കോണ്‍ഗ്രസ് വീണ്ടും എസ്പി സഖ്യത്തിലേക്ക്: യുപിയില്‍ നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങി പാര്‍ട്ടികള്‍
ലഖ്നൗ: അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ ഏറ്റവും ശ്രദ്ധേയമാവുക ഉത്തര്‍പ്രദേശിലെ പോരാട്ടമാണ്. ഹിന്ദി ഹൃദയഭുമിയുടെ തട്ടകമായ ഉത്തര്‍പ്രദേശില്‍ അധികാരം നിലനിര്‍ത്തുക എന്നത് ബിജെപിക്ക് അതീവ പ്രധാന്യമേറിയ കാര്യമാണ്. എന്നാല്‍ മറുവശത്ത് പ്രതിപക്ഷ പാര്‍ട്ടികളും ഇത്തവണ വലിയ പ്രതീക്ഷയിലാണ്.
കശ്മീരില്‍ കൊല്ലപ്പെട്ട ബിജെപി കൗണ്‍സിലര്‍ രാകേഷ് പാണ്ഡ്യയുടെ ബന്ധുക്കളുടെ വിലാപം: ചിത്രങ്ങള്‍ കാണാം
സംസ്ഥാന സര്‍ക്കാറിനെതിരായ ജനവികാരം ശക്തമാണെന്നും ഇത് വോട്ടാക്കി മാറ്റിയാല്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിയുമെന്നുമാണ് വിലയിരുത്തുന്നത്. എന്നാല്‍ ബിഎസ്പി, എസ്പി, കോണ്‍ഗ്രസ് എന്നിങ്ങനെ മൂന്നായി വിഘടിച്ച് നില്‍ക്കുന്ന പ്രതിപക്ഷത്തിന് ഐക്യത്തില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അത് ബിജെപിക്ക് വീണ്ടും അവസരം ഒരുക്കും.

2017 ലെ നിയമസഭാ തിരഞ്ഞെടുപ്പില് 312 സീറ്റുകളുമായിട്ടായിരുന്നു ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരം പിടിച്ചത്. 2012 ലെ തിരഞ്ഞെടുപ്പില്‍ കേവലം 47 സീറ്റ് മാത്രം വിജയിച്ച സ്ഥാനത്ത് നിന്നുമാണ് ബിജെപി 265 സീറ്റുകള്‍ വര്‍ധിപ്പിച്ച് അധികാരത്തില്‍ എത്തിയത്. ഭരണത്തിലിരുന്ന എസ്പിക്ക് 47 സീറ്റുകളും ബിഎസ്പിക്ക് 19 സീറ്റുകളുമായിരുന്നു ലഭിച്ചത്. കോണ്‍ഗ്രസ് കേവലം 7 സീറ്റിലേക്ക് ഒതുങ്ങി

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും ബിജെപിക്ക് ഉത്തര്‍പ്രദേശില്‍ മേധാവിത്വം നിലനിര്‍ത്താന‍് സാധിച്ചിരുന്നു. സംസ്ഥാനത്ത് ആകെയുള്ള 80 സീറ്റില്‍ 62 ഇടത്താണ് ബിജെപി വിജയിച്ചത്. മഹാസഖ്യത്തിന്‍റെ ഭാഗമായി മത്സരിച്ച ബിഎസ്പിക്ക് 10 സീറ്റിലും എസ്പിക്ക് ഒരു സീറ്റിലും വിജയിക്കാന്‍ സാധിച്ചപ്പോള്‍ കോണ്‍ഗ്രസ് വിജയം റായ് ബറേലിയില്‍ മാത്രമായിരുന്നു.

എന്നാല്‍ ഈ രാഷ്ട്രീയ സാഹചര്യത്തില്‍ നിന്നും ഉത്തര്‍പ്രദേശ് ആകെ മാറിയിട്ടുണ്ട്. കൊവിഡ് സൃഷ്ടിച്ച ബുദ്ധിമുട്ടുകള്‍ ഉള്‍പ്പട്ടെ ഒട്ടനവധി വിഷയങ്ങളില്‍ ജനവികാരം ബിജെപി സര്‍ക്കാറിന് എതിരാണ്. ഇതിനുള്ള മികച്ച ഉദാഹരണമായിട്ടാണ് അടുത്തിടെ ജില്ലാ പരിഷത്ത് സ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ്.

തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി പിന്തുണയ്ക്കുന്ന സ്ഥാനാർത്ഥികളേക്കാൾ കൂടുതൽ സീറ്റുകളില്‍ വിജയിക്കാന്‍ സമാജ്‌വാദി പാർട്ടി പിന്തുണയുള്ള സ്ഥാനാർത്ഥികൾക്ക് സാധിച്ചിരുന്നു. അയോദ്ധ്യ, വാരണാസി, മഥുര തുടങ്ങിയ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ തട്ടകങ്ങളില്‍ വരെ ബിജെപി പിന്തുണയുള്ള സ്ഥാനാർത്ഥികൾ പരാജയപ്പെട്ടു എന്നതാണ് ശ്രദ്ധേയം.

ഈ സാഹചര്യത്തിലാണ് അടുത്തവര്‍ഷം സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എസ്പിയുടെ പ്രചരണം അത്ര മികച്ചതായിരുന്നില്ലെങ്കിലും മികച്ച വിജയം നേടാന്‍ അവര്‍ക്ക് സാധിച്ചു. ഇത് ആളുകളുടെ മാനസികാവസ്ഥയിലെ മാറ്റത്തെ സൂചിപ്പിക്കുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്.

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഏതാനും സീറ്റുകളുമായി ആം ആദ്മി പാർട്ടിയും സംസ്ഥാനത്ത് സാന്നിധ്യം രേഖപ്പെടുത്തിയിട്ടുണ്ട്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ തിരിച്ചടി ബിജെപിക്ക് ക്ഷീണമാവുമെന്ന് വിലയിരുത്തപ്പെടുമ്പോഴും കഴിഞ്ഞ വര്‍ഷം നടന്ന ബിഹാര്‍ തിരഞ്ഞെടുപ്പാണ് അവര്‍ക്ക് പ്രതീക്ഷ നല്‍കുന്നത്. അതിനാല്‍ തന്നെ അവസാന നിമിഷം മികച്ച പ്രകടനം നടത്തി മുന്നേറാനാണ് അവരുടെ ശ്രമം.

മറുവശത്ത് പ്രതിപക്ഷം ആവട്ടെ കോവിഡ് നേരിടുന്നതിലെ സര്‍ക്കാറിന്‍റെ പരാജയം അടക്കം ഉയര്‍ത്തിക്കാട്ടി ഇപ്പോള്‍ തന്നെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ച മട്ടിലാണ് പ്രവര്‍ത്തനങ്ങള്‍. കര്‍ഷക സമരം, പൗരത്വ ഭേദഗതി, തൊഴിലില്ലായ്മ, വരുമാന അസമത്വം വർദ്ധിക്കൽ, ക്രമസമാധാനനില എന്നിവയും പ്രധാന ചര്‍ച്ചാ വിഷയമാണ്.

തിരഞ്ഞെടുപ്പ് വരുമ്പോള്‍ ഏവരും ഉറ്റുനോക്കുന്നത് പ്രതിപക്ഷത്ത് മഹാസഖ്യം രൂപ്പപ്പെടുമോ എന്നതിലാണ്. സഖ്യമില്ലാതെ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കാനാണ് എസ്പി ആഗ്രഹിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യം രൂപീകരിച്ചിരുന്നെങ്കില്‍ വലിയ തിരിച്ചടിയായിരുന്നു നേരിടേണ്ടി വന്നത്.

പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലങ്ങളുടെ അടിസ്ഥാനത്തിൽ, നിയമസഭാ തെരഞ്ഞെടുപ്പിൽ എസ്പിയുടെ വിജയം പ്രവചിക്കുന്നത് ഉചിതമായിരിക്കില്ലെന്നാണ് രാഷ്ട്രീയ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കാരണം, പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പാർട്ടി ചിഹ്നത്തിലല്ല പോരാട്ടം നടക്കുന്നത്. പാർലമെന്റ്, നിയമസഭ, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ ആളുകൾ വ്യത്യസ്ത വോട്ടിംഗ് സ്വഭാവം കാണിച്ചേക്കാം.

