സ്ത്രീകൾക്ക് ഒറ്റത്തവണ സഹായം 30,000 രൂപ, കർഷകർക്ക് സൗജന്യ വൈദ്യുതി; ബിഹാറിൽ ആർജെഡിയുടെ പൂഴിക്കടകൻ!
പാറ്റ്ന: ബിഹാറിൽ വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ വമ്പൻ വാഗ്‌ദാനവുമായി ആർജെഡി. രാഷ്ട്രീയ ജനതാദൾ നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ തേജസ്വി യാദവാണ് അവസാനവട്ട പ്രഖ്യാപനം നടത്തിയത്. തിരഞ്ഞെടുപ്പിൽ ജയിച്ച് തങ്ങളുടെ സഖ്യം അധികാരത്തിലെത്തിയാൽ സ്ത്രീകൾക്ക് 30,000 രൂപയുടെ ഒറ്റത്തവണ സാമ്പത്തിക സഹായവും കർഷകർക്ക് വിപുലമായ പിന്തുണയും നൽകുമെന്ന് ആർജെഡി പറഞ്ഞു.
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പ്രചാരണം അവസാന ലാപ്പിലെത്തിയ വേളയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് തേജസ്വി യാദവ് ഈ നിർണായക പ്രഖ്യാപനം നടത്തിയത്. ഞങ്ങൾ സർക്കാർ രൂപീകരിച്ചാൽ, മകരസംക്രാന്തി ദിനത്തിൽ (ജനുവരി 14) 'മൈ ബഹിൻ മാൻ യോജന' പ്രകാരം സ്ത്രീകൾക്ക് ഒരു വർഷത്തേക്ക് 30,000 രൂപ അക്കൗണ്ടുകളിൽ നിക്ഷേപിക്കും; എന്നായിരുന്നു തേജസ്വിയുടെ വാക്കുകൾ.

വരാനിരിക്കുന്ന ബിഹാർ തിരഞ്ഞെടുപ്പിൽ മഹാസഖ്യം വിജയിച്ചാൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളിലെ സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ വീതം നൽകാനാണ് 'മൈ ബഹിൻ മാൻ യോജന' ലക്ഷ്യമിടുന്നത്. ആർജെഡിയും കോൺഗ്രസും തങ്ങളുടെ സംയുക്ത തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഈ പദ്ധതി നേരത്തെ ഉറപ്പുനൽകിയിട്ടുണ്ട്.
നിതീഷ് കുമാർ സർക്കാരിന്റെ സംരംഭകത്വ, സ്വയം തൊഴിൽ പദ്ധതി പ്രകാരം 25 ലക്ഷം സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 10,000 രൂപ വീതം നിക്ഷേപിച്ചതിന് തൊട്ടുപിന്നാലെയാണ് യാദവിന്റെ ഈ പ്രഖ്യാപനം എന്നതാണ് ശ്രദ്ധേയമായ കാര്യം. പ്രതിപക്ഷത്തിന്റെ സ്ത്രീ കേന്ദ്രീകൃത പ്രചാരണത്തിന് മറുപടിയായാണ് ഈ നീക്കം പൊതുവെ വിലയിരുത്തപ്പെടുന്നത്.
ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും ഭരണകക്ഷിയായ എൻഡിഎയെ പുറത്താക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചുമാണ് ബിഹാർ പ്രതിപക്ഷ നേതാവ് നിർണായക പദ്ധതി പ്രഖ്യാപിച്ചത്. സ്ത്രീകളെ മാത്രമല്ല നാടിൻറെ നട്ടെല്ലായ കർഷകരെയും കൈയിലെടുക്കാൻ ആർജെഡി ശ്രമിച്ചിട്ടുണ്ട്. സംസ്ഥാനത്തെ കർഷകർക്ക് സൗജന്യ വൈദ്യുതിയും പ്രധാന വിളകൾക്ക് ഉയർന്ന വിലയും തേജസ്വി യാദവ് വാർത്താ സമ്മേളനത്തിൽ ഉറപ്പുനൽകി.
മഹാസഖ്യ സർക്കാർ അധികാരത്തിൽ വന്നാൽ, താങ്ങുവിലക്ക് പുറമെ നെല്ലിന് ക്വിന്റലിന് 300 രൂപയും, ഗോതമ്പിന് ക്വിന്റലിന് 400 രൂപയും ബോണസ് നൽകുമെന്നാണ് തേജസ്വി പ്രഖ്യാപിച്ചത്. മാത്രമല്ല മഹാസഖ്യത്തിന്റെ സംയുക്ത പ്രകടനപത്രികയിലെ പ്രധാന വാഗ്‌ദാനങ്ങൾ ആവർത്തിച്ചുകൊണ്ട്, സർക്കാർ ജീവനക്കാർക്കായി പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുമെന്നും യാദവ് അറിയിച്ചു.
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നവംബർ 6നാണ് നടക്കുന്നത്. ഇന്നാണ് പരസ്യ പ്രചാരണത്തിന്റെ അവസാന ദിവസം. അതിന് ഇടയിലാണ് നിർണായക നീക്കവുമായി ആർജെഡിയും തേജസ്വി യാദവും രംഗത്ത് വന്നിരിക്കുന്നത്. അടിസ്ഥാന വിഭാഗങ്ങളായ സ്ത്രീകളെയും കർഷകരെയും ഒപ്പം നിർത്താനാണ് ആർജെഡി നേതൃത്വം നൽകുന്ന മഹാസഖ്യം ശ്രമിക്കുന്നത് എന്നത് ഇതിൽ നിന്ന് വ്യക്തമാണ്.
നവംബർ 11നാണ് ബിഹാറിൽ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുക. ശേഷം നവംബർ 14ന് വോട്ടെണ്ണൽ നടക്കും. സംസ്ഥാനത്ത് ഭരണകക്ഷിയായ എൻഡിഎയും പ്രതിപക്ഷമായ മഹാസഖ്യവും തമ്മിൽ കടുത്ത മത്സരമാണ് ഇക്കുറി നടക്കുന്നത്. ജെഡിയു നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാറും ആർജെഡി നേതാവും പ്രതിപക്ഷ നേതാവുമായ തേജസ്വിയും തമ്മിൽ തന്നെയായിരിക്കും മുഖ്യമന്ത്രി പദത്തിനായി പോരാട്ടം നടക്കുക എന്നാണ് കരുതപ്പെടുന്നത്.












Click it and Unblock the Notifications