ബീഹാറില്‍ മഹാസഖ്യത്തെ പൊളിക്കാന്‍ നിതീഷ്, മഞ്ജു വര്‍മയെ ഇറക്കി, രാഹുലിനെ എത്തിക്കാന്‍ കോണ്‍ഗ്രസ്!!
പട്‌ന: ബീഹാറില്‍ മഹാസഖ്യത്തില്‍ വിള്ളലുണ്ടാക്കാന്‍ തുനിഞ്ഞിറങ്ങി നിതീഷ് കുമാര്‍. കുശ്വാഹ വോട്ടുകളിലേക്കാണ് നോട്ടം. എന്നാല്‍ കോണ്‍ഗ്രസ് ഒരു വശത്ത് സഖ്യത്തിന് ബാലന്‍സിംഗ് നല്‍കി ശക്തമാക്കിയിരിക്കുകയാണ്. ഉടന്‍ തന്നെ ലാലു പ്രസാദ് യാദവെത്തും. പിന്നാലെ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ബീഹാറില്‍ സജീവ സാന്നിധ്യമാകും. സംസ്ഥാനത്തെ ഇളക്കി മറിച്ച് ജെഡിയു കോട്ടകള്‍ തൂത്തുവാരുകയാണ് ലക്ഷ്യം. നിതീഷിനെ ഇനിയും മുന്നോട്ട് പോകാന്‍ അനുവദിക്കില്ലെന്ന വാശി കോണ്‍ഗ്രസിലുണ്ട്. കുശ്വാഹ മോഡലിനെ സൂക്ഷിച്ചാണ് കോണ്‍ഗ്രസ് കൈകാര്യം ചെയ്യുന്നത്.

മഞ്ജു വര്‍മയെ ഇറക്കി
മഞ്ജു വര്‍മയെയാണ് യാദവരെയും കുശ്വാഹകളെയും പൊളിക്കാന്‍ നിതീഷ് കുമാര്‍ കളത്തില്‍ ഇറക്കിയത്. ബെഗുസരയിലെ ബരിയാര്‍പൂര്‍ സീറ്റിലാണ് അവര്‍ മത്സരിക്കുന്നത്. മുസഫര്‍നഗര്‍ അഭയകേന്ദ്രത്തിലെ ലൈംഗിക ചൂഷണ കേസ് പുറത്ത് വന്നതില്‍ രാജിവെച്ചിരുന്നു ഇവര്‍. ഭര്‍ത്താവ് ചന്ദ്രശേഖര്‍ വര്‍മയും മഞ്ജുവും കേസില്‍ ആരോപണവിധേയയാണ്. നേരത്തെ വെടിയുണ്ടകള്‍ രേഖയില്ലാതെ പിടിച്ചെടുത്ത കേസില്‍ ഇവര്‍ ജയിലിലുമായിരുന്നു. എന്നിട്ടും ജനപ്രീതിയില്‍ കുറവില്ലാത്തതാണ് അവസാന നിമിഷ പോരാട്ടത്തിനായി ഇവരെ നിതീഷ് ഇറക്കുന്നത്. നിതീഷുമായി ഇവര്‍ ഇടഞ്ഞ് നില്‍ക്കുകയാണ്.

നിതീഷിന് പരാജയ ഭീതി
മഹാസഖ്യം ചെറുകക്ഷികളെ ഒപ്പം കൂട്ടി വിജയിക്കുമോ എന്ന ആശങ്ക നിതീഷിനുണ്ട്. അതാണ് മഞ്ജു വര്‍മയ്ക്ക് ടിക്കറ്റ് നല്‍കാന്‍ തന്നെ കാരണം. ചെരിയ ബരിയാര്‍പൂരിലെ ഇടത് പാര്‍ട്ടിയില്‍ നിന്നുള്ള നേതാവായിരുന്നു മഞ്ജു വര്‍മയുടെ ഭര്‍ത്താവ് ചന്ദ്രശേഖര്‍ വര്‍മ. അങ്ങനെയാണ് ഇവര്‍ ആദ്യം നിതീഷുമായി അടുപ്പമുണ്ടാക്കുന്നത്. രണ്ട് തവണ ബരിയാര്‍പൂരില്‍ നിന്ന് ഇവര്‍ വിജയിക്കുകയും ചെയ്തു. ജയിലില്‍ പോകാന്‍ നേരെ കുശ്വാഹകള്‍ ആരെയും വഞ്ചിക്കില്ലെന്നും സത്യസന്ധമായി ജീവിക്കുന്നവരാണെന്നുമുള്ള ഇവരുടെ പ്രസ്താവന വലിയ തരംഗമാണ് സംസ്ഥാനത്തുണ്ടാക്കിയത്. ആ ജനപ്രീതിയാണ് നിതീഷിന് ആവശ്യം.

