കോൺഗ്രസിനും ബിജെപിക്കും മുമ്പിൽ ഒരേ വെല്ലുവിളികൾ, കൈയ്യൊഴിയുമോ സഖ്യകക്ഷികൾ?
ചെന്നൈ: തമിഴ്നാട് പിടിക്കാനുള്ള കോൺഗ്രസിന്റെയും ബിജെപിയുടെയും നീക്കത്തിന് തിരിച്ചടിയായി സഖ്യകക്ഷികൾ. തമിഴ്നാട്ടിൽ കോൺഗ്രസിന്റെ കരുത്തായ ഡിഎംകെ ഇടഞ്ഞുനിൽക്കുന്നതിന് പിന്നാലെയാണ് ബിജെപിയ്ക്കും ഭരണകക്ഷിയായ അണ്ണാ ഡിഎംകെയിൽ നിന്നും സമാനമായ വെല്ലുവിളി ഉയരുന്നത്. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ദ്രാവിഡ സഖ്യകക്ഷികളുമായുള്ള പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കാനുള്ള ശ്രമത്തിലാണ് ഇരു പാർട്ടികളും.
പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ ശക്തമായതിന് പിന്നാലെയാണ് അണ്ണാ ഡിഎംകെയും ഡിഎംകെയും തങ്ങളുടെ സഖ്യകക്ഷികളോടുള്ള വിരോധം പരസ്യമാക്കിയത്. ഇരു ദേശീയ പാർട്ടികളും സഖ്യ ധാരണകൾ ലംഘിക്കുന്നുവെന്നാണ് ഇവർ ആരോപിക്കുന്നത്. വിശദാംശങ്ങൾ ഇങ്ങനെ

പൊട്ടിത്തെറിച്ച് അണ്ണാ ഡിഎംകെ മന്ത്രി
തമിഴ്നാട് തീവ്രവാദികളുടെ താവളമാണെന്ന് വിശേഷിപ്പിച്ച കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെതിരെ
അണ്ണാ ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഡി ജയകുമാർ രംഗത്ത് എത്തിയിരുന്നു. ഇതേ സമയം സഖ്യത്തില്‍ ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ ധര്‍മം പാലിക്കുന്നില്ലെന്ന് തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെഎസ് അളഗിരിയുടെ കുറ്റപ്പെടുത്തലിനെതിരെ ഡിഎംകെ പ്രിൻസിപ്പൽ സെക്രട്ടറിയും മുൻ കേന്ദ്രമന്ത്രിയുമായ ടിആർ ബാലു രംഗത്ത് എത്തിയിരുന്നു. സഖ്യം നിലനിർത്തേണ്ട ബാധ്യത തങ്ങൾക്കില്ലെന്ന സൂചനയും അദ്ദേഹം നൽകി. സിഎഎ പ്രക്ഷോഭത്തിൽ നിന്നും വിട്ടുനിന്നാണ് ഡിഎംകെ തങ്ങളുടെ അതൃപ്തി പരസ്യമാക്കിയത്.

കോൺഗ്രസിനെതിരെ ആരോപണം
ഇതിന് പിന്നാലെ പുതുക്കോട്ടെ ജില്ലാ പഞ്ചായത്ത് ചെയർമാൻ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഡിഎംകെയെ പിന്തുണച്ചില്ല. 21 ജില്ലാ പഞ്ചായത്ത് വാർഡുകളിൽ 11 ഇടത്താണ് ഡിഎംകെ വിജയിച്ചത്. അണ്ണാ ഡിഎംകെ എട്ടിടത്തും കോൺഗ്രസ് രണ്ടിടത്തും വിജയിച്ചു. എന്നാൽ വിമത ഡിഎംകെ അംഗത്തിന്റെയും രണ്ട് കോൺഗ്രസ് അംഗങ്ങളുടെയും പിന്തുണയോടെ ഭരണം പിടിക്കാൻ അണ്ണാ ഡിഎംകെയ്ക്ക് കഴിഞ്ഞു. അണ്ണാവാസൽ, പള്ളാടം എന്നീ പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലും ഡിഎംകെയും കോൺഗ്രസും ഇടഞ്ഞു നിൽക്കുകയായിരുന്നു.

