രാജ്യത്ത് 2000 രൂപ വരെയുള്ള യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കാനാവില്ലെന്ന് കേന്ദ്രം; അതിന് മുകളിലോ?
ന്യൂഡൽഹി: രാജ്യത്ത് കോടിക്കണക്കിന് പേർ ആശ്രയിക്കുന്ന യുപിഐ പേയ്മെന്റ് സംവിധാനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് നാളുകളായി ആശങ്ക ഉയർത്തുന്ന പല റിപ്പോർട്ടുകളും വന്നിരുന്നു. ഭാവിയിൽ വലിയ തുകയ്ക്കുള്ള യുപിഐ ഇടപാടുകൾക്ക് ഉപഭോക്താക്കൾ പണം നൽകേണ്ടിവരുമോ എന്നതാണ് ചോദ്യം. ഇതുമായി ബന്ധപ്പെട്ട് ഇപ്പോൾ കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ പ്രധാനപ്പെട്ട ഒരു കാര്യം വ്യക്തമാക്കിയിരിക്കുകയാണ്.
2,000 രൂപ വരെയുള്ള യുപിഐ ഇടപാടുകൾക്ക് ബാങ്കുകൾക്കോ പേയ്മെന്റ് സംവിധാനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്കോ നേരിട്ടോ പരോക്ഷമായോ ചാർജ് ഈടാക്കാൻ കഴിയില്ല. എന്നാൽ 2,500 രൂപ, 5,000 രൂപ, 20,000 രൂപ തുടങ്ങിയ തുകകൾ യുപിഐ വഴി അയയ്ക്കുമ്പോൾ എന്താണ് സ്ഥിതി എന്നതിലാണ് ഇപ്പോഴും സംശയമുള്ളത്.

സെപ്റ്റംബർ 14ന് പുറത്തിറക്കിയ വിജ്ഞാപനത്തിലൂടെ ധനമന്ത്രാലയം 2,000 രൂപ വരെയുള്ള യുപിഐ ഇടപാടുകളെയും റുപേ ഡെബിറ്റ് കാർഡ് വഴിയുള്ള പണമിടപാടുകളെയും ചാർജ് ഈടാക്കാൻ പാടില്ലാത്ത ഇലക്ട്രോണിക് പേയ്മെന്റ് രീതികളായി വ്യക്തമാക്കിയിട്ടുണ്ട്. ഈ രീതികളിലൂടെ പണം നൽകുകയോ സ്വീകരിക്കുകയോ ചെയ്യുന്ന വ്യക്തിയിൽ നിന്ന് ബാങ്കിനോ പേയ്മെന്റ് സംവിധാനത്തിനോ നേരിട്ടോ പരോക്ഷമായോ ചാർജ് ഈടാക്കാൻ കഴിയില്ലെന്നും വിജ്ഞാപനത്തിൽ പറയുന്നു.
അതായത്, ഒരാൾ 2,000 രൂപ യുപിഐ വഴി നൽകുമ്പോൾ ബാങ്കോ പേയ്മെന്റ് സേവനദാതാവോ അധിക ഇടപാട് ഫീസ് ഈടാക്കുന്നതിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. റുപേ ഡെബിറ്റ് കാർഡ് ഉപയോഗിച്ചുള്ള പണമിടപാടുകൾക്കും ഇതേ സംരക്ഷണം ലഭിക്കും. അപ്പോൾ പ്രധാനമായും ഉയരുന്ന ചോദ്യമാണ് 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് ചാർജ് വരുമോ? എന്നത്.
ഇപ്പോൾ സ്വമേധയാ ചാർജ് വരില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഉപഭോക്താവ് ഇനി ഫീസ് നൽകണമെന്നല്ല സർക്കാരിന്റെ പുതിയ വിജ്ഞാപനം പറയുന്നത്. പകരം, പേയ്മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് നിയമത്തിലെ പുതിയ മാറ്റങ്ങൾ ചില സാഹചര്യങ്ങളിൽ ഭാവിയിൽ ചാർജ് ഏർപ്പെടുത്തുന്നതിനുള്ള നിയമപരമായ ചട്ടക്കൂടാണ് ഒരുക്കുന്നത്.
ഭാവിയിൽ മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് ഏർപ്പെടുത്തേണ്ടിവന്നാൽ നിശ്ചിത പരിധിക്ക് മുകളിലുള്ള ചില വ്യാപാര ഇടപാടുകൾക്ക് മാത്രമായി അത് പരിമിതപ്പെടുത്തുമെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. യുപിഐ ഉപയോഗിക്കുന്ന ഉപഭോക്താക്കളിൽ നിന്ന് ഇടപാട് ചാർജ് ഈടാക്കില്ലെന്നും സർക്കാർ പറഞ്ഞിട്ടുണ്ട്.
