ശിവസേന വെറുതെ തെറ്റിപ്പിരിഞ്ഞതല്ല.... സീറ്റിന്റെ കാര്യത്തില്‍ തര്‍ക്കം, അമിത് ഷായുടെ നിര്‍ദേശം തള്ളി
ബിജെപിയുമായി സീറ്റിന്റെ കാര്യത്തില്‍ തര്‍ക്കമെന്ന് ശിവസേന
മുംബൈ: ബിജെപിയുടെ ഏറ്റവും വലിയ പ്രതിസന്ധി സഖ്യകക്ഷികളുടെ കൊഴിഞ്ഞുപോക്കാണ്. അതും ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇനി ഒരു വര്‍ഷം മാത്രം ശേഷിക്കെ. ബിജെപിയുടെ എല്ലാ കാലത്തെയും സഖ്യകക്ഷിയായ ശിവസേനയുടെ പിണക്കം ഇതുവരെ മാറിയിട്ടില്ല. കഴിഞ്ഞ ദിവസം ദേശീയ അധ്യക്ഷന്‍ അമിത് ഷാ നേരിട്ട് വന്ന് നടത്തിയ ചര്‍ച്ച പോലും പാളിയിരിക്കുകയാണ്. ഇനി മുതല്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് ശിവസേന പറഞ്ഞിരിക്കുന്നത്. ബിജെപിയുടെ ധാര്‍ഷ്ട്യമാണ് ഇതിന് പിന്നില്ലെന്നായിരുന്നു സൂചന. എന്നാല്‍ ശിവസേനയുമായി നടത്തിയ ചര്‍ച്ച മറ്റ് കാരണങ്ങള്‍ കൊണ്ടാണ് പരാജയപ്പെട്ടതെന്നാണ് സൂചന.
അതേസമയം അമിത് ഷായുമായി മഹാരാഷ്ട്രയിലെ സീറ്റ് സംബന്ധിച്ച് ചര്‍ച്ച നടത്തിയെങ്കിലും ഇതിലുള്ള അഭിപ്രായ ഭിന്നതകളാണ് ഇത്തരമൊരു പൊട്ടിത്തെറിയിലേക്ക് നയിച്ചതെന്നുമാണ് റിപ്പോര്‍ട്ട്. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയെ തന്നെ ശിവസേന പിന്തുണയ്ക്കുമെന്നാണ് അഭ്യൂഹം. മറ്റ് കക്ഷികള്‍ക്കൊപ്പം ചേരാന്‍ ഒരിക്കലും സേനയ്ക്ക് സാധിക്കില്ല എന്നതാണ് പ്രധാന പ്രശ്‌നം.
സീറ്റാണ് പ്രശ്‌നം.....
കൂടിക്കാഴ്ച്ചയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കാനായിരുന്നു ബിജെപിയും ശിവസേനയും തീരുമാനിച്ചത്. ഉദ്ധവ് താക്കറെ ഇക്കാര്യം നേരിട്ട് അറിയിക്കുകയും ചെയ്തു. എന്നാല്‍ തുടര്‍ന്ന് നടന്ന സീറ്റ് വീതംവെപ്പില്‍ ശിവസേനയ്ക്ക് അനുകൂലമായ തീരുമാനമുണ്ടായില്ല. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലും കഴിഞ്ഞ തവണത്തെ പ്രാമുഖ്യം ലഭിക്കണമെന്നായിരുന്നു ശിവസേനയുടെ ആവശ്യം. എന്നാല്‍ ഇക്കാര്യത്തില്‍ അമിത് ഷായ്ക്ക് അന്തിമ തീരുമാനമെടുക്കാനായില്ല.
ബിജെപിക്ക് സ്വാധീനമേറുന്നു
ബിജെപിക്ക് മഹാരാഷ്ട്രയില്‍ സ്വാധീനമേറി കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ശിവസേനയേക്കാള്‍ വലിയ ശക്തി ബിജെപിയാണ്. അതുകൊണ്ട് കഴിഞ്ഞ തവണത്തെ സീറ്റ് നല്‍കിയാല്‍ അത് ബിജെപിക്ക് ഗുണം ചെയ്യില്ലെന്ന് അമിത് ഷായ്ക്കറിയാം. 2014ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 260 സീറ്റില്‍ മത്സരിച്ച ബിജെപിക്ക് 122 സീറ്റ് ലഭിച്ചിരുന്നു. ഏറ്റവും വലിയ ഒറ്റകക്ഷിയും അവരായിരുന്നു. ശിവസേന 282 സീറ്റില്‍ മത്സരിച്ച് വെറും 63 സീറ്റാണ് നേടിയത്. ഈ സാഹചര്യത്തില്‍ അവര്‍ക്ക് ഇത്രയും സീറ്റുകള്‍ വീണ്ടും നല്‍കിയാല്‍ അത് ബിജെപിയുടെ സാധ്യതകളെ ഇല്ലാതാക്കുമെന്ന് അമിത് ഷാ കരുതുന്നു.
