കുമാരസ്വാമി സമാധാനത്തോടെ കർണാടക ഭരിക്കില്ല.. ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങി ബിജെപി
ബെംഗളൂരു: ദിവസങ്ങളുടെ മാത്രം ഇടവേളയില്‍ കര്‍ണാടക വീണ്ടുമൊരു സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയാവുകയാണ്. രാഷ്ട്രീയ നാടകങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവിലാണ് ജെഡിഎസ്- കോണ്‍ഗ്രസ് സര്‍ക്കാര്‍ കര്‍ണാടകത്തില്‍ അധികാരത്തിലേറുന്നത്. ജനാധിപത്യത്തിന്റെ വിജയമാണ് ഇതെന്ന് കോണ്‍ഗ്രസും ജെഡിഎസും അവകാശപ്പെടുമ്പോള്‍ ഇത് ജനാധിപത്യ വിരുദ്ധമാണ് എന്നാണ് ബിജെപിയുടെ ആരോപണം.
വൈകിട്ട് 4.30നാണ് എച്ച് ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ. ബുധനാഴ്ച സംസ്ഥാന വ്യാപകമായി സര്‍ക്കാരിനെതിരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് ബിജെപി ഒരുങ്ങുന്നത്. കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും അവിശുദ്ധ സഖ്യമാണ് എന്നാണ് ബിജെപിയുടെ ആരോപണം. കുമാരസ്വാമി സര്‍ക്കാര്‍ കാലാവധി തികയ്ക്കില്ലെന്നും ബിജെപി വെല്ലുവിളിക്കുന്നു.
104എംഎല്‍എമാരുമായി കര്‍ണാടക നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ് ബിജെപി. അതുകൊണ്ട് തന്നെ കുമാരസ്വാമിക്കും കോണ്‍ഗ്രസിനും ഭരണം സുഗമമായി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കില്ല എന്നുറപ്പാണ്. വൈകിട്ട് നടക്കുന്ന കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌ക്കരിക്കാനാണ് ബിജെപിയുടെ തീരുമാനം. മാത്രമല്ല സഖ്യസര്‍ക്കാരിനെതിരെ നാളെ ജനാധിപത്യ വിരുദ്ധ ദിനമായി ആചരിക്കുകയും ചെയ്യും.
സംസ്ഥാനത്തെ ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ വിധാന്‍ സൗധയ്ക്ക് മുന്നിലെ ഗാന്ധി പ്രതിമയ്ക്ക് താഴെ പ്രതിഷേധിക്കും. അതേസമയം പ്രവര്‍ത്തകര്‍ സംസ്ഥാനത്തൊട്ടാകെ കറുത്ത വേഷത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കര്‍ണാടക ബിജെപി ജനറല്‍ സെക്രട്ടറി സിടി രവി മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാര്‍ രൂപീകരണത്തിന് പിന്നാലെ കുമാരസ്വാമിക്ക് സഭയില്‍ വിശ്വാസ വോട്ട് തേടേണ്ടതുണ്ട്. എംഎല്‍എമാരെ ചാക്കിലാക്കാന്‍ ബിജെപി ശ്രമം തുടരുകയാണ് എന്ന് കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യം ആരോപിക്കുന്നു.