ബീഹാറില്‍ 2005 ആവര്‍ത്തിക്കും, ആദ്യം ലാലു, ഇപ്പോള്‍ നിതീഷ്, മുഖ്യമന്ത്രിമാരുടെ വഴിമുടക്കി എല്‍ജെപി!!
പട്‌ന: ബീഹാറില്‍ ഒരിക്കല്‍ കൂടി വന്‍ പാര്‍ട്ടികളുടെ വഴിമുടക്കി ലോക്ജനശക്തി പാര്‍ട്ടി. എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം ജെഡിയുവിനെ പല മണ്ഡലങ്ങളിലും പരാജയപ്പെടുത്തുന്നത് എല്‍ജെപിയാണെന്ന് പ്രവചിക്കുന്നു. അതേസമയം ഇത് ആദ്യമായിട്ടല്ല എല്‍ജെപി ഇത്തരമൊരു റോള്‍ കളിക്കുന്നത്. 2005ല്‍ ആര്‍ജെഡി ഭരണത്തിനെതിരെയും രാംവിലാസ് പാസ്വാന്‍ രംഗത്തുണ്ടായിരുന്നു. അന്ന് ജെഡിയു-ബിജെപി സഖ്യത്തെ അധികാരത്തിലെത്താന്‍ സഹായിച്ചത് എല്‍ജെപിയാണ്. പലയിടത്തും വോട്ടുകള്‍ നേടി, നിതീഷിന് കിട്ടേണ്ട വോട്ടുകളാണ് എല്‍ജെപി ഇല്ലാതാക്കിയത്. നേരത്തെ ലാലുവിനെ വീഴ്ത്തിയതും ഇതേ തന്ത്രം തന്നെയായിരുന്നു.

നിതീഷിനെ പരാജയപ്പെടുത്തി എന്ന സമാധാനം എല്‍ജെപിക്കുണ്ടാവും. ഇത്തവണയും അത് കൃത്യമായി വിജയിച്ചു. പക്ഷേ പാര്‍ട്ടിയെന്ന നിലയില്‍ അവര്‍ക്ക് വലിയ നേട്ടമൊന്നും അവകാശപ്പെടാനുണ്ടാവില്ല. എല്ലാ വര്‍ഷവും ഇത് തന്നെയാണ് എല്‍ജെപി ആവര്‍ത്തിക്കാറുള്ളത്. വമ്പന്‍ പാര്‍ട്ടികളുടെ കഴിവിനൊത്ത് ഉയരാന്‍ അവര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. എല്‍ജെപി 2005ലും തെരഞ്ഞെടുപ്പില്‍ തോറ്റതാണ്. പക്ഷേ അന്ന് ആര്‍ജെഡിയുടെ വോട്ടുകള്‍ ഭിന്നിപ്പിച്ചത് എല്‍ജെപിയാണ്. നിതീഷ് കുമാറിന്റെ ഉയര്‍ച്ചയ്ക്കും ഇപ്പോള്‍ തകര്‍ച്ചയ്ക്കും വഴിയൊരുക്കിയിരിക്കുന്നത് എല്‍ജെപിയാണ്. അതുപോലെ തന്നെയാണ് ആര്‍ജെഡിയുടെ കാര്യവും.
നിതീഷ് കുമാറിനെ രൂക്ഷമായി വിമര്‍ശിക്കുകയും, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തുകയും ചെയ്യുന്ന തന്ത്രമാണ് ചിരാഗ് പാസ്വാന്‍ ഇത്തവണ പുറത്തെടുത്തത്. ഇതുകൊണ്ട് എല്‍ജെപിക്ക് നേട്ടമൊന്നുമില്ല. പകരം ജെഡിയു അതിലേക്ക് വീഴുകയും ചെയ്തു. 2005ല്‍ 204 സീറ്റില്‍ എല്‍ജെപി മത്സരിച്ചിരുന്നു. എന്നാല്‍ പത്ത് സീറ്റ് മാത്രമാണ് അവര്‍ അന്ന് നേടിയത്. ആര്‍ജെഡിയുടെ കാട്ടുഭരണത്തിനെതിരെയായിരുന്നു അന്നത്തെ പ്രചാരണം. എന്നാല്‍ 2005 സീറ്റിലും ആര്‍ജെഡിയുടെ കഥ കഴിഞ്ഞു. ലാലു ഭരണത്തിന്റെ അന്ത്യം കുറിക്കാനാണ് ഞങ്ങള്‍ മത്സരിച്ചത്. ആ മിഷന്‍ പൂര്‍ത്തിയാക്കിയെന്ന് അന്ന് രാംവിലാസ് പാസ്വാന്‍ പ്രതികരിച്ചിരുന്നു.
