71 സീറ്റുകളില്‍ നിതീഷിന് ഭയം, വോട്ടുകള്‍ ഭിന്നിക്കും, ആര്‍ജെഡിയേക്കാള്‍ ഭയം ചിരാഗിനെ, കളിമാറും!!
പട്‌ന: ബീഹാറില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് ആരംഭിച്ചതോടെ നിതീഷ് കുമാറിന് ഭയം. എന്‍ഡിഎ തന്നെ അദ്ദേഹത്തിന്റെ വില്ലനായി മാറുമെന്ന് ജെഡിയു നേതാക്കള്‍ക്കിടയില്‍ വലിയ ആശങ്കയുണ്ട്. തിരഞ്ഞെടുപ്പ് ഗോദയില്‍ അവര്‍ ഒറ്റപ്പെട്ട് നില്‍ക്കുകയാണ്. പ്രചാരണങ്ങളില്‍ ചെരിപ്പേറ് വരെ അരങ്ങേറുകയാണ്. കഴിഞ്ഞ ദിവസം നിതീഷ് വോട്ടര്‍മാരോട് പൊട്ടിത്തെറിച്ചു. വോട്ട് ചെയ്തില്ലെങ്കില്‍ പ്രശ്‌നമില്ല, ഇവിടെ നിന്ന് ഒന്ന് പോയി തരൂ എന്നായിരുന്നു പറഞ്ഞത്. നിതീഷ് കടുത്ത ദേഷ്യത്തിലും സമ്മര്‍ദത്തിലുമാണ്. ഇതുവരെ ബിജെപിക്കെതിരെ ഒന്നും അദ്ദേഹം പറഞ്ഞിട്ടില്ല.
71 സീറ്റുകളിലെ പോരാട്ടം
ആദ്യ ഘട്ടത്തില്‍ 71 സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ജെഡിയു വന്‍ നഷ്ടം ഈ ഘട്ടത്തില്‍ നേരിടേണ്ടി വരും. ബിജെപി പല മണ്ഡലങ്ങളിലും നിതീഷിനോ ജെഡിയുവിനോ വേണ്ടി പ്രചാരണം നടത്തിയിട്ടില്ല. നിതീഷിന് ഒറ്റയ്ക്ക് വോട്ട് നേടാനുള്ള കരുത്തും നഷ്ടമായിരിക്കുകയാണ്. ജെഡിയുവിന്റെ സ്ഥിരം വോട്ടുബാങ്കായ പിന്നോക്ക വിഭാഗങ്ങളും മഹാദളിതുകള്‍ നിതീഷിന് വോട്ടുചെയ്യില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. വോട്ടര്‍മാരുമായി നിതീഷ് സ്ഥിരം കൊമ്പുകോര്‍ക്കുന്നതും ബിജെപിയെ ഭയപ്പെടുത്തുന്നുണ്ട്.
വില്ലനായി എല്‍ജെപി
എല്‍ജെപിയാണ് ഇപ്പോഴത്തെ വലിയ ശത്രുവായി ജെഡിയുവിന് മുന്നിലുള്ളത്. ചിരാഗ് പാസ്വാന്‍ ബീഹാര്‍ ഇളക്കി മറിച്ചുള്ള പ്രചാരണമാണ് നടത്തുന്നത്. പത്ത് സീറ്റുകളില്‍ അവര്‍ മത്സരിക്കുന്നുണ്ട്. ദിനാര, സൂര്യഗാര്‍ഹ്, അമര്‍പൂര്‍ എന്നിവ എല്‍ജെപി കോട്ടകളാണ്. ഇവിടെ ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ജെഡിയുവിന്റെ വോട്ടുകള്‍ ഇവിടെയൊക്കെ ഭിന്നിക്കും. എന്‍ഡിഎ വോട്ടുകളിലും ഏകോപനമുണ്ടാവില്ല. നിതീഷിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയതാണ് ബിജെപിക്ക് പിഴച്ചിരിക്കുന്നത്.
തേജസ്വിയുടെ മാസ്റ്റര്‍ പ്ലാന്‍
ആര്‍ജെഡിയുടെ എംഎല്‍എമാരില്‍ അധികവും ജനപ്രീതിയുള്ളവരാണ്. മറ്റ് പാര്‍ട്ടികളെ അപേക്ഷിച്ച് മുന്നിലാണ് അവരുടെ എംഎല്‍എമാരുടെ പ്രകടനം. 25 സീറ്റിംഗ് എംഎല്‍എമാര്‍ക്ക് സീറ്റ് നല്‍കിയിട്ടുണ്ട് ആര്‍ജെഡി. ആദ്യ ഘട്ട തിരഞ്ഞെടുപ്പില്‍ ഇവരുടെ കോട്ടകളാണ് ഉള്ളത്. ജെഡിയു 23 സീറ്റിലും ബിജെപി 13 സീറ്റിലും സിറ്റിംഗ് എംഎല്‍എമാരെ മത്സരിപ്പിക്കുന്നുണ്ട്. കോണ്‍ഗ്രസിന് എട്ടും ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയ്ക്കും സിപിഎംഎല്ലിനും ഓരോ സീറ്റുകളും സിറ്റിംഗ് സീറ്റുകളാണ്. ഇവയെല്ലാം ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പിന്റെ ഭാഗമാവും.
