'മണിപ്പൂരിൽ നിന്ന് സ്ത്രീകളുടെയും കുട്ടികളുടെയും കരച്ചിൽ നിങ്ങൾ കേൾക്കുന്നില്ലേ?'; മോദിയോട് കോൺഗ്രസ് എംപി
ന്യൂഡൽഹി: കലാപബാധിത സംസ്ഥാനമായ മണിപ്പൂർ സന്ദർശിക്കാൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് കോൺഗ്രസ് എംപി ആൽഫ്രഡ് ആർതർ. ലോക്‌സഭയിൽ നടത്തിയ വൈകാരികമായ പ്രസംഗത്തിലാണ് ആൽഫ്രഡ് മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രിയുടെ അടിയന്തര ഇടപെടൽ തേടിയത്. മണിപ്പൂരിൽ നിന്ന് വീടുകളിലേക്ക് മടങ്ങാൻ കഴിയാത്ത കുട്ടികളുടെയും സ്ത്രീകളുടെയും കരച്ചിൽ നിങ്ങൾ കേൾക്കുന്നില്ലേ എന്നും പ്രധാനമന്ത്രിയോട് ആൽഫ്രഡ് ചോദിച്ചു.
ലോക്‌സഭയിലെ ബജറ്റ് സമ്മേളനത്തിലായിരുന്നു ആർതർ നരേന്ദ്ര മോദിക്കെതിരെ വിമർശനം ശരം ഉന്നയിച്ചു കൊണ്ട് മണിപ്പൂർ വിഷയം മുഖ്യധാരയിലേക്ക് എടുത്തിട്ടത്. എന്തുകൊണ്ടാണ് എൻഡിഎ-ബിജെപി സർക്കാർ മണിപ്പൂർ സന്ദർശിക്കാൻ താൽപര്യം കാട്ടാത്തതെന്നും ആൽഫ്രഡ് ചോദിച്ചു. 2023 മെയ് മൂന്ന് വരെ നിരന്തരം സംസ്ഥാനം സന്ദർശിച്ചവരാണ് ഇവരെന്നും ആൽഫ്രഡ് ചൂണ്ടിക്കാട്ടി.

Courtesy: Sansad TV
എന്തുകൊണ്ടാണ് മുഖ്യമന്ത്രി എൻ ബിരേൻ സിംഗിനെ മാറ്റാത്തതെന്ന് പ്രധാനമന്ത്രിയോട് ചോദിച്ച അദ്ദേഹം സമാധാനം പുനസ്ഥാപിക്കാനായി ഒരാളെ മാറ്റുന്നതിന് എന്താണ് ഇത്ര ബുദ്ധിമുട്ടുള്ളതെന്നും അദ്ദേഹം ചോദിച്ചു. 'ഒരു ചെറിയ സംസ്ഥാനത്ത് നിങ്ങൾക്ക് സമാധാനം കൊണ്ടുവരാൻ കഴിയുന്നില്ലെങ്കിൽ, ഇത്രയും വലിയ രാജ്യത്ത് എങ്ങനെ സമാധാനം നിലനിർത്തും?' എന്നായിരുന്നു കോൺഗ്രസ് എംപിയുടെ ചോദ്യം.
'കഴിഞ്ഞ 15 മാസമായി പല തെറ്റായ കാരണങ്ങളാലും എന്റെ സംസ്ഥാനം വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. ധനമന്ത്രി നിർമല സീതാരാമൻ സഭയിൽ വെച്ച ബജറ്റ് ഞാൻ പരിശോധിച്ചു. ഈ ഘട്ടത്തിൽ മണിപ്പൂർ ഏറ്റവും കുറഞ്ഞ പ്രതിശീർഷ വരുമാനമുള്ള സംസ്ഥാനമാണെന്നും ഏറ്റവും ഉയർന്ന പണപ്പെരുപ്പമുള്ള സംസ്ഥാനമാണെന്നും അവർ മനസിലാക്കിയില്ല. വരുമാനത്തിൽ ഏറ്റവും താഴ്ന്നതും ഉയർന്ന വില നൽകുന്നതുമായ ഒരു സംസ്ഥാനം എങ്ങനെ നിലനിൽക്കുമെന്നാണ് നിങ്ങൾ കരുതുന്നത്?' അദ്ദേഹം സഭയിൽ ചോദിച്ചു.
കഴിഞ്ഞ 35 വർഷത്തിനിടയിലെ ഏറ്റവും വലിയ വംശീയ സംഘർഷവും സംസ്ഥാനത്തുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കവും ഉദ്ധരിച്ച ആൽഫ്രഡ് നിർമ്മല സീതാരാമൻ അവതരിപ്പിച്ചത് തീർത്തും ജനവിരുദ്ധമായ ബജറ്റാണെന്നും ആക്ഷേപിച്ചു.
വ്യക്തികളേക്കാൾ വലുതാണ് രാജ്യം എന്ന് സൂചിപ്പിച്ച ആർതർ, വ്യത്യസ്‌ത വംശങ്ങളെയും മതങ്ങളെയും സമുദായങ്ങളെയും പ്രതിനിധീകരിക്കുന്ന സുഹൃത്തുക്കൾക്കൊപ്പമാണ് താൻ വളർന്നതും പഠിച്ചതുമെന്നും ചൂണ്ടിക്കാട്ടി. 'ഞാൻ ഒരു ക്രിസ്ത്യാനിയാണെന്ന് പറയേണ്ട ആവശ്യം എനിക്കൊരിക്കലും വന്നിട്ടില്ല. ഞാൻ ഒരു ക്രിസ്ത്യാനിയാണെന്നോ ഞാൻ ഹിന്ദുവെന്നോ മുസ്ലീം ആണെന്നോ ഒരിക്കലും പറയാൻ ആഗ്രഹിക്കുന്നുമില്ല" അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications