നിതിൻ ഗഡ്കരിയും ചൗഹാനും പുറത്ത്, യോഗിയുമില്ല; ഉന്നതാധികാര സമിതി അഴിച്ച് പണിഞ്ഞ് ബിജെപി
ദില്ലി: പ്രമുഖരെ ഒഴിവാക്കി ഉന്നതാധികാര സമിതി അഴിച്ച് പണിഞ്ഞ് ബി ജെ പി. കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡും കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയുമാണ് പുനഃസംഘടിപ്പിച്ചത്. പുനഃസംഘടനയിൽ മുതിർന്ന നേതാവും കേന്ദ്രമന്ത്രിയുമായ നിതിൻ ഗഡ്കരി, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ എന്നിവരെയാണ് ഒഴിവാക്കിയത്. കർണാടക മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയെ ബോർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ബോർഡിൽ ഇടം പിടിച്ചു. മുഖ്യമന്ത്രിമാരെയും സംസ്ഥാന അധ്യക്ഷന്മാരെയും മറ്റ് പ്രധാന സ്ഥാനങ്ങളൊക്കെയും തീരുമാനിക്കുന്ന ബി ജെ പിയുടെ ഉന്നതാധികാര സമിതിയാണ് പാർലമെന്ററി ബോർഡ്.

യെദ്യൂരപ്പയേയും ഫഡ്നാവിസിനേയും കൂടാതെ കേന്ദ്രമന്ത്രി സർബാനന്ത സോനോവാൾ, കെ ലക്ഷ്മൺ, ഇഖ്ബാൽ സിംഗ് ലാൽപുര, സുധ യാദവ്, സത്യനാരായൺ ജാട്ടിയ എന്നിവരാണ് ബോർഡിലെ പുതുമുഖങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ, രാജ്നാഥ് സിങ് തുടങ്ങിയവരാണ് ബോർഡിലെ മറ്റ് അംഗങ്ങൾ. പാർലമെന്ററി ബോർഡിൽ 11 അംഗങ്ങളാണ് ഉള്ളത്.

യുപിയിലെ നിയമസഭ തിരഞ്ഞെടുപ്പിലെ കൂറ്റൻ വിജയത്തിന്റെ പശ്ചാത്തലത്തിൽ യോഗി ആദിത്യനാഥിനെ ഉന്നതാധികാര സമിതിയിൽ ഉൾപ്പെടുത്തിയേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും പരിഗണിക്കപ്പെട്ടില്ല. ദേവേന്ദ്ര ഫഡ്നാവിസിനെ ഇലക്ഷൻ കമ്മിറ്റിയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ശിവസേന വിമതനായ ഏക്‌നാഥ് ഷിൻഡെക്കൊപ്പം മഹാരാഷ്ട്രയിൽ ബിജെപി അധികാരത്തിലെത്തിയപ്പോൾ ഉപമുഖ്യമന്ത്രി സ്ഥാനമായിരുന്നു ഫഡ്നാവിസിന് ലഭിച്ചത്. ഈ സാഹചര്യത്തിലാണ് നിയമനമെന്നാണ് സൂചന.

അടുത്ത കർണാടക നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് യെദ്യൂരപ്പയെ ഉൾപ്പെടുത്തിയിരിക്കുന്നതാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങളെ തുടർന്ന് കഴിഞ്ഞ വർഷം യെദ്യൂരപ്പയെ കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി നിർത്തിയിരുന്നു. ലിഗായത്ത് വിഭാഗത്തിലെ സമുന്നതാനായ നേതാവായ യെഡ്ഡിയെ മാറ്റുന്നതിൽ ശക്തമായ എതിർപ്പ് പല കോണുകളിൽ നിന്നും ഉയർന്നെങ്കിലും ഇതൊന്നും വകവെയ്ക്കാതെയായിരുന്നു നീക്കം. പദവി നഷ്ടമായത് മുതൽ നേതൃത്വവുമായി കടുത്ത അകൽച്ചയാണ് യെദ്യൂരപ്പ. യെഡ്ഡിയെ പോലൊരു നേതാവ് ഇടഞ്ഞാൽ അത് തിരഞ്ഞെടുപ്പിൽ ബി ജെ പിയെ സംബന്ധിച്ച് വലിയ തിരിച്ചടിയാകും. ഈ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ അദ്ദേഹത്തിന്റെ സഹകരണം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിയമനം.

15 അംഗ തിരഞ്ഞെടുപ്പ് സമിതിയിൽ നിന്നും ഷാനവാസ് ഹുസൈന്‍, ജുവല്‍ ഒറാം എന്നിവര്‍ പുറത്തായി.ജെപി നദ്ദ, നരേന്ദ്ര മോദി, രാജ്‌നാഥ് സിംഗ്, അമിത് ഷാ, സർബാനന്ദ സോനോവാൾ, കെ ലക്ഷ്മൺ, ഇഖ്ബാൽ സിംഗ് ലാൽപുര, സുധ യാദവ്, സത്യനാരായണൻ ജാതി, ഭൂപേന്ദ്ര യാദവ്, ഓം മാത്തൂർ, ബിഎൽ സന്തോഷ്, വാനതി ശ്രീനിവാസ് എന്നിവരാണ് തിരഞ്ഞെടുപ്പ് സമിതിയിലെ മറ്റ് അംഗങ്ങൾ.

അതേസമയം നിതിൻ ഗഡ്കരിയെ ഒഴിവാക്കിയ നടപടി പാർട്ടി നേതാക്കൾക്കിടയിൽ തന്നെ വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. മോദി സർക്കാരിലെ ഏറ്റവും മുതിർന്ന മന്ത്രിമാരിൽ ഒരാളായ ഗഡ്കരി മുൻ ബി ജെ പി അധ്യക്ഷൻ കൂടിയാണ്. സാധാരണ നിലയിൽ മുൻ അധ്യക്ഷൻമാരെ സമിതിയിൽ ഉൾപ്പെടുത്തുന്നതാണ് ബി ജെ പിയിലെ പതിവ് രീതി. ഗഡ്കരിയെ ഒഴിവാക്കിയ നടപടിയോട് ആർ എസ് എസ് നേതൃത്വം ഏത് രീതിയിൽ പ്രതികരിക്കുകയെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. കേന്ദ്രമന്ത്രിസഭയിൽ ആർ എസ് എസ് പിന്തുണ ഉള്ള പ്രധാന നേതാവാണ് ഗഡ്കരി.
മോളേ ദിലൂ...ഇതു മോഡേണ്‍ നാഗവല്ലി.. സൗന്ദര്യവും മെയ് വഴക്കവും.. വീണ്ടും പൊളിച്ചു.. വൈറല്‍ ഫോട്ടോകള്‍












Click it and Unblock the Notifications