അതിനാൽ 2,000 രൂപ എന്നത് ഉപഭോക്താക്കൾക്ക് സൗജന്യമായി യുപിഐ ഉപയോഗിക്കാവുന്ന പുതിയ പരമാവധി പരിധിയല്ല. 2,000 രൂപ കടന്നതിന്റെ പേരിൽ മാത്രം ഉപഭോക്താവിൽ നിന്ന് നിലവിൽ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള യാതൊരു ഫീസുമില്ല. സർക്കാരിന്റെ പുതിയ വിജ്ഞാപനത്തിൽ 2,000 രൂപ വരെയുള്ള യുപിഐ ഇടപാടുകൾക്ക് പ്രത്യേക സംരക്ഷണം നൽകിയതാണ് ഈ തുക പ്രധാന ചർച്ചയാകാൻ കാരണം.
യുപിഐ ഇടപാടുകളുടെ എണ്ണം അതിവേഗം വർധിക്കുന്ന സാഹചര്യത്തിൽ ഈ സംവിധാനത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾക്കുള്ള ചെലവ് എങ്ങനെ കണ്ടെത്തുമെന്നതാണ് വലിയ ചോദ്യം. സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം യുപിഐയിൽ പ്രവർത്തിക്കുന്ന ബാങ്കുകളുടെ എണ്ണം 2016-17 സാമ്പത്തിക വർഷത്തിലെ 44ൽ നിന്ന് 2026 ജൂലൈയിൽ 741 ആയി ഉയർന്നു. 2026 ജൂലൈയിൽ ഒരു മാസത്തെ യുപിഐ ഇടപാടുകൾ റെക്കോർഡ് 2,366 കോടി ആയി.
യുപിഐ അടിസ്ഥാന സൗകര്യങ്ങൾ, സൈബർ സുരക്ഷ, തട്ടിപ്പ് തടയൽ തുടങ്ങിയ മേഖലകളിലെ ചെലവ് വർധിക്കുന്നതിനാൽ സംവിധാനത്തിന് സുസ്ഥിരമായ വരുമാന മാതൃക ആവശ്യമാണെന്നാണ് സർക്കാരിന്റെ നിലപാട്. അവിടെയാണ് ഡിജിറ്റൽ പേയ്മെന്റ് പ്രോസസ് ചെയ്യുന്നതിനായി ഈടാക്കുന്ന ഫീസായ എംഡിആറിന്റെ പ്രസക്തി.
വലിയ വ്യാപാര സ്ഥാപനങ്ങൾ ഉയർന്ന തുകയുള്ള യുപിഐ പേയ്മെന്റുകൾ സ്വീകരിക്കുമ്പോൾ ഇത്തരം ഫീസ് ഏർപ്പെടുത്താമോ എന്നതാണ് നിലവിലെ ചർച്ചകളുടെ പ്രധാന വിഷയം. ഭാവിയിൽ എംഡിആർ ഏർപ്പെടുത്തിയാൽ അത് ചെറിയ നിരക്കിൽ, നിശ്ചിത പരിധിക്ക് മുകളിലുള്ള തിരഞ്ഞെടുത്ത വ്യാപാര ഇടപാടുകൾക്ക് മാത്രമായി പരിമിതപ്പെടുത്താമെന്ന് സർക്കാർ ഉദ്യോഗസ്ഥർ നേരത്തെ സൂചിപ്പിച്ചിരുന്നു.
സാധ്യതയുള്ള എംഡിആർ നിരക്ക് 0.25 ശതമാനം മുതൽ 0.4 ശതമാനം വരെ ആയിരിക്കാമെന്ന് ചില റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ടെങ്കിലും സർക്കാർ പുറത്തിറക്കിയ ഏറ്റവും പുതിയ വിജ്ഞാപനത്തിൽ ഇത്തരം നിരക്ക് പ്രഖ്യാപിച്ചിട്ടില്ല. ഇത് നിലവിൽ വന്നാൽ അത് വ്യാപാര സ്ഥാപനത്തിനോ പേയ്മെന്റ് സംവിധാനത്തിനോ ബാധകമായ ചാർജായിരിക്കും. അതിനർഥം ഒരു ഉപഭോക്താവ് 5,000 രൂപ യുപിഐ വഴി നൽകുമ്പോൾ അതിന്റെ പേരിൽ ബാങ്ക് അക്കൗണ്ടിൽ നിന്ന് അധിക തുക സ്വമേധയാ പിടിക്കുമെന്നല്ല.


Click it and Unblock the Notifications
