'ഇവിടെ കോൺഗ്രസ് മരിക്കുമ്പോൾ അവിടെ പാക്കിസ്ഥാൻ കരയുന്നു'; പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മോദി
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടം അടുത്തിരിക്കെ പ്രതിപക്ഷത്തിനും കോൺഗ്രസിനും എതിരെ ശക്തമായ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. മുൻ യുപിഎ സർക്കാരിന്റെ പ്രവർത്തനത്തെ വിമർശിച്ച മോദി അവർ തീവ്രവാദികൾക്ക് സഹായം ഒരുക്കുകയാണ് ചെയ്‌തതെന്നും ആരോപിച്ചു. കോൺഗ്രസും പാക്കിസ്ഥാനും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നാണ് മോദിയുടെ ആരോപണം.
കോൺഗ്രസ് ഇന്ത്യയിൽ ദുർബലമായി കൊണ്ടിരിക്കുകയാണെന്നും അതേസമയം തന്നെ പാക്കിസ്ഥാനിലെ നേതാക്കൾ കോൺഗ്രസ് അധികാരത്തിൽ വരാൻ വേണ്ടി പ്രാർത്ഥനയിൽ മുഴുകി ഇരിക്കുകയാണെന്നും മോദി ചൂണ്ടിക്കാട്ടി. ഇത് ആദ്യമായല്ല കോൺഗ്രസിനെയും പാക്കിസ്ഥാനെയും ബന്ധിപ്പിച്ചു കൊണ്ടുള്ള പ്രധാനമന്ത്രിയുടെ ആരോപണം വരുന്നത്.

'ഇന്ന് ഇന്ത്യയിൽ കോൺഗ്രസ് ദുർബലമാവുകയാണ്, കോൺഗ്രസ് മരിക്കുമ്പോൾ പാകിസ്ഥാൻ കരയുകയാണ്" പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കോൺഗ്രസ് ഇപ്പോൾ തന്നെ പാകിസ്ഥാൻ ആരാധകരാണ്. പാകിസ്ഥാനും കോൺഗ്രസും തമ്മിലുള്ള ഈ കൂട്ടുകെട്ട് ഇപ്പോൾ പൂർണ്ണമായും ലോകത്തിന് മുൻപിൽ തുറന്നുകാട്ടപ്പെട്ടിരിക്കുന്നു.' അദ്ദേഹം പറയുന്നു.
മുംബൈ ഭീകരാക്രമണം പോലുള്ളവ ഇനിയും സാധ്യമാകണമെങ്കില്‍ 2014ന് മുമ്പുണ്ടായിരുന്നത് പോലെയുള്ള സര്‍ക്കാര്‍ ഇന്ത്യയില്‍ വരണമെന്നാണ് പാക്കിസ്ഥാൻ ആഗ്രഹിക്കുന്നതെന്നും മോദി ആരോപിച്ചു. കഴിഞ്ഞ ദിവസം കർണാടകയിലെ തിരഞ്ഞെടുപ്പ് റാലിയിലും മോദി പാക്കിസ്ഥാൻ ബന്ധത്തിന്റെ പേരിൽ കോൺഗ്രസിനെ പ്രതിക്കൂട്ടിൽ നിർത്തിയിരുന്നു. ഇതിന്റെ തുടർച്ചയാണ് ഇന്നത്തെ ആരോപണവും.
കൂടാതെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള വിമർശനങ്ങളും മോദി കോൺഗ്രസിന് നേരെ ശക്തമായി ഉയർത്തുകയുണ്ടായി. കോൺഗ്രസിന്റെ നേതൃത്വത്തിൽ ഉള്ള യുപിഎ സർക്കാരിന്റേത് വെറും ഭരണകാലം ആയിരുന്നെങ്കിൽ എൻഡിഎയുടെ പ്രവർത്തനം സേവനകാലം ആയിരുന്നുവെന്നും നരേന്ദ്ര മോദി ചൂണ്ടിക്കാണിച്ചു.
എന്തുകൊണ്ടാണ് കഴിഞ്ഞ എഴുപത്തിയഞ്ച് വർഷമായി ഭരണഘടന രാജ്യത്തിന്റ എല്ലാ ഭാഗത്തും ഒരുപോലെ നടപ്പാക്കാൻ കോൺഗ്രസ് തയ്യാറാവാതിരുന്നതെന്നും മോദി ചോദിച്ചു. കോൺഗ്രസ് രാജ്യത്തെ വിഭജിക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ സർദാർ വല്ലഭായ് പട്ടേലിന്റെ ഏകത്വം എന്ന സ്വപ്‌നത്തിലാണ് താൻ വിശ്വസിക്കുന്നതെന്നും മോദി കൂട്ടിച്ചേർത്തു.
കൂടാതെ തന്റെ വികസന നേട്ടങ്ങളെ കുറിച്ചും മോദി പ്രസംഗത്തിൽ വാചാലനായി. ജലജീവൻ മിഷനിലൂടെ കുടിവെള്ളം എത്തിച്ചതും പാവപ്പെട്ടവർക്ക് ജൻധൻ അക്കൗണ്ട് തുടങ്ങിയതും ഉൾപ്പെടെയാണ് മോദി എടുത്തുപറഞ്ഞത്. അതേസമയം, ഗുജറാത്തിലെ 26ൽ 25 സീറ്റുകളിലേക്കും മെയ് 7നാണ് വോട്ടെടുപ്പ് നടക്കുന്നത്.












Click it and Unblock the Notifications