ബിജെപി എംഎല്‍എ കുടുങ്ങും!! പീഡനത്തിന് തെളിവുണ്ടെന്ന് സിബിഐ, കേസ് അട്ടിമറിച്ചു... എല്ലാവരും കുടുങ്ങും
ബിജെപി എംഎല്‍എയ്‌ക്കെതിരെ പീഡനത്തിന് തെളിവുണ്ടെന്ന് സിബിഐ
ലഖ്‌നൗ: ബിജെപി എംഎല്‍എ കുല്‍ദീപ് സെങ്കാര്‍ പീഡിപ്പിച്ചെന്ന ഉന്നാവോയിലെ പെണ്‍കുട്ടിയുടെ വാദങ്ങള്‍ സത്യമാണെന്ന് സിബിഐ. ഇതിന് തെളിവുകള്‍ ലഭിച്ചതായും അന്വേഷണ സംഘം വ്യക്തമാക്കി. കുല്‍ദീപും സഹോദരന്‍ അതുലും ചേര്‍ന്ന് തന്നെ കൂട്ടബലാത്സംഗം ചെയ്‌തെന്നായിരുന്നു പെണ്‍കുട്ടി ആരോപിച്ചിരുന്നത്. തന്റെ അമ്മാവന്‍മാരാണ് കുല്‍ദീപിനെ പരിചയപ്പെടുത്തി തന്നതെന്നും പിന്നീട് ഇയാള്‍ ഇത് മുതലെടുത്താണ് തന്നെ ബലാത്സംഗം ചെയ്തതെന്നും യുവതി പറഞ്ഞിരുന്നു.
നേരത്തെ പോലീസും സര്‍ക്കാരും കേസെടുക്കാതെ നോക്കിനിന്ന സംഭവത്തില്‍ യുവതിയും കുടുംബവും ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അതും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നില്‍. ഇതോടെയാണ് സംഭവം വിവാദമായത്. ഇവരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും പിതാവ് അവിടെ വച്ച് മരിക്കുകയും ചെയ്തതോടെ പ്രശ്‌നം കൂടുതല്‍ വഷളായി. തുടര്‍ന്നാണ് എംഎല്‍എക്കെതിരെ കേസെടുക്കാനും സിബിഐ അന്വേഷണം നടത്താനും സര്‍ക്കാര്‍ തയ്യാറായത്.
എല്ലാം സത്യം
കുല്‍ദീപ് പീഡിപ്പിച്ചു എന്ന് പറഞ്ഞത് സത്യമാണെന്ന് സിബിഐ പറഞ്ഞു. അന്വേഷണത്തില്‍ കുല്‍ദീപിനെതിരയെും സഹോദരന്‍ അതുലിനെതിരെയും ശക്തമായ തെളിവുകള്‍ ലഭിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കി. ഫോറന്‍സിക് തെളിവുകള്‍ പീഡനം നടന്നിട്ടുണ്ടെന്ന് സ്ഥിരീകരിക്കുന്നുണ്ട്. പെണ്‍കുട്ടി പറയുന്നതിന്റെ വാസ്തവത്തെ പറ്റി ഗ്രാമവാസികളോട് അന്വേഷിക്കുകയും ചെയ്‌തെന്ന് സിബിഐ പറഞ്ഞു. മാക്കി ഗ്രാമത്തില്‍ ഇയാളുടെ വീട്ടില്‍ വച്ചാണ് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതെന്ന് കണ്ടെത്തിയിട്ടുണ്ട്.
നിരവധി പേരെ ചോദ്യം ചെയ്തു
കേസുമായി ബന്ധപ്പെട്ട് നിരവധി പേരെയാണ് സിബിഐ ചോദ്യം ചെയ്തത്. സംശയമുള്ളവരെയം കുറ്റാരോപിതരെയും ചോദ്യം ചെയ്തിരുന്നു. ഇവരെല്ലാം പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് മൊഴി നല്‍കിയിട്ടുണ്ട്. ഇത് കേസില്‍ നിര്‍ണായകമായിരിക്കുകയാണ്. അതേസമയം കേസില്‍ ഉള്‍പ്പെട്ടവരും എംഎല്‍എയ്‌ക്കെതിരെ മൊഴി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ഈ മൊഴി ഉപയോഗിച്ച് കുല്‍ദീപിനെ കുരുക്കാനാണ് സിബിഐ ലക്ഷ്യമിടുന്നത്.