ലോക്‌സഭയില്‍ ഒത്തുതീര്‍പ്പായി
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തെ വ്യവസ്ഥയില്‍ സീറ്റുകള്‍ വീതംവെക്കാമെന്ന് ഇരുപാര്‍ട്ടികളും സമ്മതിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ 48 സീറ്റില്‍ ബിജെപി 26 സീറ്റിലും ശിവസേന 22 സീറ്റിലും മത്സരിക്കും. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശിവസേന പരാജയപ്പെട്ട സീറ്റുകള്‍ ബിജെപി നല്‍കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. നിയമസഭയിലെ 288 സീറ്റുകളില്‍ രണ്ട് പേരും ചേര്‍ന്ന് നേടിയത് 185 സീറ്റുകളാണ്. ബാക്കിയുള്ള 103 സീറ്റ് എങ്ങനെ വീതം വെക്കുമെന്ന കാര്യത്തിലാണ് തര്‍ക്കം നിലനില്‍ക്കുന്നത്.
മുഖ്യമന്ത്രി പദം
2014ന് മുമ്പുള്ള ബിജെപി-ശിവസേന ബന്ധത്തെ തിരിച്ചുകൊണ്ടുവരണമെന്നാണ് ഉദ്ധവ് താക്കറെ ആവശ്യപ്പെടുന്നത്. മുമ്പ് ശിവസേന 171 സീറ്റുകളിലും ബിജെപി 117 സീറ്റുകളിലുമായിരുന്നു മത്സരിച്ചിരുന്നത്. എന്നാല്‍ ഇന്ന് ശിവസേനയ്ക്ക് സ്വാധീനം നഷ്ടപ്പെട്ടെന്നാണ് ബിജെപി ദേശീയ നേതൃത്വം കരുതുന്നത്. നേരത്തെ ബാല്‍ താക്കറെയുള്ളപ്പോള്‍ ഏറ്റവും വലിയ ഒറ്റകക്ഷിക്കായിരുന്നു മുഖ്യമന്ത്രി സ്ഥാനം ലഭിച്ചിരുന്നത്. ഇപ്പോഴും അതേ രീതി തന്നെയാണ് പിന്തുടരുന്നത്. ഇത് തുടരാന്‍ തന്നെയാണ് ഇരുപാര്‍ട്ടികളും തീരുമാനിച്ചത്. 1995ല്‍ ശിവസേന ഏറ്റവും വലിയ പാര്‍ട്ടിയായപ്പോള്‍ മനോഹര്‍ ജോഷി മുഖ്യമന്ത്രിയായിരുന്നു.
അമിത് ഷായ്ക്ക് പിടിവാശി
സീറ്റില്‍ കുറവ് വരുത്താന്‍ ഒരു കാരണവശാലും തയ്യാറല്ലെന്നാണ് അമിത് ഷാ പറയുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ പിന്തുണയും അദ്ദേഹത്തിനുണ്ട്. നിലവില്‍ കിട്ടിയ 122 സീറ്റില്‍ കുറവ് വരുത്താന്‍ തയ്യാറാവേണ്ടതില്ലെന്നാണ് ഫട്‌നാവിസ് അമിത് ഷായോട് പറഞ്ഞിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പിലും ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പിലും മികച്ച പ്രകടനം കാഴ്ച്ച വച്ച ബിജെപിക്ക് ശിവസേനയെക്കാള്‍ സീറ്റ് കൂടുതല്‍ ലഭിക്കുമെന്ന ഉറപ്പും ഫട്‌നാവിസ് നല്‍കിയിട്ടുണ്ട്. മുതിര്‍ന്ന പാര്‍ട്ടിയാണ് എന്ന മനോഭാവം ഇനി നടക്കില്ലെന്ന മുന്നറിയിപ്പും ശിവസേനയ്ക്ക് ഫട്‌നാവിസ് നല്‍കിയിട്ടുണ്ട്.
പ്രതിപക്ഷം ശക്തം
ഒറ്റയ്ക്ക് മത്സരിച്ചാല്‍ അതിന്റെ നഷ്ടം ശിവസേനയ്ക്ക് തന്നെയാണെന്ന് ബിജെപി പറയുന്നു. കോണ്‍ഗ്രസും എന്‍സിപിയും ഈ അവസരം മുതലെടുത്ത് ഒരുമിച്ച് മത്സരിച്ചാല്‍ ബിജെപി എന്തായാലും തോല്‍ക്കുമെന്ന് ശിവസേന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അധികാരം കിട്ടുമെന്ന് ഒരിക്കലും വിചാരിക്കേണ്ട എന്നാണ് സേനയുടെ മുന്നറിയിപ്പ്. തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യത്തില്‍ തീരുമാനമായില്ലെങ്കില്‍ നഷ്ടം ബിജെപിക്ക് മാത്രമായിരിക്കുമെന്നും ശിവസേന തിരിച്ചടിച്ചിട്ടുണ്ട്. അതേസമയം ഇക്കാര്യം കൂടുതല്‍ ചര്‍ച്ചകളിലൂടെ തീരുമാനിക്കാമെന്ന് അമിത് ഷാ ഉദ്ധവ് താക്കറെയ്ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.
മാണിക്കായുള്ള ഒത്തുകളി നടന്നത് ചെങ്ങന്നൂരില്‍... കുര്യനെ ഒഴിവാക്കാന്‍ യുവ എംഎല്‍എമാര്‍ നാടകം കളിച്ചു
പിണറായി വിജയന് ആർഎസ്എസ് ഫോബിയ.. സംഘികളെ കണ്ടാൽ സാത്താൻ കുരിശ് കണ്ട പോലെ