7 വെല്ലുവിളികള്‍, 2022ല്‍ ബിജെപിക്ക് പേടിക്കേണ്ടത് കോണ്‍ഗ്രസിനെ മാത്രമല്ല, പിഴച്ചാല്‍ തീര്‍ന്നു
ദില്ലി: ബിജെപിക്ക് സമ്മിശ്ര ഫലം ലഭിച്ച വര്‍ഷമാണ് 2021. കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ പരാജയപ്പെട്ടപ്പോള്‍ ചിലയിടങ്ങളില്‍ അധികാരം തിരിച്ചുപിടിക്കാന്‍ സാധിച്ചു. ബംഗാളിലെ തിരിച്ചടി നാണക്കേടാവുകയും ചെയ്തു. എന്നാല്‍ 2022ല്‍ നിറയെ വെല്ലുവിളികളാണ് ബിജെപിക്ക് മുന്നിലുള്ളത്. ബിജെപിയുടെ ഏറ്റവും വലിയ അധികാര വ്യാപനം നടക്കാന്‍ പോകുന്നത് അടുത്ത വര്‍ഷമാണ്.
മമതയ്ക്ക് ഗോവയില്‍ വന്‍ തിരിച്ചടി, പ്രമുഖ നേതാവ് രാജിവെച്ചു, ബിജെപിയേക്കാള്‍ വിഷമാണ് തൃണമൂല്‍
നിരവധി തിരഞ്ഞെടുപ്പുകളും ഒപ്പം പരിഹരിക്കേണ്ട പ്രശ്‌നങ്ങളും ബിജെപിക്ക് മുന്നിലുണ്ട്. യുപി പിടിക്കുകയാണ് ഇതില്‍ ഏറ്റവും വലിയ ടാര്‍ഗറ്റ്. അടുത്തിടെ വന്ന സര്‍വേ ഫലങ്ങളില്‍ ആശങ്കപ്പെടുത്തുന്ന കാര്യങ്ങള്‍ പറയുന്നുണ്ട്. അതേസമയം കോണ്‍ഗ്രസ് മാത്രമല്ല ബിജെപിക്ക് വെല്ലുവിളിയായി ഉണ്ടാവുകയെന്നാണ് വ്യക്തമാകുന്നത്.
ആദ്യത്തെ ലക്ഷ്യം ബിജെപി രാഷ്ട്രീയത്തിന്റെ അടിത്തറയായ ഗുജറാത്ത് ശക്തമാക്കുകയാണ്. ഒരു നല്ല പാര്‍ട്ടി പ്രതിപക്ഷമായിട്ടുണ്ടെങ്കില്‍ ബിജെപി ഗുജറാത്തില്‍ തകര്‍ന്ന് തരിപ്പണമാകും എന്നതാണ് അവസ്ഥ. 2022ല്‍ ഇവിടെ തിരഞ്ഞെടുപ്പ് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും സ്വന്തം തട്ടകമാണിത്. ഇത് നഷ്ടപ്പെടുത്തുന്നതും ദേശീയ തലത്തില്‍ തോല്‍ക്കുന്നതും ഒരുപോലെയാണ്. 2017ല്‍ കഷ്ടിച്ചാണ് പാര്‍ട്ടി രക്ഷപ്പെട്ടത്. 1995 മുതല്‍ ഗുജറാത്തില്‍ ഭരിക്കുന്ന ബിജെപിയാണ്. മോദി മുഖ്യമന്ത്രിയായ ശേഷം ഇവിടെ ബിജെപിയെ പരാജയപ്പെടുത്തുക അസാധ്യമായി മാറുകയായിരുന്നു. എന്നാല്‍ മോദി പ്രധാനമന്ത്രിയായ ശേഷം ഗുജറാത്തില്‍ ബിജെപി മോശം അവസ്ഥയിലേക്ക് വീഴുകയായിരുന്നു.
