായിരുന്ന പവൻ കാജൽ. പാർട്ടി വിടുന്നുവെന്ന സൂചന ലഭിച്ചതോടെ ചൊവ്വാഴ്ച പവൻ കാജലിനെ വർക്കിങ് പ്രസിഡൻ്റ് സ്ഥാനത്തുനിന്ന് എ ഐ സി സി പുറത്താക്കിയിരുന്നു. പകരം കാൻഗ്ര ജില്ലയിലെ മറ്റൊരു ഒ ബി സി നേതാവായ ചന്ദേർ കുമാറിനെ നിയമിച്ചു.

കഴിഞ്ഞ കുറച്ച് നാളുകളായി നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുകയായിരുന്നു നേതാക്കൾ.തങ്ങളുടെ മണ്ഡലത്തിൽ സമാന്തര നേതൃത്വം പ്രവൃത്തിക്കുന്നുണ്ടെന്നാണ് നേതാക്കളുടെ ആക്ഷേപം.പാർട്ടിക്കുള്ളിൽ അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന വിമർശനം നേത്തേ പവൻ ഉന്നയിച്ചിരുന്നു. തന്നെ നേതൃത്വം തഴയുകയാണെന്ന് ആരോപിച്ചാണ് അദ്ദേഹം ബിജെപിയിൽ ചേർന്നതെന്ന് നേതാവിനോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. അതേസമയം സംസ്ഥാന ഐ എൻ ടി യു സി അധ്യക്ഷൻ ഹർദീപ് സിംഗ് ഭാവ നാലഗഡ് മണ്ഡലത്തിൽ മത്സരിക്കാനുള്ള ചരടുവലികൾ ശക്തമാക്കിയതോടെയാണ് റാണ പാർട്ടി വിട്ടതെന്നുള്ള റിപ്പോർട്ടുകളും ഉണ്ട്. മുൻ മുഖ്യമന്ത്രി വീർഭദ്ര സിംഗിന്റെ അടുത്ത നേതാവാണ് ഹർദീപ്. അതുകൊണ്ട് തന്നെ നാലഗഡ് സീറ്റ് ഭാവ ആവശ്യപ്പെട്ടാൽ പാർട്ടി നേതൃത്വം അത് നൽകുമെന്നും റാണ ആശങ്കപ്പെട്ടിരുന്നു.

അതേസമയം ഈ മാസം ആദ്യം സംസ്ഥാന നിരീക്ഷകരായ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേൽ, സച്ചിൻ പൈലറ്റ്, സംസ്ഥാനത്തിന്റെ ചുമതലയുള്ള രാജീവ് ശുക്ല എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന പാർട്ടിയുടെ കോർ ഗ്രൂപ്പ് യോഗത്തിൽ നേതാക്കളുടെ ഈ അതൃപ്തികളും സമാന്തര നേതൃത്വം പ്രവർത്തിക്കുന്നുണ്ടെന്ന പരാതികളും ചർച്ച ചെയ്തിരുന്നു. ടിക്കറ്റ് ഉറപ്പ് നൽകി നിയമസഭാ മണ്ഡലങ്ങളിൽ സമാന്തര നേതൃത്വമുണ്ടാക്കുന്ന പ്രവണത അവസാനിപ്പിച്ചില്ലെങ്കിൽ എംഎൽഎമാർ പാർട്ടി വിടുന്ന സാഹചര്യം ഉണ്ടാകുമെന്ന് സംസ്ഥാന പ്രചാരണ സമിതി അധ്യക്ഷൻ സുഖ്വീന്ദർ സിങ് സുഖു ഉൾപ്പെടെയുള്ള മുതിർന്ന സംസ്ഥാന നേതാക്കൾ മുന്നറിയിപ്പ് നൽകിയിരുന്നു.

വരും ദിവസങ്ങളിലും ചിലർ കോൺഗ്രസിൽ നിന്നും രാജിവെച്ച് ബി ജെ പിയിൽ ചേർന്നേക്കുമെന്നും അഭ്യൂഹങ്ങൾ ഉണ്ട്. കോൺഗ്രസ് നേതാക്കൾ ബി ജെ പി നേതൃത്വവുമായി ചർച്ച നടത്തുകയാണെന്നും ഉടൻ തന്നെ കോൺഗ്രസിന് വലിയൊരു തിരിച്ചടി ഉണ്ടാകുമെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ജയ്റാം താക്കൂർ പറഞ്ഞിരുന്നു.
സംസ്ഥാനത്ത് അധികാരത്തിൽ തിരിച്ചെത്താൻ ശ്രമിക്കുന്ന കോൺഗ്രസിനെ സംബന്ധിച്ചെടുത്തോളം നേതാക്കളുടെ കൊഴിഞ്ഞ് പോക്ക് വലിയ തിരിച്ചടിയായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
മോളേ ദിലൂ...ഇതു മോഡേണ്‍ നാഗവല്ലി.. സൗന്ദര്യവും മെയ് വഴക്കവും.. വീണ്ടും പൊളിച്ചു.. വൈറല്‍ ഫോട്ടോകള്‍












Click it and Unblock the Notifications