കുശ്വാഹ വോട്ട്
ഉപേന്ദ്ര കുശ്വാഹ ആറ് പാര്‍ട്ടികളുടെ സഖ്യമുണ്ടാക്കി ഒരുവശത്ത് മത്സരിക്കുന്നുണ്ട്. ഇതിനെ പൊളിച്ചടുക്കാന്‍ മഞ്ജുവിന്റെ കരുത്തിലൂടെ സാധിക്കും. യാദവ്, ദളിത് വോട്ടുകളും ഇവരുടെ ജനപ്രീതിയില്‍ എന്‍ഡിഎ സഖ്യത്തിലെത്തും. ഇതാണ് നിതീഷിന്റെ കണക്ക് കൂട്ടല്‍. ജയിലിലേക്ക് പോകുമ്പോള്‍ ബരിയാര്‍പൂരില്‍ വന്‍ ജനക്കൂട്ടമായിരുന്നു ഉണ്ടായിരുന്നത്. മാധ്യമപ്രവര്‍ത്തകര്‍ അടക്കം ഇവര്‍ക്കൊപ്പമായിരുന്നു. ഇവര്‍ക്ക് ടിക്കറ്റ് ലഭിക്കുന്നതില്‍ ജെഡിയു പ്രസിഡന്റ് ബസിഷ്ഠ നാരായണ്‍ സിംഗിന്റെ ഇടപെടലും നിര്‍ണായകമായിരുന്നു. കേസില്ലെന്നാണ് വാദം. പക്ഷേ ഇവരുടെ ജനപ്രീതിയിലൂടെ ഭരണവിരുദ്ധ വികാരം ബെഗുസര മേഖലയില്‍ ഇല്ലാതാക്കുകയാണ് നിതീഷിന്റെ ലക്ഷ്യം.

ഇടത് തരംഗമുണ്ടാകും
കോണ്‍ഗ്രസിനും ആര്‍ജെഡിക്കുമൊപ്പം ഇടതുപാര്‍ട്ടികള്‍ ഇത്തവണയുണ്ട്. നിതീഷിന്റെ കണക്ക് കൂട്ടല്‍ തീര്‍ത്തും പിഴയ്ക്കുമെന്ന് ഇതിലൂടെ ഉറപ്പിക്കാം. കാരണം ആര്‍ജെഡിക്കൊപ്പം ഇത്രയും കാലം ഇടതുപാര്‍ട്ടികള്‍ മത്സരിച്ചില്ല. കഴിഞ്ഞ രണ്ട് തവണയായി ഇവര്‍ മഞ്ജുവിനെ പിന്തുണച്ചിരുന്നു. ഇത്തവണ അഴിമതിയും സഖ്യത്തിനൊപ്പം ഇടത് പാര്‍ട്ടികള്‍ ഉള്ളതും അവരുടെ പരമ്പരാഗത വോട്ടര്‍മാരെ മഞ്ജുവില്‍ നിന്ന് അകറ്റും. മഞ്ജുവിനെ ഇത്രയും കാലം വിജയിപ്പിച്ചത് ഇടതുവോട്ടുകള്‍ കൂടിയാണ്. ഇത്തവണ അവര്‍ പരാജയപ്പെടാനാണ് നൂറ് ശതമാനവും സാധ്യത.