വിമർശനം
കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അനാവശ്യ കാരണങ്ങൾക്ക് പോലും ഡിഎംകെയെ വിമർശിക്കുന്ന സാഹചര്യത്തിലാണ് സിഎഎ പ്രതിഷേധത്തിൽ നിന്നും വിട്ടുനിന്നതെന്ന് ടിആർ ബാലു വ്യക്തമാക്കി. അളഗിരി വിമർശനം തുടർന്നാൽ കോൺഗ്രസുമായുള്ള നിസഹകരണം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.എന്നാൽ വിഷയത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് ഇടപെട്ടതോടെ ഇരുപാർട്ടികളും തമ്മിൽ പ്രശ്നങ്ങളില്ലെന്നും ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും അളഗിരി സോണിയാ ഗാന്ധിയോട് വ്യക്തമാക്കുകയായിരുന്നു.

ബന്ധം ഇടയുന്നു
തമിഴ്നാട് സർക്കാരിനെതിരെ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പൊൻരാധാകൃഷ്ണൻ വിമർശനം ഉന്നയിച്ചത് മുതൽ അണ്ണാ ഡിഎംകെ- ബിജെപി ബന്ധവും അകൽച്ചയിലാണ്. തമിഴ്നാട് തീവ്രവാദികളുടെ താവളമായിരിക്കുകയാണ്. എന്നാൽ നടപടികളെടുക്കാൻ സർക്കാർ തയ്യാറാകുന്നില്ല. ജയലളിതയുടെ കാലം മുതൽ താനിത് പറയുന്നതാണെന്നും പൊൻ രാധാകൃഷ്ണൻ വിമർശിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷ പദവി ലഭിക്കാത്തതിൽ അസ്യസ്ഥനായതുകൊണ്ടാണോ പൊൻരാധാകൃഷ്ണൻ ഇങ്ങനെ പറയുന്നതെന്ന് തനിക്ക് സംശയുമുണ്ടെന്നായിരുന്നു അണ്ണാ ഡിഎംകെ നേതാവ് ജയകുമാറിന്റെ പ്രതികരണം. കേന്ദ്രമന്ത്രി എന്ന നിലയിൽ പൊൻ രാധാകൃഷ്ണൻ സംസ്ഥാനത്തിന് വേണ്ടി എന്തു ചെയ്തുവെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അണ്ണാ ഡിഎംകെയ്ക്ക് തിരിച്ചടി
ബിജെപി ബന്ധം അണ്ണാ ഡിഎംകെയ്ക്ക് തിരിച്ചടിയാകുമെന്നാണ് രാഷട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. അണ്ണാ ഡിഎംകെയ്ക്ക് ന്യൂനപക്ഷ വോട്ടുകൾ നഷ്ടമാകുന്നുവെന്നാണ് അടുത്തിടെ നടന്ന തിരഞ്ഞെടുപ്പ് ഫലങ്ങളിൽ നിന്നും വ്യക്തമാകുന്നതെന്നും രാഷ്ട്രീയ നിരീക്ഷർ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രമന്ത്രിസഭാ രൂപീകരണത്തിലടക്കം അർഹമായ പരിഗണന ലഭിച്ചില്ലെന്ന വികാരവും അണ്ണാ ഡിഎംകെയ്ക്ക് ഉണ്ട്.

കോൺഗ്രസിന് നിർണായകം
കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമാണ് തമിഴ്നാട്. ഡിഎംകെയെക്കൂടാതെ തമിഴ്നാട്ടിൽ ഒരു സീറ്റ് പോലും നേടാൻ കോൺഗ്രസിന് സാധിക്കില്ല, എങ്കിലും തെക്കൻ മേഖലയിലെ നാൽപ്പതോളം സീറ്റുകളിൽ നിർണായ ഘടകമാകാൻ കോൺഗ്രസിന് കഴിയും. ഇരുപാർട്ടികൾക്കും സഖ്യത്തിൽ നേട്ടമുണ്ട്. ഹിന്ദി ഹൃദയ ഭൂമിയിലെ പ്രതാപം നഷ്ടമായ സാഹചര്യത്തില്‍ ദക്ഷിണേന്ത്യയില്‍ മികച്ച പ്രകടനം നടത്തേണ്ടത് കോണ്‍ഗ്രസിന് അത്യാവശ്യമാണ്.നിലവില്‍ എട്ട് ലോക്‌സഭാ സീറ്റുകള്‍ തമിഴ്‌നാട്ടില്‍ നിന്ന് കോണ്‍ഗ്രസിനുണ്ട്.












Click it and Unblock the Notifications