പോലീസിന്റെ സഹായം
കുല്‍ദീപിനെതിരായ കേസ് അട്ടിമറിക്കാനാണ് പോലീസ് ശ്രമിച്ചതെന്ന് സിബിഐയുടെ റിപ്പോര്‍ട്ടിലുണ്ട്. പെണ്‍കുട്ടി ആവര്‍ത്തിച്ച് പറഞ്ഞിട്ടും എംഎല്‍എയുടെയും മറ്റ് പ്രമുഖരുടെയും പേരുകള്‍ കുറ്റപ്പത്രത്തില്‍ നിന്നൊഴിവാക്കാനാണ് പോലീസ് ശ്രമിച്ചത്. ജൂണ്‍ 20ന് തയ്യാറാക്കിയ എഫ്‌ഐആറില്‍ കുല്‍ദീപിന്റെ പേര് ഇല്ലെന്നും സിബിഐ പറയുന്നു. കുറ്റപ്പത്രത്തില്‍ പ്രതികള്‍ രക്ഷപ്പെടാനുള്ള ഒരുപാട് പഴുതുകളും പോലീസ് തയ്യാറാക്കി വച്ചിരുന്നു. ഇത് ഗൗരവത്തോടെയാണ് കാണുന്നതെന്ന് സിബിഐ പറഞ്ഞു. ബിജെപി നേതാക്കളില്‍ നിന്ന് പോലീസിന് സമ്മര്‍ദമുണ്ടായിരുന്നുവെന്നാണ് സൂചന.
വൈദ്യപരിശോധന വൈകിപ്പിച്ചു
കേസ് ഇത്രത്തോളം വൈകാന്‍ കാരണം യുപി പോലീസാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മന:പ്പൂര്‍വം കേസ് വൈകിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വൈദ്യപരിശോധന പോലും പോലീസ് വൈകിപ്പിച്ചു. ഇതെല്ലാം കുല്‍ദീപിനെ രക്ഷപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു. അതേസമയം പെണ്‍കുട്ടിയുടെ മൊഴി മജിസ്‌ട്രേറ്റിന് മുമ്പാകെ സിബിഐ രേഖപ്പെടുത്തിയിട്ടുണ്ട്. കുല്‍ദീപാണ് തന്നെ പീഡിപ്പിച്ചതെന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് പെണ്‍കുട്ടി വ്യക്തമാക്കി.
ജോലി വാഗ്ദാനം ചെയ്ത്.....
2017 ജൂണ്‍ നാലിന് ജോലി വാഗ്ദാനം ചെയ്താണ് പെണ്‍കുട്ടിയെ എംഎല്‍എയുടെ വീട്ടിലെത്തിക്കുന്നത്. കുല്‍ദീപിന്റെ സഹായിയായ ശശി സിംഗാണ് ഇതിന് വേണ്ട കാര്യങ്ങള്‍ ചെയ്തത്. ഇവിടെ വച്ചാണ് ബലാത്സംഗം ചെയ്തത്. എന്നാല്‍ ഭീഷണിപ്പെടുത്തിയതിനാല്‍ പെണ്‍കുട്ടി ഇക്കാര്യങ്ങളൊന്നും പുറത്തുപറഞ്ഞില്ല. ജൂണ്‍ 11ന് പെണ്‍കുട്ടിയെ ശുഭം സിംഗ്, അവദ് നാരായണ്‍, ബ്രിജേഷ് യാദവ് എന്നിവര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി. 11 മുതല്‍ 19 വരെ ഇവര്‍ തുടര്‍ച്ചയായി പെണ്‍കുട്ടിയെ ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ വച്ച് കൂട്ടബലാത്സംഗം ചെയ്‌തെന്നാണ് മറ്റൊരു കേസ്.
അമ്മയുടെ മൊഴി
പെണ്‍കുട്ടിയുടെ അമ്മയാണ് പോലീസിന് ആദ്യം പരാതി നല്‍കിയത്. ഇവര്‍ സിബിഐക്ക് മൊഴില്‍ നല്‍കിയിട്ടുണ്ട്. ശശി സിംഗാണ് എല്ലാ കാര്യങ്ങളും ഒത്താശ ചെയ്തതെന്നാണ് ഇവരുടെ മൊഴി. അതേസമയം തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ ജൂണ്‍ 20നാണ് പിന്നീട് കണ്ടെത്തിയതെന്ന് സിബിഐ പറഞ്ഞു. എന്നാല്‍ മക്കിയിലെ പോലീസുകാര്‍ കേസെടുക്കാന്‍ തയ്യാറായില്ല. പിന്നീട് കേസെടുത്തെങ്കിലും അതിലും തട്ടിപ്പ് കാണിച്ചെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച ഡിഎസ്പി, എസ്എച്ച്ഒ എന്നിവര്‍ക്കെതിരെ അന്വേഷണം നടക്കുന്നുണ്ടെന്ന് സിബിഐ പറഞ്ഞു.
കുല്‍ദീപും അതുലും ചേര്‍ന്ന് ദ്രോഹിച്ചു, ക്രൂരമായി പീഡിപ്പിച്ചു!! ഉന്നാവോയിലെ പെണ്‍കുട്ടിയുടെ മൊഴി!
സൈനിക മേധാവികളെ നീചമായി അവഹേളിച്ചത് മോദി.. വായിൽത്തോന്നിയതല്ല ഇന്ത്യാ ചരിത്രമെന്ന് ഐസക്