ഗുജറാത്തിലെ 2017 കണക്കുകള്‍ ഒട്ടു ആശ്വാസകരമല്ല. 99 സീറ്റാണ് ആകെ ബിജെപിക്ക് കിട്ടിയത്. 2012ല്‍ 127 സീറ്റിന്റെ വന്‍ നേട്ടം ബിജെപി സ്വന്തമാക്കിയിരുന്നു.അവിടെ നിന്നാണ് ഇത്തരമൊരു തകര്‍ച്ച നേരിട്ടത്. കോണ്‍ഗ്രസ് 77 സീറ്റ് നേടി വന്‍ കുതിപ്പ് നടത്തി. ബിജെപിക്ക് 49.5 ശതമാനം വോട്ടും കോണ്‍ഗ്രസിന് 41.5 ശതമാനം വോട്ടും ലഭിച്ചു. ജയത്തിന് ശേഷം മന്ത്രിസഭയും മുഖ്യമന്ത്രിയെയും തന്നെ മാറ്റിയിരുന്നു ബിജെപി കേന്ദ്ര നേതൃത്വം. ഇത്തവണ ജയിച്ചാല്‍ തുടര്‍ച്ചയായ ഏഴാം തവണ സംസ്ഥാനം ഭരിക്കുകയെന്ന നേട്ടം ബിജെപിക്ക് സ്വന്തമാകും. എന്നാല്‍ കോണ്‍ഗ്രസ് പതിയെ ശക്തരായി വരുന്നതും ഒപ്പം ആംആദ്മി പാര്‍ട്ടിയുടെ വരവും ബിജെപിക്ക് വന്‍ വെല്ലുവിളിയാണ്.
യുപി നിലനിര്‍ത്തുക 2022ല്‍ ബിജെപിയുടെ പ്രഥമ ടാര്‍ഗറ്റാണ്. ബിജെപിക്ക് കിട്ടാക്കനിയായ ഉത്തര്‍പ്രദേശ് പാര്‍ട്ടിക്ക് നേടിക്കൊടുത്തതും മോദിയായിരുന്നു. 2014ലെ ലോക്‌സബാ തിരഞ്ഞെടുപ്പോടെ യുപി രാഷ്ട്രീയം ബിജെപിക്കൊപ്പമായിരുന്നു. പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 325 സീറ്റാണ് ബിജെപി സഖ്യം നേടിയത്. ബിജെപി ഒറ്റയ്ക്ക് നേടിയത് 312 സീറ്റാണ്. 40 ശതമാനം വോട്ടും പാര്‍ട്ടി സ്വന്തമാക്കി. എസ്പി തകര്‍ന്ന് തരിപ്പണമായി. 47 സീറ്റ് ആകെ കിട്ടിയത്. ഇത്തവണ പക്ഷേ കളി കാര്യമാകും. അഞ്ച് വര്‍ഷം കൊണ്ട് പലവിധത്തിലാണ് ബിജെപി വെല്ലുവിളി നേരിടുന്നത്. അഖിലേഷ് ജാതിസമവാക്യം ഇത്തവണ ബിജെപിക്ക് എതിരായി മാറ്റിയിട്ടുണ്ട്.
