എടപ്പാടി സർക്കാരിന് ബിജെപിയുടെ കൈസഹായം... ചിന്നമ്മയുടെ വിദ്യകൾ പോരാതെ വരും... പോര് മുറുകുന്നു...!
ചെന്നൈ: സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി എംഎല്‍എമാര്‍ കൂറ് മാറിയതോടെ തുടങ്ങിയ ആശങ്ക തമിഴ്‌നാട്ടില്‍ ഒഴിയുന്നില്ല. ഔദ്യോഗിക പക്ഷത്തുള്ള ഒരു എംഎല്‍എ കൂടി ദിനകര പക്ഷത്തേക്ക് കൂറ് മാറിയതോടെ എടപ്പാടി ക്യാമ്പ് തീര്‍ത്തും അങ്കലാപ്പിലായിരിക്കുകയാണ്. മറുവശത്ത് ചിന്നമ്മയും അനന്തിരവൻ ടിടിവി ദിനകരനും തികഞ്ഞ ആത്മവിശ്വാസത്തിലുമാണ്. അതിനിടെ ബിജെപിയും തമിഴ്‌നാട്ടില്‍ കളി തുടങ്ങിയിട്ടുണ്ട്. കേന്ദ്രം ഇടപെട്ടാൽ ദിനകര പക്ഷം എങ്ങനെ പിടിച്ച് നിൽക്കുമെന്നാണ് അറിയാനുള്ളത്.

എണ്ണം കൂടുന്നു
ആദ്യഘട്ടത്തില്‍ 19 എംഎല്‍എമാരാണ് ദിനകരന്റെ കൂടെ നിന്നത്. ഒരു എംഎല്‍എ കൂടി കളം മാറി വന്നതോടെ ഇത് 20 ആയി ഉയര്‍ന്നു. മൂന്ന് സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണ കൂടി കണക്കാക്കുമ്പോള്‍ ദിനകരന്റെ ക്യാമ്പിലുള്ള ആകെ എംഎല്‍എമാര്‍ 23 ആകുന്നു.

സർക്കാരിന് ഭീഷണി
എംഎല്‍എമാരെ എടപ്പാടിയും പനീര്‍ശെല്‍വവും വീണ്ടും വലയിലാക്കുന്നത് ഒഴിവാക്കാന്‍ പുതുച്ചേരിയിലെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുകയാണ് ദിനകരന്‍. നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് വേണ്ടി വന്നാല്‍ ഈ വിമത എംഎല്‍എമാര്‍ എടപ്പാടി സര്‍ക്കാരിന് വലിയ ഭീഷണി ആണ്.

ബിജെപി രംഗത്ത്
യോജിച്ച അണ്ണാ ഡിഎംകെ, ബിജെപിയുടെ സഖ്യകക്ഷിയാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതുകൊണ്ട് തന്നെ എടപ്പാടി സര്‍ക്കാരിനെ ഭരണപ്രതിസന്ധിയില്‍ നിന്നും രക്ഷിക്കാന്‍ കേന്ദ്രത്തില്‍ നിന്നുള്ള ദൂതന്മാരും രംഗത്ത് എത്തിയിട്ടുണ്ട്.

അണിയറയിലെ തന്ത്രങ്ങൾ
ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ സന്ദര്‍ശിച്ചിരുന്നു. ഇത് ഭിന്നിച്ച് നില്‍ക്കുന്ന വിഭാഗങ്ങളെ ഒരുമിപ്പിക്കാനുള്ള തന്ത്രങ്ങള്‍ മെനയുന്നതിന്റെ ഭാഗമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

പിന്തുണ പിൻവലിച്ചു
വിമത എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിനെ കണ്ട് എടപ്പാടി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നതായി അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഈ എംഎല്‍എമാരെ അയോഗ്യരാക്കണം എന്നാവശ്യപ്പെട്ട് ചീഫ് വിപ്പ് സ്പീക്കര്‍ക്ക് കത്ത് നല്‍കി.

സ്പീക്കറുടെ കത്ത്
ചീഫ് വിപ്പ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിമത എംഎല്‍എമാര്‍ക്ക് സ്പീക്കര്‍ നോട്ടീസ് അയച്ചിരിക്കുകയാണ്. അതേസമയം സര്‍ക്കാര്‍ ഭീഷണിയുടെ സ്വരത്തില്‍ പ്രവര്‍ത്തിക്കുകയാണ് എന്നാണ് ദിനകരപക്ഷം സ്പീക്കറുടെ നടപടിയെക്കുറിച്ച് പ്രതികരിക്കുന്നത്.

സർക്കാരിനെ വീഴ്ത്തില്ല
ബിജെപി ഇടപെടല്‍ വിമതപക്ഷത്ത് ചെറിയ അനക്കങ്ങള്‍ ഉണ്ടാക്കുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. സര്‍ക്കാരിനെ താഴെ ഇറക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പ്രതിപക്ഷവുമായി കൂട്ട് ചേരില്ലെന്നും ദിനകരനെ പിന്തുണയ്ക്കുന്ന നേതാക്കളിലൊരാളായ പി വെട്രിവേല്‍ പറയുന്നു.












Click it and Unblock the Notifications