പിഎം കെയേഴ്‌സ് വഴി വിതരണം ചെയ്ത വെന്റിലേറ്റർ കേടായി രോഗി മരിച്ചാൽ കേന്ദ്രം ഉത്തരവാദി:ബോംബെ ഹൈക്കോടതി
മുംബൈ: പിഎം കെയേഴ്‌സ് ഫണ്ട് വഴി ഗുജറാത്ത് കമ്പനി വിതരണം നടത്തിയ കേടായ വെന്റിലേറ്റര്‍ ഉപയോഗിച്ച് ഏതെങ്കിലും കൊവിഡ് രോഗി മരണപ്പെട്ടാല്‍ അതിന്റെ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിന് ആയിരിക്കുമെന്ന് ബോംബെ ഹൈക്കോടതി. ന്യൂസ് 18 ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചില വെന്റിലേറ്ററുകള്‍ തകരാറുള്ളവയാണെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് കോടതിയുടെ പ്രതികരണം. ജസ്റ്റിസ് രവീന്ദ്ര ഗുജെ, ജസ്റ്റിസ് ബിയു ദേബാദ്വാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്.
കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിന് വേണ്ടി റിപ്പയര്‍ നടത്തിയ വെന്റിലേറ്ററുകള്‍ ഉപയോഗിച്ച് കൊണ്ടുളള ഒരു പരീക്ഷണം അനുവദിക്കാനാവില്ല എന്നും കോടതി വ്യക്തമാക്കിയതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തരം വെന്റിലേറ്ററുകള്‍ ഉപയോഗിക്കുന്നത് രോഗികളുടെ ജീവനും ആരോഗ്യവും അപകടത്തിലാക്കാനും ജീവന്‍ നഷ്ടപ്പെടുത്താനും വരെ കാരണമായേക്കാം എന്നും ബോംബെ ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഒറംബബാദിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പിഎം കെയേഴ്‌സ് വഴി രാജ്‌കോട്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയായ ജ്യോതി സിഎന്‍സി വിതരണം നടത്തിയ 150 വെന്റിലേറ്ററുകളുമായി ബന്ധപ്പെട്ട വിഷയമാണ് കോടതി പരിഗണിച്ചത്. ഈ 150 വെന്റിലേറ്ററുകളില്‍ 133 എണ്ണം കേടുപാടുളളതാണെന്ന് നേരത്തെ വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Recommended Video
ആശുപത്രി നിയോഗിച്ച കമ്മിറ്റിയും വെന്റിലേറ്ററുകളുടെ കേടുപാടുകള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അതിനിടെ ദില്ലിയിലെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ നിന്നും സഫ്ദര്‍ജംഗ് ആശുപത്രിയില്‍ നിന്നുമുളള രണ്ട് വിദഗ്ധ ഡോക്ടര്‍മാര്‍ ആശുപത്രി സന്ദര്‍ശിക്കുമെന്നും ഈ വെന്റിലേറ്ററുകള്‍ പരിശോധിക്കുമെന്നും അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിംഗ് കോടതിയെ അറിയിച്ചു. ഇത് പ്രകാരം കേസ് പരിഗണിക്കുന്നത് കോടതി ജൂണ്‍ 7ലേക്ക് മാറ്റി.












Click it and Unblock the Notifications