നേരിട്ടുള്ള പ്രതിഷേധത്തിന് തയ്യാറെടുത്ത് സിജെപി; ജൂൺ ആറിന് ജന്തർ മന്തറിൽ പരിപാടി സംഘടിപ്പിക്കും
ന്യൂഡൽഹി: ഓൺലൈൻ ആക്ഷേപഹാസ്യ പ്രചാരണമായി ആരംഭിച്ച കോക്രോച്ച് ജനത പാർട്ടി (സിജെപി) ആദ്യമായി നേരിട്ടുള്ള പ്രതിഷേധത്തിലേക്ക് കടക്കാൻ ഒരുങ്ങുന്നു. രാജ്യത്തെ വിദ്യാഭ്യാസ സംവിധാനവുമായി ബന്ധപ്പെട്ട സമീപകാല വിവാദങ്ങൾക്കെതിരെ ശനിയാഴ്‌ച ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധം സംഘടിപ്പിക്കാനാണ് സംഘടനയുടെ തീരുമാനം.
പ്രതിഷേധത്തിന് ആവശ്യമായ അനുമതി ലഭിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച സംഘടനാ നേതാക്കൾ, അനുമതി ലഭിക്കാത്ത സാഹചര്യത്തിലും പ്രതിഷേധം മുന്നോട്ട് കൊണ്ടുപോകുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. സമരം പൂർണമായും സമാധാനപരമായിരിക്കുമെന്നും സംഘാടകർ അവകാശപ്പെടുന്നു.

ജൂൺ 1-നാണ് സംഘടനയുടെ സ്ഥാപകനായ അഭിജീത് ദിപ്കെ പ്രതിഷേധ പരിപാടി പ്രഖ്യാപിച്ചത്. അമേരിക്കയിലെ ബോസ്‌റ്റണിൽ നിന്നുള്ള അദ്ദേഹം പ്രത്യേകിച്ച് ഇന്ത്യയിലേക്ക് മടങ്ങിയെത്തി പ്രതിഷേധത്തിന് നേതൃത്വം നൽകുമെന്ന് അറിയിച്ചിരുന്നു. ഓൺലൈൻ ക്യാമ്പയിൻ ആരംഭിച്ചതിന് ശേഷം ആദ്യമായാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്.
സാമൂഹിക മാധ്യമങ്ങളിലൂടെ വലിയ ജനപിന്തുണ നേടിയ ഈ പ്രചാരണത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നതാണ്. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യപേപ്പർ ചോർച്ച വിവാദം, വിദ്യാർത്ഥികളുടെ ആത്മഹത്യകൾ, ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ അധ്വാനം പാഴായെന്ന ആരോപണങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് സംഘടന ഉയർത്തിക്കാട്ടുന്നത്.
ജന്തർ മന്തർ രാജ്യത്ത് പ്രതിഷേധങ്ങൾക്കും അഭിപ്രായ പ്രകടനങ്ങൾക്കും അനുവദിച്ചിരിക്കുന്ന പ്രധാന വേദിയാണെന്നും അതിനാൽ ആവശ്യമായ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സംഘടനാ വക്താക്കൾ പറയുന്നു. രാജ്യത്തിന്റെ പൈതൃക സ്‌മാരകങ്ങളിലോ സുരക്ഷാ നിയന്ത്രണമുള്ള മേഖലകളിലോ അല്ല പ്രതിഷേധം നടത്താൻ ശ്രമിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.
പ്രതിഷേധത്തിന് വിദ്യാഭ്യാസ പരിഷ്‌കാര പ്രവർത്തകനും കാലാവസ്ഥാ പ്രവർത്തകനുമായ സോനം വാങ്‌ചുക്കിന്റെ പിന്തുണയും ലഭിച്ചിട്ടുണ്ട്. അഭിജീത് ദിപ്കെ ഇന്ത്യയിലെത്തുമ്പോൾ അദ്ദേഹത്തെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തുന്നതും പരിഗണനയിലുണ്ടെന്ന് സംഘടനയുടെ പ്രതിനിധികൾ അറിയിച്ചു. എന്നാൽ വിമാനത്താവളങ്ങൾ അതീവ സുരക്ഷാ മേഖലയായതിനാൽ ബന്ധപ്പെട്ട കാര്യങ്ങളിൽ ജാഗ്രത പാലിക്കുമെന്ന് അവർ വ്യക്തമാക്കി.
അതേസമയം, പ്രതിഷേധത്തിനുള്ള ഔദ്യോഗിക അനുമതി നേരത്തെ അപേക്ഷിച്ചിട്ടില്ലെന്ന കാര്യം ശ്രദ്ധേയമാണ്. ദിപ്കെ ഇന്ത്യയിലെത്തി കഴിഞ്ഞ ശേഷം ഡൽഹി പൊലീസിനെ സമീപിച്ച് അനുമതി തേടുമെന്നാണ് സംഘടനയുടെ വിശദീകരണം. പ്രതിഷേധ പ്രഖ്യാപനവും പിന്നീട് നടത്തിയ വാർത്താസമ്മേളനവും പൊതുജനങ്ങൾക്ക് മുന്നിലായതിനാൽ അധികൃതർ വിഷയത്തെക്കുറിച്ച് അറിഞ്ഞിട്ടുണ്ടാകുമെന്നാണ് സംഘടനയിലെ അംഗങ്ങളുടെ പ്രതീക്ഷ.
വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങൾ ദേശീയ തലത്തിൽ വീണ്ടും ചർച്ചയാകുന്ന സാഹചര്യത്തിൽ, സാമൂഹിക മാധ്യമങ്ങളിൽ നിന്ന് യഥാർത്ഥ തെരുവ് പ്രതിഷേധത്തിലേക്ക് കടക്കുന്ന കോക്രോച്ച് ജനത പാർട്ടിയുടെ നീക്കം എല്ലാം കൊണ്ടും ശ്രദ്ധേയമാകുകയാണ്. പ്രതിഷേധത്തിന് ഡൽഹി പൊലീസ് എങ്ങനെ പ്രതികരിക്കും, പൊതുജനങ്ങളിൽ നിന്ന് എത്രത്തോളം പിന്തുണ ലഭിക്കും എന്നീ കാര്യങ്ങളാണ് ഇനി കണ്ടറിയേണ്ടത്.












Click it and Unblock the Notifications