കമ്പനി ഡയറക്ടറെ ഭീഷണിപ്പെടുത്തി: നീരവ് മോദിക്കെതിരെ ക്രിമിനല്‍ ഭീഷണിക്കുറ്റം ചുമത്തി സിബിഐ!!
മുംബൈ: കോടികളുടെ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട വജ്രവ്യാപാരി നീരവ് മോദിക്കെതിരെ സിബിഐ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. സ്വന്തം സ്ഥാപനത്തിലെ ഡമ്മി ഡയറക്ടറെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ചാണ് ക്രിമിനല്‍ കുറ്റം ചുമത്തി അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്. പഞ്ചാബ് നാഷണല്‍ ബാങ്കിലെ ജീവനക്കാരനായ ജയ്പ്രസാദ്, നേഹല്‍ മോദി, അമിത് മഗ്ല, സന്ദീപ് മിസ്ത്രി, മിഹിര്‍ ബന്‍സാലി തുടങ്ങിയ അഞ്ച് പേരെയും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ യുകെയില്‍ കോടതി നടപടികള്‍ നേരിടുന്ന മോദി പിഎന്‍ബിയില്‍ നിന്നും 6498.20 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ പ്രതിയാണ്.
സിബിഐ അഭിഭാഷകന്‍ എ ലിമോസിന്‍ വഴി സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ പിഎന്‍ബി റിട്ടയേര്‍ഡ് ഡെപ്യൂട്ടി മാനേജര്‍ ഗോകുല്‍നാഥ് ഷെട്ടിയുടെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും അക്കൗണ്ടിലേക്ക് അനധികൃതമായി ലഭിച്ച തുക സംബന്ധിച്ച വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇരുവരുടെയും അക്കൗണ്ടുകളിലേക്കായി 2 കോടി രൂപയാണ് 2014-2017 കാലയളവില്‍ നിക്ഷേപിച്ചിരിക്കുന്നത്. ഇപ്പോള്‍ ജയിലില്‍ കഴിയുന്ന ഷെട്ടി, 2017 മെയ് മാസത്തില്‍ ബാങ്കില്‍ നിന്ന് വിരമിച്ച ശേഷവും നീരവ് മോദിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. കൂടാതെ ഷെട്ടിയുടെ മകന് മുംബൈയിലെ കോളജില്‍ പ്രവേശനം നല്‍കാനായി നീരവ് നല്‍കിയ ശുപാര്‍ശ കത്ത് അടങ്ങിയ ഇമെയിലും സിബിഐ സമര്‍പ്പിച്ചു.

അന്വേഷണം ആരംഭിച്ചതിന് ശേഷം ഹോങ്കോങ്, ദുബായ് ആസ്ഥാനമായുള്ള സ്ഥാപനങ്ങളിലെ ഡമ്മി ഡയറക്ടര്‍മാരെയും ജീവനക്കാരെയും മോദിയും മറ്റുള്ളവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. അന്വേഷണവുമായി അവര്‍ സഹകരിക്കുന്നത് ഒഴിവാക്കാനായി കെയ്‌റോയിലേക്ക് കൊണ്ടുപോയതായി സിബിഐ അവകാശപ്പെട്ടു. തനിക്കെതിരെ മൊഴി നല്‍കിയാല്‍ കൊന്നുകളയുമെന്ന ഭീഷണിയുമായി മോദി ഫോണ്‍ വിളിച്ചതായും കുറ്റപത്രത്തിൽ പറയുന്നു.












Click it and Unblock the Notifications