ഉപതിരഞ്ഞെടുപ്പ് തോല്‍വി...പിന്നാലെ ടിഡിപിയും പോയി, 2019ല്‍ ബിജെപി വീഴുമോ? അമിത് ഷാ ആശങ്കയില്‍
ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഏറ്റവും വലിയ പ്രശ്‌നക്കാരനെന്ന് ബിജെപി പ്രവര്‍ത്തകര്‍ തന്നെ പറയുന്നു
ദില്ലി: ത്രിപുരയിലെ വമ്പന്‍ ജയമായിരുന്നു കഴിഞ്ഞ ദിവസം വരെ ബിജെപിയെ ഏറ്റവും അധികം സന്തോഷിപ്പിച്ചിരുന്നത്. എന്നാല്‍ ഏതാനും മണിക്കൂറുകള്‍ക്ക് കൊണ്ടാണ് ഇതെല്ലാം മാറി മറിഞ്ഞത്. ഉത്തര്‍പ്രദേശിലെയും ബീഹാറിലെയും ഉപതിരഞ്ഞെടുപ്പുകളിലുണ്ടായ കനത്ത തോല്‍വി ബിജെപിയുടെ അടിതെറ്റിച്ചിരിക്കുകയാണ്. അതിന് പിന്നാലെ പ്രധാന സഖ്യകക്ഷിയായ തെലുങ്ക് ദേശം പാര്‍ട്ടി എന്‍ഡിഎ വിട്ടത് മറ്റൊരു തിരിച്ചടിയായിരിക്കുകയാണ്.
അതേസമയം ഉപതിരഞ്ഞെടുപ്പുകളിലെ തോല്‍വിയാണ് ബിജെപിയെ ആശങ്കപ്പെടുത്തുന്നത്. അതിലുപരി കടുത്ത ശത്രുക്കളായ രണ്ടു പാര്‍ട്ടികള്‍ ശത്രുത മറന്ന് ബിജെപിക്കെതിരെ ഒന്നിച്ചു എന്നതും ഗൗരവമേറിയതാണ്. 2019ലെ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറുമെന്ന് ഇതോടെ വ്യക്തമാക്കിയിരിക്കുകയാണ്. ഇതെങ്ങനെ തടയാമെന്നാണ് ബിജെപി ആലോചിച്ച് കൊണ്ടിരിക്കുന്നത്.
യോഗിക്ക് ചീത്തപ്പേര്
ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഏറ്റവും വലിയ പ്രശ്‌നക്കാരനെന്ന് ബിജെപി പ്രവര്‍ത്തകര്‍ തന്നെ പറയുന്നു. അദ്ദേഹത്തിന് ജനങ്ങളുമായി തീരെ അടുപ്പമില്ലെന്നും ഹിന്ദുക്കളുടെ കാര്യം മാത്രമാണ് കേള്‍ക്കുന്നതെന്നും ആരോപണമുണ്ട്. മുസ്‌ലിം ജനസംഖ്യ കൂടുതലുള്ള യുപിയില്‍ മുഖ്യമന്ത്രിയുടെ ഈ മനോഭാവമാണ് പാര്‍ട്ടിയെ തോല്‍പ്പിച്ചതെന്ന് പ്രവര്‍ത്തകര്‍ വിലയിരുത്തുന്നു. ഗൊരഖ്പൂരില്‍ പാര്‍ട്ടിയുടെ തോല്‍വി പ്രവര്‍ത്തകര്‍ ആഘോഷിക്കുന്നുമുണ്ട്. പ്രാദേശിക തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാള്‍ ശക്തനാണ് താനെന്ന് അഹങ്കാരം യോഗിക്കുണ്ടെന്നും അതിനാല്‍ പ്രവര്‍ത്തകര്‍ വരെ അദ്ദേഹത്തെ കൈയ്യൊഴിഞ്ഞു എന്നാണ് സൂചന.
മോദി ബ്രാന്‍ഡ്
പ്രശ്‌നങ്ങള്‍ ഒരുപാട് ഉണ്ടെങ്കിലും രാജ്യത്ത് ഇപ്പോഴും മോദി ബ്രാന്‍ഡ് ശക്തമാണെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. എല്ലാ തരം ആളുകളെയും പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുന്നത് മോദിയുടെ ഭരണമാണെന്ന് ദേശീയ നേതൃത്വം കരുതുന്നുണ്ട്. ഉത്തര്‍പ്രദേശിലെ ഉപതിരഞ്ഞെടുപ്പില്‍ മോദി വലിയ രീതിയില്‍ ഇടപെടാത്തത് പ്രവര്‍ത്തകരെ പിന്നോട്ടടിപ്പിച്ചു എന്ന് വിലയിരുത്തലുണ്ട്. ഇത് വോട്ടിങ്ങിനെയും സ്വാധീനിച്ചു. ഗൊരഖ്പൂരിലും ഫൂല്‍പൂരിലും വളരെ കുറഞ്ഞ വോട്ടിങ് ശതമാനമാണ് രേഖപ്പെടുത്തിയത്. സാധാരണ ഗതിയില്‍ മോദി ബ്രാന്‍ഡിനെ ഉപയോഗപ്പെടുത്തിയാണ് ബിജെപി പ്രവര്‍ത്തകര്‍ വോട്ടു ചോദിക്കാറുണ്ടായിരുന്നത്. എന്നാല്‍ യുപിയില്‍ യോഗിയുടെ പേരില്‍ വോട്ടു ചോദിക്കാന്‍ പ്രവര്‍ത്തകര്ക്ക് താല്‍പര്യമില്ല എന്നാണ് മനസിലാവുന്നത്.
അമിത്ഷായുടെ തന്ത്രങ്ങള്‍
ഉത്തര്‍പ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത് നേരിട്ട് കാണാനെത്തിയിരുന്നു അമിത് ഷാ. എന്നാല്‍ പാര്‍ട്ടി ദയനീയമായി തോല്‍ക്കുന്നത് കാണാനായിരുന്നു അദ്ദേഹത്തിന്റെ വിധി. അമിത് ഷായുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ എല്ലാ തരത്തിലും പാളിയത് ഈ ഉപതിരഞ്ഞെടുപ്പിലാണ്. അതേസമയം തോല്‍വി എങ്ങനെ സംഭവിച്ചു എന്ന് ചര്‍ച്ച ചെയ്യുകയാണ് ബിജെപി ദേശീയ നേതൃത്വം. വോട്ടിങ് ശതമാനത്തില്‍ ബിജെപി ഇപ്പോഴും വളരെയധികം മുന്നിലാണ്. 2014ല്‍ കേശവ് പ്രസാദ് മൗര്യക്ക് 52.43 ശതമാനം വോട്ടുകളാണ് ലഭിച്ചത്. എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ എസ്പി-ബിഎസ്പി സഖ്യം ഒന്നിച്ച് നിന്നിട്ടും കിട്ടിയത് 46.95 വോട്ടുകളാണ്. ഇത് വോട്ടിങ് കുറഞ്ഞത് കൊണ്ട് മാത്രമുണ്ടായ തോല്‍വിയാണെന്ന് ബിജെപി കണക്കുകൂട്ടുന്നു.
2019ലെ വെല്ലുവിളികള്‍
2019ല്‍ ഭരണം നിലനിര്‍ത്താന്‍ ഇറങ്ങുന്ന മോദിക്ക് കാര്യങ്ങള്‍ അത്ര എളുപ്പമല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. മോദി ബ്രാന്‍ഡിന് ജനങ്ങള്‍ വോട്ടുചെയ്യുമെങ്കില്‍ പ്രാദേശിക നേതൃത്വത്തില്‍ വിള്ളല്‍ വീണത് വലിയ തലവേദനയാണ്. അതോടൊപ്പം സഖ്യകക്ഷികള്‍ കൊഴിഞ്ഞുപോവുന്നത് മറ്റൊരു തിരിച്ചടിയാണ്. ആന്ധ്രപ്രദേശില്‍ ടിഡിപി എന്‍ഡിഎ വിട്ടുകഴിഞ്ഞു. അതോടൊപ്പം അവിശ്വാസ പ്രമേയവും കൊണ്ടുവന്നിട്ടുണ്ട്. തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെ മോദിയുമായി തെറ്റിയിരിക്കുകയാണ്. ഗ്രാമീണ മേഖലയില്‍ വോട്ടു ക്രമാതീതമായി കുറയുന്നതാണ് ബിജെപിയെ ആശങ്കപ്പെടുത്തുന്നത്. ഇതിനൊപ്പം കര്‍ഷക രോഷങ്ങളെയും പാര്‍്ട്ടി നേരിടുന്നുണ്ട്. ഈ വെല്ലുവിളികളെ അതിജീവിച്ചാല്‍ ബിജെപി അനായാസം അധികാരത്തിലെത്തുമെന്നാണ് സൂചന.
അവിശ്വാസ പ്രമേയം പരിഗണിച്ചില്ല... പാര്‍ലമെന്‍റില്‍ ബഹളം... ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു!!
മോദി സർക്കാർ 'കുലുങ്ങുന്നു'! ആദ്യത്തെ അവിശ്വാസ പ്രമേയം; ലോക്സഭയിൽ നിർണ്ണായക നീക്കങ്ങൾ...
ചന്ദ്രബാബു നായിഡു എന്‍ഡിഎ വിട്ടത് എന്തുകൊണ്ട്? കേന്ദ്രത്തിന്റെ അവഗണന തിരിച്ചടിച്ചു