മുൻകാലങ്ങളിൽ ബിഎസ്‌പിയുമായും കോൺഗ്രസുമായും എസ്പി സഖ്യം രൂപീകരിച്ചിരുന്നെങ്കിലും എസ്പിയെ സംബന്ധിച്ചിടത്തോളം അത് അത്ര സുഖകരമായ സഖ്യമായിരുന്നില്ല. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്പി മറ്റൊരു സഖ്യത്തിന് തയ്യാറാകുമോയെന്നത് കണ്ടറിയണം.

നിലവില്‍ എസ്പിയുമായി സഖ്യമുണ്ടാകുമെന്ന് ഉറപ്പുള്ള ഏക കക്ഷി ആർഎൽഡി മാത്രമാണ്, ഇത് രണ്ട് പാർട്ടികൾക്കും ഗുണം ചെയ്യും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ പങ്കാളിയെന്ന നിലയിൽ നാല് സീറ്റുകൾ നേടിയ ഓം പ്രകാശ് രാജ്ഭറിന്റെ നേതൃത്വത്തിലുള്ള സുഹെൽദേവ് ഭാരതീയ സമാജ് പാർട്ടിയെയാണ് എസ്പി സഖ്യത്തിലേക്ക് കൊണ്ട് വരാന്‍ ഉദ്ദേശിക്കുന്ന മറ്റൊരു പാര്‍ട്ടി.

കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം തനിച്ച് മത്സരിച്ചാല്‍ ഏതാനും സീറ്റുകളില്‍ വിജയിക്കാന്‍ സാധിക്കും. എന്നാല്‍ അത് കൂടുതല്‍ തിരിച്ചടി നല്‍കുക എസ്പിക്കായിരിക്കും. ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിനിച്ചു പോയേക്കും. മുന്‍ അനുഭവം മോശമാണെങ്കിലും സീറ്റുകളുടെ കാര്യത്തില്‍ അടക്കം കോണ്‍ഗ്രസ് നിലപാട് മയപ്പെടുത്തിയാല്‍ കോണ്‍ഗ്രസിനെ കൂടി എസ്പി സഖ്യത്തിലേക്ക് ഉള്‍പ്പെടുത്തും.

സമീപകാലത്ത് കോണ്‍ഗ്രസ് സ്വീകരിച്ച് വരുന്ന തന്ത്രം വെച്ച് നോക്കുമ്പോള്‍ വിട്ടുവീഴ്ചക്ക് തയ്യാറായി എസ്പിയുമായി സഖ്യം ഏര്‍പ്പെടാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിലുള്ള ചര്‍ച്ചകളാണ് നടക്കുന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അങ്ങനെയെങ്കില്‍ എസ്പിയുടെ നേതൃത്വത്തില്‍ ആർഎൽഡി, കോൺഗ്രസ്, എസ്‌ബിഎസ്‌പി, എഎസ്‌പി പാര്‍ട്ടികള്‍ ഒരു മഹാസഖ്യമായി തിരഞ്ഞെടുപ്പിനെ നേരിട്ടേക്കും.

ബിഎസ്പിയും ഉവൈസിയുടെ അഖിലേന്ത്യാ മജ്‌ലിസ് ഇ-ഇറ്റെഹാദുൽ മുസ്‌ലിമീനും (എഐഐഎം) സഖ്യത്തിലേര്‍പ്പെടാന്‍ സാധ്യതയുണ്ട്, എന്നാല്‍ മതേതര വോട്ടുകള്‍ വിഭജിച്ച ബീഹാർ, അസം നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പോലെ ബിജെപിയാകാം ഇതിന്‍റെ ഗുണഭോക്താവ് . ഈ സഖ്യം എസ്പിക്കും തിരിച്ചടിയാവും. ബിഎസ്പിയും എസ്പിയും തമ്മിലുള്ള സഖ്യത്തിനുള്ള സാധ്യത ചിലര്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും സാധ്യത വളരെ കുറവാണ്.
മാലഖയെ പോലെ തിളങ്ങി ഷെഫാലി ജരിവാലയുടെ ഫോട്ടോഷൂട്ട്, എന്തൊരു ക്യൂട്ടാണെന്ന് ആരാധകര്‍












Click it and Unblock the Notifications