പാകിസ്താന്റെ ഷെല്ലാക്രമണം തടയാന്‍ ഇന്ത്യ, അതിര്‍ത്തിയില്‍ 14000 ബങ്കറുകള്‍ നിര്‍മിക്കുന്നു
ജമ്മുവിലെ രണ്ടു ജില്ലകളായ പൂഞ്ചിലും രജൗരിയിലുമായിട്ടാണ് പകുതിയിലധികം ബങ്കറുകളെല്ലാം ഒരുങ്ങുന്നത്
ജമ്മു: പാകിസ്താനില്‍ തുടര്‍ച്ചയായുണ്ടായ ഷെല്ലാക്രമണങ്ങളും അതിനെ തുടര്‍ന്നുണ്ടാകുന്ന ദുരന്തങ്ങളെയും നേരിടാനൊരുങ്ങി ഇന്ത്യ. നിയന്ത്രണരേഖയില്‍ 14,000 ബങ്കറുകളാണ് ഇന്ത്യ നിര്‍മിക്കുന്നത്. സൈനികര്‍ക്ക് സുരക്ഷ ഒരുക്കുന്നതിനൊപ്പം മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കായും ഇത് ഉപയോഗിക്കാമെന്നാണ് പ്രതിരോധ മന്ത്രാലയം കണക്കുകൂട്ടുന്നത്.
ജമ്മുവിലെ രണ്ടു ജില്ലകളായ പൂഞ്ചിലും രജൗരിയിലുമായിട്ടാണ് പകുതിയിലധികം ബങ്കറുകളെല്ലാം ഒരുങ്ങുന്നത്. 7298 സാധാരണ ബങ്കറുകളും ഈ രണ്ട് ജില്ലകളിലാണ്. അന്താരാഷ്ട്ര അതിര്‍ത്തിയായ ജമ്മു കത്വ സാംബ ജില്ലകളില്‍ 7162 തുരങ്കരൂപത്തിലുള്ള ബങ്കറുകളാണ് നിര്‍മിക്കുന്നത്. നേരത്തെ ബങ്കര്‍ നിര്‍മാണത്തിനായി 415.73 കോടി രൂപ സര്‍ക്കാര്‍ വകയിരുത്തിയിരുന്നു. ഇതിനൊപ്പം 1431 കമ്മ്യൂണിറ്റി ബങ്കറുകളും നിര്‍മിക്കുമെന്ന് സൈന്യം പറഞ്ഞു.
ഒാരോ ബങ്കറിലും എട്ടു പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുണ്ട്. ഇതിന് 160 സ്‌ക്വയര്‍ ഫീറ്റ് നീളമുണ്ട്. 800 സ്‌ക്വയര്‍ ഫീറ്റിന്റെ കമ്മ്യൂണിറ്റി ബങ്കറുകളില്‍ 40 പേര്‍ക്ക് ഇരിക്കാന്‍ സാധിക്കും.

രജൗരിയില്‍ മാത്രം 688 കമ്മ്യൂണിറ്റി ബങ്കറുകളും 1320 സാധാരണ ബങ്കറുകളും നിര്‍മിക്കുമെന്ന് പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. ജമ്മുവില്‍ ഇത് 1320 ബങ്കറുകളായി ഉയരും. കഴിഞ്ഞ വര്‍ഷം പാകിസ്താന്റെ ആക്രമണത്തെ തുടര്‍ന്ന് 35 പേരാണ് ദാരുണായി കൊല്ലപ്പെട്ടത്.ഇതില്‍ സൈനികരും, സാധാരണക്കാരും ഉള്‍പ്പെടും.

അതിര്‍ത്തിയിലെ ജനങ്ങള്‍ക്ക് സമാധാനത്തോടെ ജീവിക്കാന്‍ ഇതുവഴി സാധിക്കുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ജുഗല്‍ കിഷോര്‍ ശര്‍മ പറഞ്ഞു. അതേസമയം അതിര്‍ത്തിയിലെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കാനും വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ച് കൊടുക്കുമെന്നും സൈന്യം അറിയിച്ചു. പാകിസ്താനുമായി 3323 കിലോ മീറ്റര്‍ അതിര്‍ത്തിയാണ് ഇന്ത്യ പങ്കിടുന്നത്. ഇതില്‍ കശ്മീരിലെ നിയന്ത്രണരേഖയില്‍ മാത്രമാണ് വെടിനിര്‍ത്തല്‍ ലംഘനമുണ്ടാകുന്നത്.












Click it and Unblock the Notifications