ജനങ്ങള്‍ക്ക് വിശ്വാസമില്ല
നിതീഷ് ഇതുവരെ അവതരിപ്പിച്ച പ്രകടനപത്രികയിലുള്ള കാര്യങ്ങളൊന്നും 15 വര്‍ഷമായി നടപ്പാക്കിയിട്ടില്ല. അതുകൊണ്ട് വിശ്വാസ്യത കുറവ് അദ്ദേഹത്തിന് ജനങ്ങള്‍ക്കിടയിലുണ്ട്. തൊഴിലില്ലായ്മ അതിരൂക്ഷ പ്രശ്‌നമായി നിതീഷ് കണ്ടില്ല. ബിജെപിയെ ഇക്കാര്യത്തില്‍ സമ്മര്‍ദത്തിലാക്കാനും അദ്ദേഹത്തിന് സാധിച്ചില്ല. അതെല്ലാം ചേര്‍ന്നാണ് ഇപ്പോള്‍ നിതീഷിന് തന്നെ തിരിച്ചടിയായി മാറിയിരിക്കുന്നത്. ലാലുവിന്റെ ഭരണകാലത്തേക്കാള്‍ പിന്നിലാണ് ബീഹാറിലെ ഓരോ മേഖലയും. യുവാക്കളുമായി പ്രായത്തില്‍ മുന്നിലുള്ള നിതീഷ് അകന്നതും ബിജെപി നിരയില്‍ യുവനേതാക്കളില്ലാത്തതും എന്‍ഡിഎയുടെ കാര്യം പ്രതിസന്ധിയിലാക്കുന്നു.
ആര്‍ജെഡി തരംഗം
ബീഹാറില്‍ ആര്‍ജെഡി തരംഗമാണ് പ്രതീക്ഷിക്കുന്നത്. പക്ഷേ പ്രവചനങ്ങള്‍ തെറ്റിയ ചരിത്രം ബീഹാറിനുണ്ട്. ആദ്യ ഘട്ടത്തില്‍ 42 സീറ്റിലാണ് ആര്‍ജെഡി മത്സരിക്കുന്നത്. കോണ്‍ഗ്രസ് 21 സീറ്റിലും സിപിഎംഎല്‍ എട്ട് സീറ്റിലും മത്സരിക്കുന്നു. ജെഡിയു 35 സീറ്റിലും ബിജെപി 29 സീറ്റിലും മത്സരിക്കുന്നു. ആര്‍ജെഡി ജാതിസമവാക്യത്തെ പൊളിച്ചതാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ ഇത്രത്തോളം ത്രില്ലറാക്കി നിലനിര്‍ത്തുന്നത്. 2014ല്‍ മോദിയുടെ അതേ പാതയാണ് ഇത്. യാദവര്‍ മാത്രമല്ല ഇത്തവണ എല്ലാ വിഭാഗങ്ങളും ആര്‍ജെഡിയെ പിന്തുണയ്ക്കുന്നുണ്ട്. അതിന് പ്രധാന കാരണം തൊഴിലില്ലായ്മാണ്.
ഗയയില്‍ കടുത്ത പോരാട്ടം
ഗയയിലെ ഇമാംഗഞ്ചില്‍ കടുത്ത പോരാട്ടമാണ് നടക്കുന്നത്. ജിതന്‍ റാം മഞ്ജിയും മുന്‍ സ്പീക്കറും ആര്‍ജെഡി നേതാവുമായ ഉദയ് നാരായണ്‍ ചൗധരിയും തമ്മിലാണ് മത്സരം. ഇവിടെ ജയം പ്രവചിക്കുക അസാധ്യമാണ്. ദിനാരയില്‍ ബിജെപിയുടെ വിമതനും എല്‍ജെപിയുടെ രാജേന്ദ്ര സിംഗ് ജെഡിയുവിന്റെ ജയ്കുമാര്‍ സിംഗിനെയാണ് നേരിടുന്നത്. ആര്‍ജെഡിയുടെ വിജയ് മണ്ഡലിന് വോട്ടുമറിക്കാനുള്ള സാധ്യതയും ശക്തമാണ്. ജമൂയിയില്‍ ദിഗ് വിജയ് സിംഗിന്റെ മകള്‍ ശ്രേയസി, ആര്‍ജെഡി നേതാവ് വിജയ് പ്രകാശിനെ നേരിടും. മൊക്കാമയില്‍ ആര്‍ജെഡി സ്ഥാനാര്‍ത്ഥി അനന്ത് കുമാര്‍ സിംഗ് ജയിക്കുമെന്ന് ഉറപ്പാണ്. പാലിഗഞ്ചിലും പോരാട്ടം കടുക്കും. തേജസ്വിയാണ് ആദ്യ ഘട്ടത്തില്‍ ഏറ്റവും നിര്‍ണായമാകുക.
Recommended Video