കോണ്‍ഗ്രസിന്റെ പണി
കോണ്‍ഗ്രസ് ലാലുവിന്റെ അസാന്നിധ്യത്തില്‍ രാഹുലിനെയും പ്രിയങ്കയെയുമാണ് ഇറക്കുന്നത്. സ്റ്റാര്‍ ക്യാമ്പയിനര്‍മാരാണ് ഇവര്‍. ഗുജറാത്ത് മോഡല്‍ പ്രചാരണമാണ് ലക്ഷ്യമിടുന്നത്. രാഹുല്‍ ആറ് റാലികളാണ് സംസ്ഥാനത്ത് നടത്തുക. പ്രിയങ്ക മൂന്ന് റാലികളും നടത്തിയേക്കും. എല്ലാ ജില്ലയിലും കോണ്‍ഗ്രസ് റാലി നടത്തുന്നുണ്ട്. കോണ്‍ഗ്രസ് ഒരുവശത്ത് ലാലു പ്രസാദ് യാദവിനെ ജാമ്യത്തില്‍ ഇറക്കി പ്രചാരണം ശക്തമാക്കാനും നീക്കം നടത്തുന്നുണ്ട്. നിതീഷിന് യുവാക്കളെയും സ്ത്രീകളെയും ഇതുവരെ കൈയ്യിലെടുക്കാനായിട്ടില്ല. അതാണ് കോണ്‍ഗ്രസ് മുതലെടുക്കാന്‍ ഉദ്ദേശിക്കുന്നത്.

രാഹുല്‍ വന്നാല്‍
രാഹുല്‍ വന്നാല്‍ യുവാക്കളുടെ വോട്ടുകള്‍ കൂടുതലായി നേടാനാവും. പലരും തൊഴിലില്ലാതെ അലയുകയാണ്. ബീഹാറില്‍ കുറ്റകൃത്യ നിരക്ക് വരെ ഇത് വര്‍ധിപ്പിച്ചേക്കും. രാഹുല്‍ നിരന്തരം തൊഴിലില്ലായ്മയെ കുറിച്ച് പറയുന്നുണ്ട്. ഇതാണ് യുവാക്കളുടെ ഇടയില്‍ വലിയ മാറ്റമുണ്ടാക്കുമെന്ന് കരുതുന്നത്. ന്യായ് പദ്ധതിയുടെ ഒരു മോഡല്‍ ഇവിടെ അവതരിപ്പിക്കാനും രാഹുല്‍ കരുതുന്നുണ്ട്. ഇതിനായി തേജസ്വി യാദവുമായി ചര്‍ച്ചകളും നടത്തുന്നുണ്ട്. ടീം രാഹുല്‍ ബീഹാറിനായി ഛത്തീസ്ഗഡ് മോഡലില്‍ ന്യായ് പദ്ധതി അവതരിപ്പിക്കും.

നിതീഷ് പരാജയം
നിതീഷ് പല മേഖലകളിലും പരാജയമാണ്. തെരഞ്ഞെടുപ്പ് വേഗം നടത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് അദ്ദേഹം ശ്രമിച്ചത്. പക്ഷേ ജനങ്ങളില്‍ നിരാശ ശക്തമാണ്. അതിഥി തൊഴിലാളി വിഷയം ശക്തമായി തന്നെ കോണ്‍ഗ്രസ് പ്രചതാരണ വിഷയമാക്കുന്നുണ്ട്. സോണിയാ ഗാന്ധി അതിഥി തൊഴിലാളികളുടെ യാത്രാ ചെലവ് വഹിച്ച കാര്യവും പ്രചാരണത്തിന്റെ ഭാഗമാവും. ഹത്രസ് കേസ് ബിജെപിക്കെതിരെ പ്രയോഗിക്കുന്നുണ്ട്. എന്നാല്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ കാര്യത്തില്‍ തല്‍ക്കാലം നിശബ്ദത പാലിക്കും. നിതീഷാണ് ദുര്‍ബല ഘടകം എന്ന് തിരിച്ചറിഞ്ഞുള്ള നീക്കമാണിത്.


Click it and Unblock the Notifications