ബിജെപിക്ക് അടുത്ത വര്‍ഷം നേടേണ്ട ഏറ്റവും വലിയ കാര്യമാണ് യുപി നിലനിര്‍ത്തുകയയെന്നത്. ദില്ലിയിലേക്കുള്ള അധികാരത്തിന്റെ താക്കോല്‍ യുപിയിലാണെന്ന്് ഏത് രാഷ്ട്രീയ പാര്‍ട്ടിക്കും അറിയാം. 2024ല്‍ ഏതൊരു പാര്‍ട്ടിയേക്കാളും കൂടുതലായി ബിജെപിക്കാണ് ആവശ്യം. 80 സീറ്റ് യുപിയില്‍ നിന്നുണ്ട്. ഇതില്‍ ബഹുഭൂരിപക്ഷം നേടുന്നവര്‍ക്ക് കേന്ദ്രത്തില്‍ അധികാരം ഉറപ്പിക്കാം. എന്നാല്‍ അടുത്ത് വന്ന സര്‍വേകളെല്ലാം ബിജെപിയും എസ്പിയും തമ്മിലുള്ള വോട്ട് ശതമാനം കുറഞ്ഞ് വരികയാണെന്ന് പ്രവചിക്കുന്നു. 2017ലെ നേട്ടം ആവര്‍ത്തിക്കുക ബിജെപിക്ക് കഠിനമായിരിക്കും. ബിജെപിക്ക് ആകെ പ്രതിരോധത്തിലാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പകരം പ്രധാനമന്ത്രി തന്നെ പ്രചാരണം ഏറ്റെടുത്തത് ഇതിന്റെ ലക്ഷണമാണ്.
ഉത്തരാഖണ്ഡാണ് പ്രതിസന്ധി പരിഹരിക്കേണ്ട മറ്റൊരു സംസ്ഥാനം. തീരെ എളുപ്പമല്ല. ഇവിടെയാണ് ഏറ്റവും ശക്തമായ ഭരണവിരുദ്ധ വികാരമുള്ളത്. നേരത്തെ ഏറ്റവും മോശം മുഖ്യമന്ത്രിയും ഈ സംസ്ഥാനത്ത് തന്നെയായിരുന്നു. തുടര്‍ച്ചയായ രണ്ടാം തവണ ഇവിടെ അധികാരം പിടിക്കാമെന്ന് ബിജെപി കരുതുന്നു. ഇവിടെ പൂജാരികളും സൈനികരുമെല്ലാം കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നിട്ടുണ്ട്. അഞ്ച് വര്‍ഷത്തിനിടെ മൂന്ന് മുഖ്യമന്ത്രിമാരാണ് സംസ്ഥാനത്തെത്തിയത്. ത്രിവേന്ദ്ര സിംഗ് റാവത്ത് ആയിരുന്നു തുടക്കത്തില്‍ മുഖ്യമന്ത്രി. പിന്നീട് തിരാത് സിംഗ് റാവത്ത് മുഖ്യമന്ത്രിയായി. അവസാനം പുഷ്‌കര്‍ സിംഗ് ധമിയിലെത്തി. ഹരീഷ് റാവത്ത് തിരിച്ചെത്തിയത് കൊണ്ട് ബിജെപിക്ക് കോണ്‍ഗ്രസിനെ വീഴ്ത്തുക ദുഷ്‌കരമാകും.
നോര്‍ത്ത് ഈസ്റ്റില്‍ ബിജെപിക്ക് പോപ്പുലാരിറ്റി തെളിയിക്കേണ്ടതുണ്ട്. മണിപ്പൂരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കുന്നുണ്ട്. അത് വീണ്ടും ജയിച്ച് സര്‍ക്കാരുണ്ടാക്കുകയാണ് ബിജെപിക്ക് ഇതിനായി ചെയ്യേണ്ടത്. 2017ല്‍ 21 സീറ്റാണ് ആകെ ബിജെപി നേടിയത്. കോണ്‍ഗ്രസ് 28 സീറ്റ് നേടി. എന്നാല്‍ മറ്റ് പാര്‍ട്ടികളെ കൂടി ബിജെപി ഇവിടെ അധികാരം പിടിക്കുകയായിരുന്നു. ഇത്തവണ ഇവിടെ വെല്ലുവിളിയുണ്ടെങ്കിലും പ്രതിപക്ഷം ദുര്‍ബലമാണ്. അതുകൊണ്ട് രണ്ടാം തവണയും അധികാരത്തില്‍ വരാന്‍ സാധ്യതയുണ്ട്. ഗോവയിലും സമാന അവസ്ഥയായിരുന്നു. 13 സീറ്റാണ് ആകെ ബിജെപിക്ക് ലഭിച്ചത്. എന്നാല്‍ ചെറുപാര്‍ട്ടികളെ കൂടി ബിജെപി അധികാരത്തില്‍ വരികയായിരുന്നു. മനോഹര്‍ പരീക്കറില്ലാത്ത തിരഞ്ഞെടുപ്പാണിത്. കുറച്ചധികം ഗോവ പിടിക്കാന്‍ ബിജെപി ബുദ്ധിമുട്ടേണ്ടി വരും.
പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പും അതുപോലെ ബിജെപിക്ക് നിര്‍ണായകമാണ്. അകാലിദള്‍ ഇല്ലാതെയാണ് ഇത്തവണ മത്സരം. അമരീന്ദര്‍ സിംഗിന്റെ പാര്‍ട്ടി ഇത്തവണ ബിജെപിക്കൊപ്പമുണ്ട്. കര്‍ഷക സമരം അടക്കം ബിജെപിയെമോശമായി ബാധിച്ചിട്ടുണ്ട്. എന്നാല്‍ ബിജെപി ഇവിടെ വന്‍ ശക്തിയല്ല. അടിത്തറ മെച്ചപ്പെടുത്തേണ്ടതുണ്ട് പാര്‍ട്ടിക്ക്. നിലവില്‍ കോണ്‍ഗ്രസിന് 77 സീറ്റാണ് ഉള്ളത്. ബിജെപിക്ക് കഴിഞ്ഞ തവണ ആകെ നേടാനായത് 3 സീറ്റാണ്. മത്സരിച്ചത് 23 സീറ്റിലും. പഞ്ചാബിലെ അതിര്‍ത്തി വിഷയം അടക്കം ബിജെപി ശക്തമായി ഉന്നയിക്കുന്നുണ്ട്. ഇടയ്ക്കിടെ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത് ബിജെപിക്ക് ഗുണകരമായി മാറിയിരിക്കുകയാണ്. എന്നാല്‍ പഞ്ചാബില്‍ വലിയ പാര്‍ട്ടിക്കൊപ്പമല്ലാതെ നേട്ടം സ്വന്തമാക്കുക ബിജെപിക്ക് ദുഷ്‌കരമാണ്.
അടുത്ത വര്‍ഷത്തെ ഏറ്റവും വലിയ വെല്ലവിളി ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പാണ്. അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ വന്‍ തോല്‍വിയാണ് ബിജെപി നേരിട്ടത്. മൂന്ന് നിയമസഭാ സീറ്റിലും ജയം കോണ്‍ഗ്രസിനൊപ്പായിരുന്നു. ഒരു ലോക്‌സഭാ സീറ്റും കോണ്‍ഗ്രസ് കൊണ്ടുപോയി. ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ സംസ്ഥാനവും, മുഖ്യമന്ത്രി ജയറാം താക്കൂറിന്റെ മണ്ഡലവുമാണ് നഷ്ടപ്പെട്ടത്. 2017ല്‍ 44 സീറ്റ് ബിജെപി നേടിയിരുന്നു. 48.79 ശതമാനം വോട്ടാണ് ലഭിച്ചത്. എന്നാല്‍ ഉപതിരഞ്ഞെടുപ്പോടെ ഹിമാചല്‍ കൈവിടുമെന്ന കാര്യം ഹൈക്കമാന്‍ഡ് ഉറപ്പിച്ചിരിക്കുകയാണ്. ജനവിശ്വാസം വീണ്ടുടെുക്കണമെങ്കില്‍ വികസന പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ സാധിക്കൂ.
രാഹുല്‍ 2022ല്‍ എത്തും, ബ്ലോക് തലം മുതല്‍ തിരഞ്ഞെടുപ്പ്, കോണ്‍ഗ്രസില്‍ മാറ്റം ഉറപ്പ്
Recommended Video