ഒറ്റയ്ക്ക് മത്സരിച്ച എല്‍ജെപി ലാലു-റാബ്രി ദേവി ഭരണത്തിനെതിരെ ശക്തമായ ക്യാമ്പയിനാണ് നടത്തിയത്. എന്‍ഡിഎയെ പലയിടത്തും അത് സഹായിച്ചു. 12 സീറ്റില്‍ എല്‍ജെപി രണ്ടാം സ്ഥാനത്തായിരുന്നു. 84 സീറ്റില്‍ മൂന്നാം സ്ഥാനത്തും എല്‍ജെപി എത്തിയിട്ടുണ്ട്. പലയിടത്തും ഇവര്‍ നേടിയ വോട്ട് ശതമാനമാണ് വിജയം നിര്‍ണയിച്ചത്. 85 സീറ്റുകളില്‍ പത്ത് ശതമാനത്തിലധികം വോട്ടുകള്‍ അന്ന് എല്‍ജെപി നേടിയിരുന്നു. 33 സീറ്റുകളില്‍ എല്‍ജെപി 20 ശതമാനത്തില്‍ അധികം വോട്ടും നേടിയിരുന്നു. ഇത് വിജയിച്ച സീറ്റിന് പുറമേയുള്ള മണ്ഡലങ്ങളാണ്. എല്‍ജെപി റണ്ണറപ്പായ മണ്ഡലങ്ങളാണിത്. പലയിടത്തും ആര്‍ജെഡിയോ കോണ്‍ഗ്രസോ മൂന്നാം സ്ഥാനത്തേക്ക് വീഴുന്നതിനും കാരണമായി.
എല്‍ജെപിക്ക് പത്ത് ശതമാനത്തില്‍ താഴെ മാത്രം കിട്ടിയ മണ്ഡലങ്ങളില്‍ പോലും അതിന്റെ ഇംപാക്ട് ഭീകരമായിരുന്നു. രണ്ടായിരം മുതല്‍ 10000 വോട്ടുകല്‍ വരെ ഇവര്‍ നേടിയിരുന്നു. യുപിഎ സ്ഥാനാര്‍ത്ഥിയുടെ തോല്‍വി മാര്‍ജിനേക്കാള്‍ കൂടുതലായിരുന്നു ഇത്. ആര്‍ജെഡിക്ക് മാത്രം എല്‍ജെപിയുടെ ക്യാമ്പയിനില്‍ 57 സീറ്റുകളാണ് നഷ്ടമായത്. കോണ്‍ഗ്രസിന് 13 സീറ്റും എന്‍സിപിക്ക് രണ്ട് സീറ്റും നഷ്ടമായി. ഇത്തവണയും അത് തന്നെയാണ് നടക്കാന്‍ പോകുന്നത്. അതേസമയം എല്‍ജെപിക്കും ഈ നീക്കം വലിയ തിരിച്ചടിയാണ് നല്‍കുന്നത്. കാരണം ബിജെപിയുടെ മുന്‍ നേതാക്കളും ജെഡിയുവില്‍ നിന്ന് സ്ഥാനാര്‍ത്ഥിത്വം ലഭിക്കാത്തവരുമാണ് എല്‍ജെപിയില്‍ നിന്ന് മത്സരിച്ചത്. അതുകൊണ്ട് നേട്ടം നേരെ പോകുന്നത് മഹാസഖ്യത്തിനാണ്.












Click it and Unblock the Notifications