ബില്‍ക്കിസ് ബാനു കേസ്: ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളും പുറത്തിറങ്ങി
ന്യൂദല്‍ഹി: 2002ലെ ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളും ഗുജറാത്ത് സര്‍ക്കാരിന്റെ റിമിഷന്‍ പോളിസി പ്രകാരം ഗോധ്ര സബ് ജയിലില്‍ നിന്ന് ഇറങ്ങിപ്പോയതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
'ഏതാനും മാസങ്ങള്‍ക്ക് മുമ്പ് രൂപീകരിച്ച സമിതി കേസിലെ 11 പ്രതികളെയും വിട്ടയക്കുന്നതിന് അനുകൂലമായി ഏകകണ്ഠമായ തീരുമാനമെടുത്തു. ശിപാര്‍ശ സംസ്ഥാന സര്‍ക്കാരിന് അയച്ചു, അവരെ വിട്ടയക്കുന്നതിനുള്ള ഉത്തരവ് ഇന്നലെ ഞങ്ങള്‍ക്ക് ലഭിച്ചു,' പഞ്ച്മഹല്‍സ് കളക്ടര്‍സുജല്‍ മായത്ര പറഞ്ഞു. ഈ പ്രതികൾ 15 വർഷത്തിലേറെ ജയിൽവാസം അനുഭവിച്ചതിന് ശേഷമാണ് ഇവരിൽ ഒരാൾ തന്റെ മോചനത്തിനായുള്ള അപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ചത്. ശിക്ഷാ ഇളവ് സംബന്ധിച്ച വിഷയം പരിശോധിക്കാൻ ഗുജറാത്ത് സർക്കാരിനോട് സുപ്രീം കോടതി നിർദ്ദേശിച്ചതിനെ തുടർന്ന് സർക്കാർ ഒരു കമ്മിറ്റി രൂപീകരിച്ചതായി പാനൽ അധ്യക്ഷനായ പഞ്ച്മഹൽസ് കളക്ടർ സുജൽ മയാത്ര പറഞ്ഞു.

2002 മാര്‍ച്ചിൽ ആണ കേസിന് ആസ്പദമായ സംഭവം നടന്നത്. മാര്‍ച്ച് മൂന്നിനാണ് സംഭവം നടക്കുന്നത്. കലാപത്തെ ഭയന്ന് പാലായനം ചെയ്യുകയായിരുന്ന ബില്‍ക്കിസിനെയും ബന്ധുക്കളെയും സ്വന്തം ഗ്രാമക്കാര്‍ തന്നെ അക്രമിക്കുകയായിരുന്നു. കുടുംബാംഗങ്ങളില്‍ എട്ടു പേര്‍ കൊല്ലപ്പെടുകയും ആറ് പേരെ കാണാതാവുകയും ചെയ്‌തു. ആറു മാസം ഗര്‍ഭിണിയായിരുന്ന ബില്‍ക്കിസ്, മാതാവ് ഷമീ, ബന്ധുവായ ഹലീമ എന്നിവര്‍ കൂട്ട മാനഭംഗത്തിനിരയായി. ബില്‍ക്കിസിന്റെ മൂന്ന് വയസായ മകളെ കാലില്‍ തൂക്കി കല്ലിലടിച്ചാണ് അക്രമികള്‍ കൊലപ്പെടുത്തിയത്.

ഗുജറാത്തില്‍ കേസ് നടത്തിയാല്‍ നീതി കിട്ടില്ലെന്ന് തോന്നിയ ബില്‍ക്കിസിന്റെ അപേക്ഷ പ്രകാരം സുപ്രീം കോടതി കേസ് മുംബൈയിലെ പ്രത്യേക കോടതിയിലേക്ക് മാറ്റിയിരുന്നു. ബില്‍ക്കിസും ബന്ധുവായ രണ്ടു കുട്ടികളും മാത്രമാണ് കൂട്ടക്കൊലപാതകത്തില്‍ നിന്നും രക്ഷപ്പെട്ടത്.

ബില്‍ക്കിസിന്റെ ബന്ധുവായ ആമിനയുടെ എട്ടു വയസുകാരന്‍ സദ്ദാമിന്റെ മൊഴിയാണ് കേസില്‍ പ്രധാന തെളിവായത്. സ്വന്തം മാതാവായ ആമിനയെ കൂട്ട മാനഭംഗം ചെയ്‌തവരെയും കൊലകള്‍ക്കു കൂട്ടൂ നിന്നവരെയും സദ്ദാം കോടതിയില്‍ തിരിച്ചറിഞ്ഞിരുന്നു.
കേസില്‍ 11 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം.

മുംബൈയിലെ പ്രത്യേക സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. കൊലപാതകങ്ങള്‍ക്ക് ഒരു ജീവപര്യന്തവും ബില്‍ക്കിസിനെ മാനഭംഗപ്പെടുത്തിയതിന് മറ്റൊരു ജീവപര്യന്തവുമാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്.












Click it and Unblock the Notifications